ആ വേഷങ്ങള്‍ കെട്ടിമടുത്തപ്പോള്‍ കുറച്ചു മാറിനില്‍ക്കണമെന്നു തോന്നി,” അഭിനയത്തോട് എനിക്കിപ്പോള്‍ കൊതിയില്ല;പക്ഷെ മമ്മൂട്ടി വിളിച്ചപ്പോൾ നിരസിക്കാനായില്ല; മധു പറയുന്നു!
നടന്, സംവിധായകന്, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി സിനിമയുടെ സര്‍വ മേഖലകളിലും സാന്നിധ്യമറിയിച്ച മഹാനടനാണു മധു . ഇന്നലെ ആയിരുന്നു അദ്ദേഹത്തിന്റെ പിറന്നാൾ . നവതിയിലേക്ക് കാലെടുത്തുവെച്ച അദ്ദേഹത്തിന് മലയാള സിനിമയ്ക്ക് അകത്ത് നിന്നും പുറത്തു നിന്നും നിരവധി പേരാണ് ആശംസകൾ നേർന്നത്.
. 1962 ലാണ് മാധവന് നായര്‍ എന്ന മധു മൂടുപടമെന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. അധ്യാപന ജീവിതം ഉപേക്ഷിച്ചു കൊണ്ടാണ് അദ്ദേഹം ഒരു നടനാകാനുള്ള തീരുമാനമെടുത്തത്. പിന്നീട് അങ്ങോട്ട് മുന്നൂറിലധികം സിനിമകളിലൂടെ മധു എന്ന മഹാനടൻ മലയാളികളെ വിസ്മയിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മധുവിന് ലഭിച്ച പിറന്നാൾ ആശംസകളിൽ ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആശംസ. ‘എന്റെ സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ’ എന്നാണ് മമ്മൂട്ടി കുറിച്ചത്. മധുവിനെ ചേർത്തു നിർത്തി സെൽഫിയെടുക്കുന്ന ചിത്രവും മമ്മൂട്ടി പങ്കുവച്ചിരുന്നു. രണ്ടുപേരും തമ്മിലുള്ള ആത്മബന്ധം വെളിപ്പെടുത്തുന്നതായിരുന്നു മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ച ആ കുറിപ്പ്
പിറന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ മധുവും മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചിരുന്നു. സിനിമകളിൽ നിന്ന് മാറി നിന്ന താൻ വൺ എന്ന ചിത്രത്തിൽ അഭിനയിച്ചത് മമ്മൂട്ടി വിളിച്ചത് കൊണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. താൻ സിനിമകളിൽ നിന്ന് മാറി നിൽക്കാനുണ്ടായ കാരണവും അദ്ദേഹം പറഞ്ഞു.പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇത്.ആഗ്രഹിച്ചതിനപ്പുറമുള്ള വലിയ വേഷങ്ങൾ അവതരിപ്പിക്കാൻ സാധിച്ചതു തന്നെ മഹാഭാഗ്യമായി കാണുന്നവനാണ് താനെന്നും അച്ഛൻ, മുത്തച്ഛൻ, അമ്മാവൻ വേഷങ്ങൾ കെട്ടിമടുത്തപ്പോളാണ് കുറച്ചു കാലം മാറിനിൽക്കണമെന്നു തോന്നിയതെന്നുമാണ് മധു പറഞ്ഞത്. അഭിനയത്തോടുള്ള കൊതി തന്നെ വിട്ടുപോയി എന്ന മധുവിന്റെ ഒരു പരാമർശം ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് ആയിരുന്നു മറുപടി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
