കടുവ റിലീസ് ചെയ്താല്‍ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാകും; ചിത്രത്തിനെതിരെ കുരുവിനാക്കുന്നേല്‍ കുറുവച്ചന് !
ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്ന മാസ്സ് ആക്ഷൻ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് പ്രേക്ഷകർ .അതേസമയം കടുവ റിലീസ് ചെയ്താല്‍ അത് തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാകും എന്നു ചൂണ്ടിക്കാട്ടി പാലാ സ്വദേശിയും പ്ലാന്ററും കേരള കോണ്‍ഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേല്‍ നല്കിയ ഹര്‍ജിയില്‍, ഇക്കാര്യം പരിശോധിച്ചു തീരുമാനമെടുക്കാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനു നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കുരുവിനാക്കുന്നേല്‍ കുറുവച്ചന് എന്നാണു താന്‍ അറിയപ്പെടുന്നതെന്നും സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും യഥാര്‍ഥ സംഭവങ്ങളും അതിനൊപ്പം വ്യാജ സംഭവങ്ങളും ഇടകലര്‍ത്തിയുമാണു സിനിമ. വ്യാജ സീനുകളും തന്റെ ജീവിതത്തില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതാണെന്നു പ്രേക്ഷകര്‍ കരുതും. ഇതുവഴി തന്റെ സ്വകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാകുമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രം തന്റെ ജീവിതകഥയെ ആസ്പദമാക്കി എഴുതിയതാണെന്ന ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്റെ പരാതിയാണ് കേസിന്റെ ആധാരം . എന്നാല്‍ സിനിമ കുറുവച്ചന്റെ കഥയല്ലെന്നും അതിലെ നായകന് സാങ്കല്പിക കഥാപാത്രം മാത്രമാണെന്നുമായിരുന്നു തിരക്കഥാകൃത്ത് ജിനു ഏബ്രഹാമിന്റെ വിശദീകരണം. ഏറെ നാളത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ചിത്രത്തിന്റെ പേരു മാറ്റി ‘കടുവ’ എന്ന പേരില്‍ ചിത്രീകരണം ആരംഭിക്കാന്‍ കോടതിയില്‍നിന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അനുമതി നേടുകയായിരുന്നു.
ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഈ മുപ്പതാം തീയതി റിലീസ് ചെയ്യാനിരിക്കവേ വീണ്ടും ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കേണ്ട അവസ്ഥ ഉണ്ടായി. ”ചില അപ്രവചനീയമായ സാഹചര്യങ്ങള്‍ കൊണ്ട് റിലീസ് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ആരാധകരും തിയറ്റര്‍ ഉടമകളും വിതരണക്കാരും ക്ഷമിക്കണം” എന്നായിരുന്നു കടുവയുടെ റിലീസ് മാറ്റിവച്ചതിനെക്കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചത്.
