Malayalam
വേദനയുള്ള സമയത്ത് അച്ഛന്‍ എന്റെ കൂടെ റെക്കോര്‍ഡിങ്ങിന് വരുമായിരുന്നു… . അര്‍ബുദത്തിന്റെ ഘോരവേദന മാറ്റാന്‍ വേദന സംഹാരികള്‍ കഴിച്ചാണ് അന്ന് അവിടെ ഇരുന്നത്; കെ എ സ് ചിത്ര
വേദനയുള്ള സമയത്ത് അച്ഛന്‍ എന്റെ കൂടെ റെക്കോര്‍ഡിങ്ങിന് വരുമായിരുന്നു… . അര്‍ബുദത്തിന്റെ ഘോരവേദന മാറ്റാന്‍ വേദന സംഹാരികള്‍ കഴിച്ചാണ് അന്ന് അവിടെ ഇരുന്നത്; കെ എ സ് ചിത്ര
സ്വരഭംഗികൊണ്ടും ആലാപനത്തിലെ വശ്യതകൊണ്ടും വാനമ്പാടിയെന്ന വിശേഷണത്തിനപ്പുറത്തേക്കു പറന്നിറങ്ങിയ പാട്ടുകാരിയാണ് കെ. എസ് ചിത്ര. വിശേഷങ്ങളോ പരിചയപ്പെടുത്തലുകളോ ചിത്രയ്ക്ക് ആവശ്യമില്ല. ഇത്രത്തോളം മലയാളികളെ സ്വാധീനിച്ച മറ്റൊരു ഗായികയുണ്ടാകില്ല. മഞ്ഞൾ പ്രസാദം പോലുള്ള പാട്ടുകളിലൂടെ മലയാളത്തിന്റെ പെൺസ്വരമായി മാറിയ ഗായിക. കെ.എസ്.ചിത്രയുടെ പാട്ടു കേൾക്കാത്തൊരു ദിനം പോലും മലയാളിക്കു കടന്നു പോകുന്നില്ല. വിനയത്തിന്റെ രാഗപൗർണമിയായി നിന്നുകൊണ്ട് അവർ പാടിയ ഭാവാർദ്രമായ ഗാനങ്ങൾ നമ്മുടെ ജീവിതത്തിന്റെ തന്നെ താളമാണ്.
അതിൽ പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോയില്ല. ഇനിയുള്ള കാലഘട്ടങ്ങൾക്കും അത് അങ്ങനെ തന്നെയാകും. നന്നായി പാടുന്ന അതിനേക്കാളേറെ പാട്ടിനെ സ്നേഹിക്കുന്ന കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛൻ തന്നെ ആദ്യ ഗുരു. മകളുടെ പാട്ടിനായി തന്നെയായിരുന്നു ജീവിതത്തിന്റെ പകുതിയിലധികവും അച്ഛൻ മാറ്റിവച്ചതും. ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ച് മനസ് തുറക്കുകയാണ് ചിത്ര. ”എന്റെ സംഗീതത്തിന് ഊടും പാവും നല്‍കിയത് അച്ഛനാണ്. കുട്ടിക്കാലം മുതല്‍ ഞാന്‍ പാടണമെന്ന് എന്നെക്കാള്‍ ആഗ്രഹിച്ചത് അച്ഛനാണ്. അച്ഛന്‍ റോഡിയോയില്‍ ലളിതഗാനമൊക്കെ പാടുമായിരുന്നു. ഇടപ്പള്ളിയുടെ മണിമുഴക്കം എന്ന കവിത പാടി നടക്കുന്നതു കൊണ്ട് മണിമുഴക്കം കൃഷ്ണന്‍ നായര്‍ എന്നായിരുന്നു അച്ഛനെ വിളിച്ചിരുന്നത്. ജോലി കഴിഞ്ഞ് പലപ്പോഴും വൈകിയാണ് അച്ഛന്‍ വീട്ടില്‍ എത്തിയിരിക്കുന്നത്. അച്ഛന്‍ എപ്പോഴും ഞങ്ങളെ പ്രോത്സാഹിപ്പിക്കുമായിരുന്നു” എന്നാണ് ചിത്ര പറയുന്നത്.