‘ആഗ്രഹിച്ചതിനപ്പുറമുള്ള വലിയ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതു തന്നെ മഹാഭാഗ്യമായി കാണുന്നവനാണ് ഞാന്‍. മലയാളത്തിന്റെ തലയെടുപ്പുള്ള എഴുത്തുകാര്‍ സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു അതില്‍ പലതും. അതിനപ്പുറം വലിയൊരു വേഷം ഇനി എന്നെത്തേടി വരാനും പോകുന്നില്ല. അച്ഛന്, മുത്തച്ഛന്, അമ്മാവന് വേഷങ്ങള്‍ കെട്ടിമടുത്തപ്പോള്‍ കുറച്ചു മാറിനില്‍ക്കണമെന്നു തോന്നി,”ആ വിശ്രമജീവിതം എന്നെ കുറച്ചു മടിയനാക്കിയോ എന്നൊരു സംശയത്തോടൊപ്പം ഇന്നത്തെ സിനിമാരീതികളോട് പ്രത്യേക താത്പര്യം തോന്നാത്തതുകൊണ്ടാണോ എന്നും അറിയില്ല, അഭിനയത്തോട് എനിക്കിപ്പോള്‍ കൊതിയില്ല. കോവിഡിനുമുന്‍പ് മമ്മൂട്ടി വീട്ടില്‍ വന്നിരുന്നു. ‘വണ്‍’ എന്ന സിനിമയില്‍ ഒരൊറ്റ സീനില്‍ അദ്ദേഹമവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗുരുവായി വേഷമിടണം എന്ന് പറഞ്ഞു,’
‘മമ്മൂട്ടിയെപ്പോലെ വലിയൊരു കലാകാരന്റെ സ്നേഹം എങ്ങനെ നിരസിക്കാനാവും. എന്നെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഞാന്‍ താമസിക്കുന്ന കണ്ണമ്മൂലയിലെ വീടിനടുത്തുള്ള മറ്റൊരു വീട്ടില്‍വെച്ചായിരുന്നു ഷൂട്ടിങ്. വൈകീട്ട് ആറുമണിക്കുചെന്ന് ഒന്‍പതുമണിയോടെ തീര്‍ത്തുപോന്നു. അതായിരുന്നു ഒടുവില്‍ അഭിനയിച്ച സിനിമ,’ മധു പറഞ്ഞു.
അഭിനയത്തിന് പുറമെ സംവിധായകൻ, നിർമ്മാതാവ് തുടങ്ങിയ നിലകളിലെല്ലാം തിളങ്ങിയ തനിക്ക് ഏറ്റവും കൂടുതൽ പ്രചോദനം നൽകിയത് നിർമ്മാതാവിന്റെ വേഷം ആയിരുന്നു എന്നും മധു പറയുന്നു. ”നടന് സിനിമയുടെ ടോട്ടാലിറ്റിയെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല. സംവിധായകനുപോലും. പക്ഷേ, ഒരു നിര്‍മാതാവ് സിനിമയുടെ എല്ലാ കാര്യങ്ങളും നന്നായി അറിഞ്ഞിരിക്കും,’
‘നിര്‍മാതാവ് എന്നുപറയുന്നത് സിനിമയ്ക്ക് വേണ്ടി പണംമുടക്കുന്ന ആള് മാത്രമല്ല. അത് ഫൈനാന്‍സിയറാണ്. ടി.കെ. വാസുദേവനും ശോഭനാ പരമേശ്വരന് നായരുമൊക്കെ വെറും നിര്‍മാതാക്കള്‍ മാത്രമായിരുന്നില്ല. അവരെല്ലാം സിനിമയെന്ന കലയെ എല്ലാ അര്‍ഥത്തിലും പഠിച്ചവര്‍ തന്നെയായിരുന്നു. പതിനഞ്ചോളം സിനിമകള്‍ ഞാന്‍ നിര്‍മിച്ചു. അതില്‍ കുട്ടികളുടെ ചിത്രവുമുണ്ടായിരുന്നു. ലാഭനഷ്ടക്കണക്കെടുപ്പ് ഞാന്‍ നടത്തിയില്ല. കാരണം സിനിമ എനിക്ക് നല്കിയ പണം സിനിമയ്ക്കുവേണ്ടിത്തന്നെ ഞാന്‍ വിനിയോഗിക്കുകയായിരുന്നു. നല്ല കഥകൾ വന്നാൽ ഇനിയും സിനിമ നിർമ്മിക്കാൻ തയ്യാറാണെന്നും’ മധു പറഞ്ഞു.
