സിനിമ തനിക്ക് സ്വപ്‌നമായിരുന്നില്ല അതുക്കും മേലെയായിരുന്നു; നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതെ അച്ഛന്‍ വിഷമിച്ചിട്ടുണ്ട് ; രാജേഷ് മാധവന്‍ പറയുന്നു !
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ‘കൊഴുമ്മൽ രാജീവൻ’ എന്ന കഥാപാത്രമായി കുഞ്ചാക്കോ തകർത്തഭിനയിച്ച ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഒരു പോലെ നേടിയിരുന്നു. ചിത്രം കണ്ടവരെല്ലാം പറയുന്ന പേര് സുരേഷേട്ടന്റേതാണ്. കനകം കാമിനി കലഹത്തിലെ മനാഫും, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ വിനുവും മഹേഷിലെ രാജ്യസ്‌നേഹിയായ യുവാവുമൊക്കെയായി രാജേഷ് മാധവന്‍ എന്ന നടനെ നമ്മളറിയും.
ഇപ്പോഴിതാ തന്റെ സിനിമയിലേക്കുള്ള കടന്നു വരവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ രാജേഷ് മാധവന്‍ മനസ് തുറക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറക്കുന്നത്. ആ വാക്കുകള്‍ ഇങ്ങനെ .
കൊളത്തൂര്‍ കുണ്ടംകുഴി ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരുന്നു പ്ലസ് ടു വരെയുള്ള പഠനം. സിനിമ തനിക്ക് സ്വപ്‌നമായിരുന്നില്ല അതുക്കും മേലെയായിരുന്നുവെന്നാണ് രാജേഷ് പറയുന്നത്. കാസര്‍ഗോഡ് നിന്നും സിനിമയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും താരം പറയുന്നുണ്ട്. കൂലിപ്പണിക്കാരനായിരുന്നു അച്ഛന്‍. തന്നെ എംബിഎ പഠിപ്പിക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. മകന്‍ രക്ഷപ്പെട്ടോട്ടെ എന്നോര്‍ത്ത് പാവം ആഗ്രഹിച്ചതാണെന്നാണ് രാജേഷ് പറയുന്നത്.
പക്ഷെ ഇംഗ്ലീഷ് വില്ലനായി. ഇതോടെ ജേണലിസം തിരഞ്ഞെടുക്കുകയായിരുന്നു രാജേഷ്. പക്ഷെ അപ്പോഴും രാജേഷിന്റെ മനസില്‍ സിനിമയായിരുന്നു. രാജേഷിന് ശിപായി എന്നൊരു പേര് കൂടിയുണ്ട് നാട്ടില്‍. ആ പേരിന് പിന്നിലെ കഥയും രാജേഷ് പറയുന്നുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബെസ്റ്റ് ആക്ടര്‍ ആക്കിയ കഥാപാത്രമാണ് പോസ്റ്റ്മാന്‍ ശിപായി. പിന്നെ ആ പേരങ്ങ് കൂടെ ചേരുകയായിരുന്നുവെന്ന് താരം പറയുന്നു.
ചെറുപ്പത്തില്‍ തന്നെ നാടകത്തില്‍ അഭിനയിക്കുകമായിരുന്നു. സിനിമയിലെത്താന്‍ വേണ്ടി താന്‍ അഭിനയം മുതല്‍ ഭരതനാട്യം വരെ പഠിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. ജേഴ്‌സണലിസം പഠിക്കുന്ന കാലത്താണ് തിരക്കഥാകൃത്ത് രവിശങ്കറിനെ പരിചയപ്പെടുന്നത്. ആ കൂട്ടുകെട്ടാണ് പിന്നീട് വഴിത്തിരിവാകുന്നതും. ജേഴ്ണലിസം കഴിഞ്ഞപ്പോള്‍ ഒരു ചാനലില്‍ പ്രൊഡ്യൂസറായി കയറി.
താന്‍ തിരുവനന്തപുരത്ത് ചാനലില്‍ എന്തോ കേമപ്പെട്ട ജോലി ചെയ്യുകയാണെന്നാണ് നാട്ടുകാരുടെ ധാരണ. ടിവിയിലേക്കെന്ന് പറഞ്ഞിട്ട് ഓനെ അതിലൊന്നും കാണാനില്ലപ്പാ ജോലിയൊന്നും അങ്ങോട്ട് ശരിയായില്ല അല്ലേ എന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ അറിയാതെ അച്ഛന്‍ കുഴങ്ങിയിട്ടുണ്ടെന്നാണ് രാജേഷ് പറയുന്നത്. ഒരു വിഷയത്തെക്കുറച്ച കാര്യമായ അറിവോ വിവരമോ ഉള്ളരവാകും ജീവിതത്തിലെ വഴി കാട്ടികള്‍. പക്ഷെ കെ മാധവന്‍ എന്ന ഈ കൊച്ചുമനുഷ്യനേക്കാള്‍ വലിയൊരു വെളിച്ചം ഞാന്‍ കണ്ടിട്ടില്ല എന്നാണ് അച്ഛനെക്കുറിച്ച് രാജേഷ് പറയുന്നത്.
സഹോദരിമാര്‍ അവരവരുടെ ജീവിതം കണ്ടെത്തിയെങ്കിലും താന്‍ എങ്ങുമെത്താതെ സിനിമയെന്നും പറഞ്ഞു നടക്കുകയായിരുന്നു. ഈ സമയത്ത് ദേ ഇവനെ ഇങ്ങനെ വിടാനാണോ ഭാവമെന്ന് അമ്മ അച്ഛനോട് എത്ര വട്ടം ചോദിച്ചിട്ടുണ്ടെന്നോ എന്ന് രാജേഷ് അത്ഭുതത്തോടെ പറയുന്നുണ്ട്. ഇതിനിടെ ദുബായിലേക്ക് പോന്നോളൂവെന്ന് പറഞ്ഞ് സുഹൃത്തും വിളിച്ചു. പക്ഷെ അത് വേണ്ടി വന്നില്ല.
ഉണ്ണിമായ പ്രസാദുമായുള്ള പരിചയമാണ് രാജേഷിനെ ശ്യാം പുഷ്‌കരനിലേക്കും ദിലീഷ് പോത്തനിലേക്കുമൊക്കെ എത്തിക്കുന്നത്. ഒരിക്കലൊരു ചര്‍ച്ചയ്ക്കിടെ പോത്തണ്ണാ നമുക്കിവനെ അഭിനയിപ്പിച്ചാലോ എന്ന് തിരക്കഥാകൃത്ത് ദിലീഷ് നായര്‍ ചോദിക്കുകയായിരുന്നു. എഴുത്താണ് എന്റെ വഴി എന്ന് താന്‍ മറുപടി പറഞ്ഞെങ്കിലും ഡാ നീ ചരിത്രത്തോടാണ് നീതികേട് കാണിക്കുന്നത് എന്ന് സുഹൃത്ത് രവി പറയുകയായിരുന്നുവെന്നാണ് രാജേഷ് പറയുന്നത്.
നിന്റെ നിലപാട് എന്തായാലും മഹേഷിന്റെ പ്രതികാരത്തില്‍ നിനക്കൊരു റോള്‍ ഉണ്ട്, പോത്തണ്ണന്‍ കട്ടായം പറഞ്ഞു. ചരിത്രത്തോട് നീതികേട് കാണിക്കുന്നത് തനിക്ക് പണ്ടേ ഇഷ്ടമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് രാജേഷ് മാധവന്‍ നടനാകുന്നത്.
