ഈ ക്യാരക്ടര്‍ നന്നായിട്ട് ചെയ്യുന്നതിനുള്ള ചെറിയ ഗിഫ്റ്റാണ് ഇത് പറഞ്ഞു എനിക്കപ്പോള്‍ സംസാരിക്കാന്‍ പോലുമായില്ല’; സൂര്യയില്‍ നിന്ന് സമ്മാനമായി ലഭിച്ചതിനെക്കുറിച്ച് ലിജോ മോള്‍
കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ലിജൊ മോള്‍ .
ജയ് ഭീം എന്ന ചിത്രത്തിലൂടെ അഭിനയ മികവിന് ‘പാന്‍ ഇന്ത്യന്‍’ ലെവലില്‍ കയ്യടി നേടാൻ താരത്തിന് കഴിഞ്ഞു . ഇരുളര്‍ വിഭാഗത്തില്‍ നിന്നുള്ള സെങ്കിണി എന്ന യുവതിയുടെ കഥാപാത്രമായിരുന്നു ലിജൊ അവതരിപ്പിച്ചത്. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തിയ സൂര്യയുടെ അഭിനയത്തിന് ഒപ്പമോ അതിന് മുകളിലൊ എത്തുന്ന പ്രകടനമാണ് ലിജൊ ജയ് ഭീമില്‍ കാഴ്ച വച്ചതെന്നാണ് ആരാധകരുടെ അഭിപ്രായം.
സിനിമയുടെ ചിത്രീകരണ വേളയിലെ സംഭവങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുക്കുകയാണ് താരം. ഒരു അഭിമുഖത്തിലായിരുന്നു ലിജൊ മോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ സൂര്യ നല്‍കിയ സമ്മാനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.
“നമ്മുടെ ഷൂട്ട് കഴിയാറായപ്പോള്‍, കോടതി സീനുകള്‍ ചെയ്തോണ്ടിരിക്കുമ്പോള്‍, പെട്ടെന്നൊരു ദിവസം സൂര്യ സാറിന്റെ അസിസ്റ്റന്റ് ആയിട്ടുള്ള ഒരു ചേട്ടനുണ്ട്, കുമാറണ്ണന്‍. ചേട്ടന്‍ വന്നിട്ട് പറഞ്ഞു ലിജോയെ സര്‍ കാരവാനിലേക്ക് വിളിക്കുന്നുണ്ടെന്ന്. എന്താന്ന് ഒരു പിടുത്തോമില്ലായിരുന്നു, നമുക്ക് വേറെ കാരവാനാണ്. നമ്മള്‍ വിത്ത് മേക്കപ്പ്, വയറൊക്കെയായിട്ട് ഇരിക്കുവാണ് അപ്പോള്‍. എന്താ എതാന്നൊന്നും അറിയില്ല, കേറി ചെന്നു. എന്നോട് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ഇരിക്കുന്നില്ലെന്ന് പറഞ്ഞു. വീണ്ടും ഇരിക്കാന്‍ എന്നോട് പറഞ്ഞു,”
“എന്നോട് നന്നായി ചെയ്യുന്നുണ്ടെന്ന് സാര്‍ പറഞ്ഞു. എന്നിട്ട് ഗിഫ്റ്റായിട്ടൊരു സ്വര്‍ണമാല തന്നു. ഷൂട്ട് കഴിയുന്നതിന് മുന്നെ തന്നെ. ഈ ക്യാരക്ടര്‍ നന്നായിട്ട് ചെയ്യുന്നതിനുള്ള ചെറിയ ഗിഫ്റ്റായിട്ട് വച്ചോ എന്ന് പറഞ്ഞു. അവിടെ നിന്ന് തുറന്ന് നോക്കാനൊന്നും പറ്റിയില്ല. ഞാന്‍ ഒന്നും പറഞ്ഞില്ല, സര്‍ എനിക്കൊന്നും പറയാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞു. ഒന്നും പറയണ്ട എന്നായിരുന്നു മറുപടി. എന്റെ കാരവാനില്‍ വന്ന് നോക്കിയപ്പോഴാണ് സ്വര്‍ണമാലയാണെന്ന് അറിഞ്ഞത്,” ലിജോ മോള്‍ പറഞ്ഞു.
ഷൂട്ടിനിടയില്‍ എല്ലാവര്‍ക്കും സൂര്യ ജിഗര്‍തണ്ഡ വാങ്ങിക്കൊടുത്തതിനെപ്പറ്റിയും ലിജോ മോള്‍ പറഞ്ഞു.
“നമുക്ക് ഒരു ദിവസം മധുരയില്‍ ഷൂട്ടുണ്ടായിരുന്നു. അവിടെ ഫേമസ് ജിഗര്‍തണ്ഡയാണ്. പഴങ്കുടിമക്കള്‍, ഇരുളര്‍ എല്ലാവരും ഉണ്ട് അപ്പോള്‍. ഞാനും ജിഗതണ്ഡ കഴിച്ചിട്ടൊന്നുമില്ല. എല്ലാവരോടുമായിട്ട് സാര്‍ ജിഗര്‍തണ്ഡ കഴിച്ചോ എന്ന് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സെറ്റിലുള്ള എല്ലാവര്‍ക്കും ജിഗര്‍തണ്ഡ കൊണ്ടു വന്ന് വിതരണം ചെയ്തു. എല്ലാവരും കഴിച്ചോ എങ്ങനെ ഉണ്ടായിരുന്നു എന്നൊക്കെ ഓരോരുത്തരുടെ അടുത്ത് ചെന്ന് സാര്‍ ചോദിച്ചു,” ലിജോ മോള്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ ചന്ദ്രു എന്ന അഭിഭാഷകന്റെ കഥാപാത്രമായിരുന്നു സൂര്യ ചെയ്തിരുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രം ആമസോണ്‍ പ്രൈമിലായിരുന്നു റിലീസ് ചെയ്തത്. സൂറാറൈപ്രോട്രുവിന് ശേഷം ഏറെ നിരൂപക പ്രശംസ ലഭിച്ച സൂര്യ ചിത്രം കൂടിയായിരുന്നു ജയ് ഭീം. അടുത്തിടെ മികച്ച നടനുള്ള ദേശിയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ ജയ് ഭീമിലെ അഭിനയവും ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു.