Malayalam
ആണഹന്തയുടെ മുഖത്ത് ഫലിതം കൊണ്ടടിച്ച വിവേക് ! ഉള്ളിൽ നീറുമ്പോഴും പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യ സാമ്രാട്ട് !വെറും ഹാസ്യ നടൻ മാത്രമോ?
ആണഹന്തയുടെ മുഖത്ത് ഫലിതം കൊണ്ടടിച്ച വിവേക് ! ഉള്ളിൽ നീറുമ്പോഴും പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യ സാമ്രാട്ട് !വെറും ഹാസ്യ നടൻ മാത്രമോ?
തമിഴ് ഹാസ്യ നടന് വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ന് സിനിമാ ലോകം ഉണർന്നത്. ഹാസ്യ നടൻ എന്ന് തന്നെയാണ് എല്ലാ മാധ്യമങ്ങളും വിവേകിനെ അഭിസംബോധന ചെയ്തിരിക്കുന്നത്. എന്നാൽ, ആരായിരുന്നു നടൻ വിവേക്.. ഹാസ്യ നടനിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണോ അദ്ദേഹത്തിന്റെ സിനിമാ ജീവിതവും വ്യക്തി ജീവിതവും. വിവേക് എന്ന പേരുപോലെ വിവേകമുള്ള കോമഡികളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.
‘നോക്കൂ നിങ്ങള്‍… ഞാന്‍ വായിക്കുന്ന പുസ്തകങ്ങളാണിത്. വളരെ ഗൗരവമായി ഈ ലോകത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്. ലോകം ചിന്തിക്കേണ്ട പലവിധ വിഷയങ്ങളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. പക്ഷേ പറഞ്ഞു വരുമ്പോള്‍ അത് കോമഡിയാവുകയാണ്.’ സിനിമകളില്‍ താന്‍ ഇംപ്രവൈസ് ചെയ്യുന്ന കോമഡി രംഗങ്ങളെക്കുറിച്ച് വിവേക് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ വാക്കുകളാണിത്..
സിനിമാ ഒരിക്കലും ഒരു വിനോദ മാർഗം മാത്രമല്ല… ഇന്ന് സമൂഹത്തിന് വളരെയധികം മാറ്റം സിനിമയിലൂടെ സാധിച്ചിട്ടുണ്ട്. ഇതിനോട് ചേർത്ത് പറയുമ്പോൾ വിക്രമിന്റെ ആക്ഷന്‍ സിനിമ ‘സാമി’ യില്‍ വിവേക് ചെയ്ത വെങ്കിട്ടരാമ അയ്യങ്കാര്‍ എന്ന ക്യാരക്ടറാണ് ഓർമ്മ വരുക . ജാതി ദുരഭിമാനത്തെയും അന്ധവിശ്വാസങ്ങളെയും കൊന്നുകൊലവിളിച്ച് രാഷ്ട്രീയ ഹാസ്യത്തിന്റെ കൊടിനാട്ടിയത് വിസ്മരിക്കുന്ന ഒന്നല്ല..
ബലാല്ക്കാരത്തിന്റെ പാപം ഇരയെ കെട്ടിയാല്‍ തീരുമെന്ന ആണഹന്തയുടെ മുഖത്ത് ഫലിതം കൊണ്ട് തുപ്പുന്നുണ്ട് വിവേകിന്റെ സൂപ്പര്‍ സുബ്ബു എന്ന കഥാപാത്രം. ഈ കഥാപാത്രങ്ങളൊക്കെ വിരൽ ചൂണ്ടുന്നത് വെറുമൊരു ഹാസ്യ താരത്തെയല്ല.. പകരം ചിരിയിൽ നിന്ന് ചിന്തിക്കാനുണ്ട് എന്ന് പഠിപ്പിച്ചു തന്ന മറ്റൊരു അവതാരത്തെയാണ്.
