മതാചാരങ്ങള്‍ തെറ്റിച്ചാൽ ഭ്രാന്തുകള്‍ നിങ്ങള്‍ അനുഭവിക്കും, മുറിവുകളും പാടുകളും കൊണ്ട് സമ്പന്നമാണെന്റെ ശരീരം
ഉണ്ണി ആറിന്റെ വാങ്ക് എന്ന ചെറുകഥയെ ആധാരമാക്കി സംവിധായകൻ വികെ പ്രകാശിന്റ മകൾ കാവ്യ പ്രകാശ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വാങ്ക്. ഫെബ്രുവരി ആദ്യവാരമായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇസ്ലാമിക് പ്രാർത്ഥന ആയ ‘അദാൻ’ ഉറക്കെ പാടാൻ ആഗ്രഹിക്കുന്ന റസിയ എന്ന പെൺകുട്ടിയെ പശ്ചാത്തലമാക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്.സിനിമയെക്കുറിച്ച് നിരവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി ഉയരുന്നത്.
ഇപ്പോൾ ഇതാ ജസ്ല മാടശ്ശേരി പങ്കിട്ട ഒരു കുറിപ്പാണു ആരാധകർ ഏറെറടുത്തിരിക്കുന്നത്. സിനിമയിലെ ഓരോ സീന്‍ വരുമ്പോഴും തന്നെ നോക്കുന്നുണ്ടായിരുന്നുവെന്നും മതാചാരങ്ങൾ തെറ്റിച്ചാൽ സിനിമയില്‍ കാണിച്ചതിന്റെ പത്തിരട്ടി ഭ്രാന്തുകൾ നിങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും ജസ്ല പങ്കിട്ട പോസ്റ്റിലൂടെ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണ രൂപം
സിനിമ കണ്ടിട്ട് കുറച്ച് ദിവസമായി.ഒരുപാട് സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞു.കാണണം. കണ്ട് തീരുവോളം നിന്നെ ഓര്‍ത്തു എന്ന്.അതുകൊണ്ട് തന്നെയാണ് കുറച്ച് ദിവസങ്ങളായി സിനിമയൊന്നും കാണാനുള്ള മനസ്സില്ലാതിരുന്നിട്ടും കണ്ടത്. കൂടെ സിനിമ കാണാനുണ്ടായിരുന്നവന്‍. ഓരോ സീന്‍ വരുമ്പോഴും എന്നെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് ഒന്നും പറയാനില്ല. എന്നാലും ഒന്ന് പറയാം. സിനിമയില്‍ കാണിച്ചതൊന്നുമല്ല.അതിന്റെ പത്തിരട്ടിയിലധികം ഭ്രാന്തുകള്‍ നിങ്ങള്‍ അനുഭവിക്കും മതാചാരങ്ങള്‍ തെറ്റിച്ചാല്‍ പ്രത്യേകിച്ചും ഇസ്ലാം പോലൊരു കണ്‍സ്ട്രക്ഷനിലെ.
സിനിമയിലെ മിക്ക സീനുകളും ഞാന്‍ കടന്ന് പോയതാണ്. പക്ഷേ തീവ്രത അതിനെക്കാള്‍ കൂടുതലായിരുന്നു എന്ന് മാത്രം. കാമ്പസിലെ ഒറ്റപ്പെടല്‍. ഭീകരജീവിപരിവേശം.സഹോദരങ്ങള്‍ അവരിടങ്ങളില്‍ അനുഭവിക്കുന്നത്. വഴിയില്‍ നിങ്ങളെ തടഞ്ഞ് നിര്‍ത്തല്‍. ഭീഷണിപ്പെടുത്തല്‍, വീട്ടുകാര്‍ ടോര്‍ച്ചര്‍ ചെയ്യപ്പെടല്‍, ബന്ധുക്കളില്‍ നിന്നുള്ള ഒറ്റപ്പെടല്‍,നാട്ടുകാരുടെ വെറുപ്പുളവാക്കുന്ന നോട്ടങ്ങള്‍. പള്ളിക്കമ്മറ്റിയില്‍ വാപ്പ ചോദ്യം ചെയ്യപ്പെടുന്നത്. ഭ്രാന്തിയെന്ന ചാപ്പ. മാനസീകരോഗിയാക്കല്‍ മോല്ല്യന്‍മാരുടെ ചികിത്സക്ക് വേണ്ടിയുള്ള ഉപദേശങ്ങള്‍… അങ്ങനെ നീളും..
സിനിമയില്‍ എന്റെ ജീവിതവുമായി ബന്ധപ്പെടുത്തുമ്പോള്‍ സംഭവിക്കാത്തത് ഒന്ന് മാത്രമാണ്. ഉപ്പയുടെ തല്ല്. എന്നെ ഒരിക്കലും ഇതിന്റെ പേരില്‍ മതവിശ്വാസിയായ ഉപ്പ തല്ലീട്ടില്ല. പക്ഷെ ഒരു വാക്ക് മാത്രം എന്നോട് പറഞ്ഞു. നിന്റെ ചിന്തകള്‍ക്ക് തടയിടാന്‍ എനിക്കവകാശമില്ല. ഒരു ഇന്ത്യന്‍ പൗരനെന്ന നിലക്ക് നിനക്ക് വ്യക്തിസ്വാതന്ത്ര്യമുണ്ട്. ഏത് മതം പിന്തുടരാനും പിന്തുടരാതിരിക്കാനും. പക്ഷേ നിന്റെ മതം ആര്‍ക്കും ഉപദ്രവമുണ്ടാക്കുന്നതാവരുത്. ആരുടേയും കണ്ണീരു വീഴ്ത്തുന്നതും. നീ നടക്കുന്നത് ഒരു ചെറിയ വഴിയിലൂടെയാണെന്ന് കരുതുക. വഴിയില്‍ ഒരു മുള്ളുണ്ട്. ആ മുള്ള് ചാടിക്കടക്കുന്നിടത്ത് ഒരു മതമുണ്ട്. ശരിയുമുണ്ട്. പക്ഷേ അത് പിന്നാലെ വരുന്നവനെ കുത്താന്‍ ഇടയുണ്ട്.
എന്നാല്‍ പിന്നാലെ വരുന്നവനെ കുത്താതിരിക്കാന്‍ ആ മുള്ള് എടുത്ത് മാറ്റിയിട്ട് അതിലൂടെ നടന്ന് പോകുന്നിടത്തും ശരിയും മതവുമുണ്ട്. നിന്റെ മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് പിന്തുടരുക എന്ന്. മതാചാരങ്ങളെ എതിര്‍ത്താലോ ചോദ്യം ചെയ്താലോ..പിന്നീട് നിങ്ങള്‍ കടന്ന് പോകുന്ന ട്രോമ അതിഭീകരമാവും.. എന്നാലും നാളെ രു മാറ്റമുണ്ടാവും സമൂഹത്തില്‍ എന്ന പ്രതീക്ഷയോടെ അതിനെ അതിജീവിക്കുന്നിടത്ത്. വെളിച്ചണ്ടാവും. സിനിമയില്‍ അവള് ശാരീരികമായി അക്രമിക്കപ്പെട്ടിട്ടില്ല. എന്നാല്‍. ഞാന്‍ മാനസീകമായി അക്രമിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ ശാരീരികമായി ആണ് അക്രമിക്കപെട്ടത്. സൈബര്‍ അക്രമങ്ങള്‍ അതിനപ്പുറം. ആക്സിഡന്റുകളുടെ നോവുകളും മുറിവുകളും പാടുകളും കൊണ്ട് സമ്പന്നമാണെന്റെ ശരീരം.
