Malayalam
അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലെ തെളിവുകള്‍ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിനും പരിഗണിക്കും; ഹാജരാക്കാത്ത ഫോണുകള്‍ അനൂപും സുരാജും നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്തതായി നിഗമനം
അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലെ തെളിവുകള്‍ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിനും പരിഗണിക്കും; ഹാജരാക്കാത്ത ഫോണുകള്‍ അനൂപും സുരാജും നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്തതായി നിഗമനം
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടിക്കിട്ടിയതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അതോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലെ തെളിവുകള്‍ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിനും പരിഗണിക്കും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.
വധഗൂഡാലോചന കേസുമായി ബന്ധിപ്പെട്ട് ദിലീപിന്റേയും മറ്റ് പ്രതികളുടേയും ആറ് ഫോണുകള്‍ കോടതി വഴി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നെങ്കിലും സുപ്രധാനമായ പല കാര്യങ്ങളും തിരിച്ചെടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു. ഈ തെളിവുകളാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിലേക്കും ഉപയോഗിക്കുന്നത്.
പ്രതിഭാഗം ഹാജരാക്കാത്ത രണ്ട് മൊബൈല്‍ ഫോണുകളുടെ മിറര്‍ ഇമേജ് വഴിയുള്ള വിശദ ഫോറന്‍സിക് റിപ്പോര്‍ട്ടും ഇതില്‍ ഉള്‍പ്പെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേസിലെ എട്ടാം പ്രതിയായ ദിലീപും അദ്ദേഹത്തിന്റെ അനുജന്‍ അനൂപും സഹോദരി ഭര്‍ത്താവും ടിഎന്‍ സുരാജും ഉപയോഗിച്ച ഫോണുകളാണ് ഇവ. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഈ ഫോറന്‍സിക് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ള വിശദമായ അന്വേഷണത്തിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമോയെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഹാജരാക്കാത്ത ഫോണുകളിലാണ് നിര്‍ണ്ണായ വിവരങ്ങള്‍ ഉള്ളതെന്നും ഇവ അനൂപും സുരാജും നശിപ്പിക്കുകയോ ഒളിപ്പിക്കുകയും ചെയ്തതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപ് ജയിലില്‍ കിടന്ന സമയത്ത് 2017 ലാണ് ഇതിലൊരു ഫോണ്‍ സുരാജ് ഉപയോഗിച്ചത്. അനൂപിന്റെ ഫോണ്‍ ദിലീപ് ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം പലതവണ ഉപയോഗിച്ചിരുന്നു. ഇതുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പൊലീസ് സംശയിക്കുന്നു. ഈ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് അന്വേഷണ സംഘത്തിനെതിരായ നിര്‍ണ്ണായക തെളിവായി മാറിയേനെ.
ദിലീപിന് പള്‍സര്‍ സുനി ജയിലില്‍നിന്ന് അയച്ച കത്തിന്റെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ ലഭിക്കുമെന്നാണ് സൂചന. 2018 മെയ് ഏഴിന് എഴുതിയ കത്ത് സജിത് എന്ന സുഹൃത്ത് വഴിയാണ് പള്‍സര്‍ സുനി ദിലീപിന് കൊടുത്തുവിട്ടത്. കത്തിലെ കയ്യക്ഷര പരിശോധനഫലമാകും കേസില്‍ നിര്‍ണ്ണായകമാവുക.
അതേസമയം, സുനി പറഞ്ഞിട്ടാണോ അവന്‍ ജയിലില്‍ നിന്നെഴുതിയ കത്ത് പുറത്ത് വിട്ടതെന്ന് ചോദിച്ചപ്പോള്‍ അവന്‍ ഒരിക്കലും അത്തരമൊരു കാര്യം പറഞ്ഞിട്ടില്ലെന്നാണ് അമ്മ വ്യക്തമാക്കിയതെന്ന് വെളിപ്പെടുത്തില്‍ പള്‍സര്‍ സുനിയോടൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന ജിന്‍സണ്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. എന്തിനാണ് കത്ത് ഇപ്പോള്‍ പുറത്ത് വിട്ടതെന്ന രീതിയിലാണ് പള്‍സര്‍ സുനി അമ്മയോട് സംസാരിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കിയതെന്നും ജിന്‍സണ്‍ പറഞ്ഞു.
ഒരു വഞ്ചനാ കേസില്‍ ജയിയില്‍ വന്നിട്ടുള്ള വിപിന്‍ ലാല്‍ എന്ന് പറയുന്ന ആളാണ് പള്‍സര്‍ സുനിക്ക് വേണ്ടി കത്തെഴുതിയിട്ടുള്ളത്. ഞാനും അദ്ദേഹവും ഏകദേശം ഒരേ സമയത്താണ് ജയിലിന് ഉള്ളിലേക്ക് വരുന്നത്. വിപിന്‍ ലാല്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം എഴുതിയ കത്തല്ല. വിപിന്‍ ലാലിന്റേത് നല്ല കയ്യക്ഷം ആയതുകൊണ്ട് സുനി പറഞ്ഞിട്ട് അദ്ദേഹം എഴുതുകയായിരുന്നു. സുനി പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ മാത്രമാണ് വിപിന്‍ലാല്‍ എഴുതിയത്.
ഏതെങ്കിലും ഒരു സന്ദേശകനെ ഇതിനകത്തേക്ക് പറഞ്ഞ് വിട്ടിരുന്നെങ്കില്‍ നിങ്ങളുടെ പേര് പറയാതെ ഞാന്‍ തന്നെ സ്വയം ശിക്ഷ ഏറ്റുവാങ്ങി കൈകാര്യം ചെയ്യുമായിരുന്നുവെന്ന രീതിയിലുള്ള കാര്യങ്ങളാണ് സുനി അന്ന് കത്തില്‍ എഴുതിയിരുന്നത്. പിന്നെ അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ചില കോഡുഭാഷകളും. അത് പൊലീസ് മനസ്സിലാക്കി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഒരു ഏപ്രില്‍ 12 നാണ് ഞാന്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.
അന്നേദിവസം തന്നെ വിപിന്‍ലാലിന് മരട് കോടതിയില്‍ കേസുണ്ട്. അവിടെ നിന്നും വിഷ്ണുവെന്ന മറ്റൊരു തടവുകാരന്‍ വഴിയാണ് ജയില്‍ അധികൃതര്‍ അറിയാതെ കത്ത് പുറത്ത് എത്തിച്ചതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ കേസില്‍ ഒരു മാഡം ഉണ്ടോ എന്ന കാര്യം അന്വേഷിച്ച് കണ്ടെത്താനോ വ്യക്തമായ തെളിവ് ശേഖരിക്കാനോ സാധിച്ചിട്ടില്ല. എതോ ഒരു സ്ത്രീക്ക് ബന്ധമുണ്ടെന്ന കാര്യം ഞാന്‍ ഇപ്പോഴും കരുതുന്നു. 2017 ജുലൈ മാസം മുതലാണ് കാക്കാനാട് ജില്ലാ ജയിലില്‍ ഉണ്ടായിരുന്നതെന്നും ജിന്‍സണ്‍ അഭിമുഖത്തില്‍ പറയുന്നു.