തമിഴ് പ്രേക്ഷകരിൽ മാത്രം ചുരുങ്ങിയില്ല അദ്ദേഹം.. കടുത്ത ആക്ഷേപഹാസ്യത്തിലൂടെ, സമൂഹത്തില്‍ നിലനില്‍ക്കുന്ന പല മോശം പ്രവണതകളെയും വിമര്‍ശിച്ച ഹാസ്യരംഗങ്ങള്‍ തമിഴ്നാടിനു പുറത്തും വിവേക് എന്ന നടന് ശ്രദ്ധ നേടിക്കൊടുത്തു.. നിരക്ഷരരും പാവപ്പെട്ടവരുമായ പ്രേക്ഷകരെ മയക്കുന്ന മുഖ്യധാരാ സിനിമയില്‍ തനിക്ക് കിട്ടുന്ന ഇത്തിരിയിടങ്ങളില്‍ ജനപ്രിയ പൊതുബോധ മൂല്യങ്ങളെ വിചാരണ ചെയ്യുന്ന ഫലിതങ്ങള്‍ അക്കാഡമിക് പ്രഭാഷണ സദസ്സുകളില്‍ ഒരിക്കലും എത്താന്‍ സാദ്ധ്യതയില്ലാത്ത ഒരു സമൂഹത്തോടാണ് അദ്ദേഹം സംവദിച്ചത്. അതിന് വലിയ മാനങ്ങളുണ്ട്.
അതറിയാൻ അദ്ദേഹത്തിന്റെ സിനിമ മാത്രം കണ്ടാൽ പോരാ.. അദ്ദേഹം വിവിധ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളും കാണണം. കലാകാരൻമാർ പൊതുവെ ദീർഘ വീക്ഷണമുള്ളവരാണ് എന്ന് പറയുന്നത് പ്രതിഭലിപ്പിച്ച നടൻ കൂടിയാണ് വിവേക്.
എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മയില്‍ അദ്ദേഹമാരംഭിച്ച ഗ്രീന്‍ കലാം ഇനീഷിയേറ്റീവ് തമിഴകത്തിന്റെ തരിശായ ഇടങ്ങള്‍ ഹരിതാഭമാക്കാനുള്ള പരിശ്രമത്തിലാണ്. മനുഷ്യര്‍ക്കുള്ള സ്മാരകങ്ങള്‍ സൗധങ്ങളും സ്തൂപങ്ങളുമല്ല, തണലും തണുപ്പുമേകുന്ന വൃക്ഷങ്ങളാണെന്ന അദ്ദേഹത്തിന്റെ വിവേകത്തിനെ ബഹുമാനിച്ചേ മതിയാകു.
എണ്‍പതുകളില്‍ ചെന്നൈയിലെ മദ്രാസ് ഹ്യൂമര്‍ക്ലബ്ബില്‍ സ്റ്റാന്‍ഡ് അപ്പ് കോമഡി അവതരിപ്പിച്ച് ശ്രദ്ധേയനായ വിവേകാനന്ദൻ സെക്രട്ടറിയേറ്റ് ജീവനക്കാരനായിരുന്നു . ക്ലബിന്റെ സ്ഥാപകനായ പി.ആര് ഗോവിന്ദരാജാണ് കെ. ബാലചന്ദ്രര്‍ക്ക് വിവേകാനന്ദനെ പരിചയപ്പെടുത്തിയത്. ആ പരിചയപ്പെടലാണ് വിവേകാനന്ദനെ ഇന്നു നാമറിയുന്ന വിവേക് ആക്കി മാറ്റിയത് . ബാലചന്ദ്രറിന്റെ തിരക്കഥകളിലെ ഹാസ്യരംഗങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് വിവേക് തന്റെ സിനിമാ ജീവിതം തുടങ്ങുന്നത്.
മലയാളത്തിൽ ആക്ഷേപഹാസ്യം എന്ന് പറയുമ്പോൾ നാം ഓടിപ്പോകുന്നത് കുഞ്ചൻ നമ്പ്യാരുടെ അടുത്തേക്കാകും. എന്നാൽ തമിഴകം കണ്ട.. അറിഞ്ഞ ബ്രിഹത്തായ ആക്ഷേപഹാസ്യത്തിന്റെ കർത്താവ് വിവേക്. ഹാസ്യതാരം മാത്രമായിരുന്നോ വിവേക്?എന്ന ചോദ്യത്തിന് ഇനി നിങ്ങൾക്ക് തന്നെ ഉത്തരം കുറിക്കാം…
സിനിമാ ലോകത്ത് മായാത്ത ചിരികൾ സമ്മാനിച്ച് , ചിന്തിപ്പിക്കുന്ന വാക്കുകൾ കൊണ്ട് കുരുക്കിട്ട് രംഗബോധമില്ലാത്ത കോമാളിയുടെ കൈപിടിച്ച് വിവേക് യാത്രയായി. വിട…
about vivek