അച്ഛന്റെ മൂത്ത സഹോദരിയും നന്നായി പാടുമായിരുന്നു. അവധിക്കാലത്ത് എന്നെ അവിടേക്ക് കൊണ്ടു പോയി. അവിടെ അമ്മായി കുട്ടികള്‍ക്ക് സംഗീത ക്ലാസ് എടുക്കാറുണ്ടായിരുന്നു. അന്ന് ഞാന്‍ അമ്മായിയുടെ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയാകും. കാര്യമായി ഒന്നും അറിയില്ലാതിരുന്ന ഞാന്‍ അവിടെയിരുന്ന് കേട്ട് പഠിച്ചത് മുഴുവന്‍ അടിസ്ഥാന പാഠങ്ങളായിരുന്നു. സംഗീതത്തില്‍ താല്‍പര്യം വര്‍ദ്ധിക്കുന്നതില്‍ രാജമ്മ അമ്മായി വഹിച്ച പങ്ക് മറക്കുക വയ്യെന്നും ചിത്ര പറയുന്നു. ഓറല്‍ ക്യാന്‍സര്‍ വന്നാണ് അച്ഛന്‍ മരിച്ചത്. വേദനയുള്ള സമയത്തു പോലും അച്ഛന്‍ എന്റെ കൂറെ റെക്കോര്‍ഡിങ്ങിന് വരുമായിരുന്നു. അനുരാഗി എന്ന ചിത്രത്തിലെ പാട്ട് റെക്കോര്‍ഡിങ്ങിനിടെ വോയ്‌സ് റൂമില്‍ എന്റെ തൊട്ടുപിന്നാലെ കസേരയില്‍ അച്ഛന്‍ ഇരിപ്പുണ്ട്. അര്‍ബുദത്തിന്റെ ഘോരവേദന മാറ്റാന്‍ വേദന സംഹാരികള്‍ കഴിച്ചാണ് ഇരിപ്പെന്നും ചിത്ര ഓര്‍ക്കുന്നുണ്ട്.
ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അച്ഛന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാരയായി ഒഴുകുകയാണ്. എനിക്കത് സഹിക്കാന്‍ പറ്റിയില്ല. അച്ഛന്‍ ഇത്രയും വേദന സഹിച്ചിട്ട് എനിക്ക് പാടണ്ട. അതുമതി നമുക്ക് പോകാം. അപ്പോഴും തന്റെ വേദന കടിച്ചമര്‍ത്തി പാട്ട് മുഴുമിപ്പിച്ചു കൊണ്ടാണ് അച്ഛന്‍ ഞാനുമായി തിരികെ പോന്നത്. അതിന് ശേഷം അച്ഛന്‍ എന്റെ കൂടെ വന്നിട്ടില്ല. അച്ഛന്റെ ഒരു ത്യാഗമാണ് ദൈവം ഞാന്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ എന്തെങ്കിലും തന്നിട്ടുണ്ടെങ്കില്‍ എന്നാണ് ചിത്ര പറയുന്നത്.
അതേസമയം ഇനിയൊരു ജന്മമുണ്ടെങ്കില്‍ ആരായി ജനിക്കണമന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനും ചിത്ര മറുപടി പറയുന്നുണ്ട്. ഞാന്‍ അര്‍ഹിക്കുന്നതിലും സ്‌നേഹം എനിക്ക് ജനങ്ങളില്‍ നിന്നും കിട്ടിയിട്ടുണ്ടെന്നാണ് ചിത്ര പറയുന്നത്. എന്റെ ജീവിതത്തില്‍ ഒരു മോശപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു അനുഭവം ആര്‍ക്കും ഉണ്ടാകരുത്. എനിക്ക് ഒരു ഗായികയായി ഇരിക്കാനാണ് ആഗ്രഹം. ജീവിതത്തില്‍ ദുഖങ്ങളും പരീക്ഷണങ്ങളും ഉണ്ടായിട്ടും അത് തരണം ചെയ്യാന്‍ കഴിഞ്ഞത് സംഗീത രംഗത്തുള്ളതുകൊണ്ട് മാത്രമാണ്. 60-ാം പിറന്നാള്‍ വന്നപ്പോഴാണ് ഇത്രയധികം ആളുകള്‍ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അറിയുന്നത്. ഇതിനു കാരണം ഞാന്‍ പാടുന്നത് മാത്രമാണെന്നും ചിത്ര കൂട്ടിച്ചേർത്തു.
