Malayalam
പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനവും അതിലേറെ ഞെട്ടലും! എന്നാൽ ആ സങ്കടം അലട്ടുന്നു
പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനവും അതിലേറെ ഞെട്ടലും! എന്നാൽ ആ സങ്കടം അലട്ടുന്നു
മലയാളികളുടെ വാനമ്പാടി കെ എ സ് ചിത്രയ്ക്ക് ഈ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മഭൂഷൺ നൽകി ചിത്രയെ ആദരിക്കുമ്പോൾ, ഇന്ത്യയിലെമ്പാടുമുള്ള സംഗീതാസ്വാദകർക്ക് അഭിമാന നിമിഷമാണ്.
ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചപ്പോൾ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീ പുരസ്കാരവും മരണാനന്തര ബഹുമതിയായി അന്തരിച്ച ഭാവഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷൻ ബഹുമതിയും ലഭിച്ചത് സംഗീത പ്രേമികളെ ഏറെ സന്തോഷത്തിലാക്കിയിരിക്കുകയാണ്.
രാജ്യത്തിന്റെ അംഗീകാരം വലിയ സന്തോഷം നൽകുന്നതാണെന്നും, പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനവും അതിലേറെ ഞെട്ടലുമാണെന്നാണ് ചിത്ര പ്രതികരിച്ചത്. അപ്രതീക്ഷിതമായി ഒരു സന്തോഷം കിട്ടിയതു പോലെയാണിത്. ഗവണ്‍മെന്റിനും പ്രോത്സാഹനം നല്‍കിയവര്‍ക്കും സംഗീതപ്രേമികള്‍ക്കും നന്ദി. സിനിമയില്‍ പാടിപ്പിച്ചവരും പ്രോത്സാഹനം തന്നവരുമായ പ്രൊഡ്യൂസേഴ്‌സ്, ഡയറക്ടര്‍മാര്‍, മ്യൂസിക് ഡയറക്ടര്‍മാര്‍, ഗാനരചയിതാക്കള്‍, റെക്കോഡിസ്റ്റ് വരെ എല്ലാവര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നെന്നും ചിത്ര പറഞ്ഞു. എനിക്ക് പുരസ്‌ക്കാരം ലഭിച്ചു എന്നതു പോലെ തന്നെ മനസ്സിനു സന്തോഷം നല്‍കുന്ന കാര്യമാണ് എസ്.പി.ബി. സാറിനും കൈതപ്രം തിരുമേനിക്കും രാജ്യത്തിന്റെ ആദരം ലഭിച്ചു എന്നത്. ഈ അവസരത്തില്‍ സന്തോഷം നേരിട്ടറിയാക്കാന്‍, ഏറ്റുവാങ്ങാന്‍ എസ്.പി.ബി സാര്‍ നമുക്കൊപ്പമില്ലല്ലോ എന്നതില്‍ വിഷമമുണ്ടെന്നും ചിത്ര പറഞ്ഞു. ചിത്രയ്ക്ക് ആശംസകളറിയിച്ച് നിരവധി സിനിമാ പ്രവർത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ നിറയെ ചിത്രയ്ക്കുള്ള അഭിനന്ദന പോസ്റ്റുകളാൽ സമ്പന്നമാണ്
തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദി, ബെംഗാളി, അസമീസ് ഭാഷകളിലുമായി ഇരുപത്തയ്യായിരത്തിലധികം സിനിമാഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇതിനു പുറമേ ഏഴായിരത്തിലധികം ഗാനങ്ങളും ചിത്ര ആലപിച്ചിട്ടുണ്ട്. ഈ പാട്ടുകൾ എല്ലാം തന്നെ മലയാളികളുടെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്നു, എന്നും എപ്പോഴും. കെ എസ് ചിത്ര ആദ്യമായി ഒരു സിനിമയ്‍ക്ക് ഗാനം ആലപിച്ചത് 1979ല്‍ ആണ്. എം ജി രാധാകൃഷ്‍ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ ചെല്ലം ചെല്ലം എന്ന ഗാനം പാടിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് ഇങ്ങോട്ട് നിരവധി ഹിറ്റ് ഗാനങ്ങൾ ചിത്രയുടെ ശബ്ദ മധുരിമയിൽ പുറത്തിറങ്ങി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിൽ അവർ ഗനങ്ങൾ ആലപിച്ചു. നിരവധി സംഗീത റിയാലിറ്റി ഷോകളിലും ചിത്രയുടെ സാന്നിധ്യം വളരെ വലുതായിരുന്നു.
പതിനാറ് തവണ കേരള സംസ്ഥാന അവാര്‍ഡ് ചിത്രയെ തേടിയെത്തി. ആറ് തവണ ദേശീയ അവാര്‍ഡ്,ഒമ്പത് തവണ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ്, നാല് തവണ തമിഴ്‍നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, മൂന്ന് തവണ കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു.
കെ എസ് ചിത്രയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ കൃഷ്‍ണ ഡിജിഡിസൈൻ എന്ന റെക്കോര്‍ഡിംഗ് സ്റ്റുഡിയോയുണ്ട്. എഞ്ചിനീയറായ വിജയശങ്കര്‍ ആണ് കെ എസ് ചിത്രയുടെ ഭര്‍ത്താവ്.
കെ.എസ്.ചിത്ര ഉള്‍പ്പെടെ 10 പേരാണ് ഇത്തവണ പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. തരുണ്‍ ഗൊഗോയ്ക്കും, രാം വിലാസ് പസ്വാനും, കാല്‍ബേ സാദിഖിനും കേശുഭായ് പട്ടേലിനും മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചന്ദ്രശേഖര്‍ കംബറ, സുമിത്ര മഹാജന്‍, നൃപേന്ദ്ര മിശ്ര, രജനികാന്ത് ദേവിദാസ് ഷ്‌റോഫ്, തര്‍ലോചന്‍ സിങ് എന്നിവരാണ് പദ്മ ഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍.