Malayalam
ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കി ക്രൈംബ്രാഞ്ച്; ഈ നീക്കം മികച്ച കാര്യമാണെന്നാണ് അഡ്വ. ടിബി മിനി
ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കി ക്രൈംബ്രാഞ്ച്; ഈ നീക്കം മികച്ച കാര്യമാണെന്നാണ് അഡ്വ. ടിബി മിനി
നടിയെ അക്രമിച്ച കേസ് മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് ക്രൈംബ്രാഞ്ച്. ഇത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. കാര്‍ഡിലെ ഫയല്‍ പ്രോപ്പര്‍ട്ടീസ് ഏതൊക്കെയെന്നതും എന്നൊക്കെ കാര്‍ഡ് തുറന്ന് പരിശോധിച്ചുവെന്നും അറിയണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ ഇത്തരമൊരു നീക്കം നടത്തിയപ്പോള്‍ വിചാരണക്കോടതിയില്‍ നിന്നുള്‍പ്പടെ അനുകൂലമായ സമീപനമായിരുന്നില്ല ലഭിച്ചത്. എന്നാല്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ലഭിച്ച സാഹചര്യത്തില്‍ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കുകയാണ് ക്രൈംബ്രാഞ്ച്. അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഈ നീക്കം മികച്ച കാര്യമാണെന്നാണ് അഡ്വ. ടിബി മിനി അഭിപ്രായപ്പെടുന്നത്.
സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഇത്തരം പ്രവര്‍ത്തനങ്ങളുണ്ടാവുന്ന എന്നത് സ്വീകാര്യമായിട്ടുള്ള ഒരു കാര്യമാണ്. പ്രോസിക്യഷന്റേയും അന്വേഷണം സംഘത്തിന്റേയും ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാവരുത്. ശരിയായ തെളിവുകള്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയാണ് വേണ്ടതെന്നും അഡ്വ. ടിബി മിനി വ്യക്തമാക്കുന്നു. ആരേയും ഹരാസ് ചെയ്യുകയെന്നത് നമ്മുടെ ജോലിയല്ല. ശരിയായ തെളിവുകള്‍ ശേഖരിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയാണ് വേണ്ടത്.
അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നു എന്നുള്ളത് സന്തോഷമുള്ള കാര്യമാണ്. ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട്, അതായത് തെളിവ് നശിപ്പിക്കപ്പെട്ടു എന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. അതുപോലെ തന്നെയാണ് തെളിവുകള്‍ നശിപ്പിച്ചെന്ന് പല വ്യക്തികളുമായി ബന്ധപ്പെട്ടും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. പ്രതിയും പ്രതിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പല ആളുകളും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പറയുന്ന ഗുരുതരമായ ആരോപണമാണ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ നടത്തിയിട്ടുള്ളതെന്നും അഡ്വ. ടിബി മിനി വ്യക്തമാക്കുന്നു.
അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കൂടി നടത്തേണ്ടതുണ്ട്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരിക എന്നുള്ള ജോലി അന്വേഷണ സംഘത്തിനുണ്ട്. അതുകൂടി ചെയ്യുമ്പോഴാണ് പറയുന്ന കാര്യങ്ങളുടെ കൃത്യമായ രൂപം വരുന്നത്. എന്തുകൊണ്ട് അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന പ്രധാനപ്പെട്ട ചോദ്യം കോടതി നേരത്തെ ചോദിച്ചിരുന്നു. അഭിഭാഷകര്‍ ഉള്‍പ്പടെ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നിട്ടും എന്തുകൊണ്ടാണ് അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുകൊണ്ട് അന്വേഷണം നടത്താത്തത്. അതും ഒരു പ്രധാനപ്പെട്ട കാര്യമാണ്.
നമ്മുടെ ജുഡീഷല്‍ സംവിധാനം അനുസരിച്ച് ക്രിയാത്മകമായ വിമര്‍ശനം പറയുക എന്നല്ലാതെ കോടതിയെ എല്ലാ നടപടികളിലും ഇടപെടാനോ അതിനെ ചോദ്യം ചെയ്യാനോ പാടില്ല. കോടതിയുടെ മുമ്പില്‍ ശക്തമായ തെളിവുകള്‍ എത്തിയാല്‍ ആ കോടതി ചെയ്തില്ലെങ്കില്‍ അതിന് മുകളിലും കോടതികള്‍ ഉണ്ടല്ലോ. നമുക്ക് അവരെ സമീപിക്കാവുന്നതാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റക്കാരാണന്ന് ബോധ്യപ്പെടുക എന്നുള്ളതാണ് പ്രധാനം. യാതൊരു സ്വാധീനത്തിനും വഴങ്ങാതെ പ്രോസിക്യൂഷനും അന്വേഷണ സംഘവും അത് ചെയ്യണമെന്നും മിനി കൂട്ടിച്ചേര്‍ക്കുന്നു.
നിലവില്‍ ദിലീപിന്റെ ഫോണുകളില്‍ നിന്നും ലഭിച്ച തെളിവുകളുടെ ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. അതിനിടെ കേസില്‍ രണ്ട് പേരുടെ ശബ്ദ സാമ്പിളിന്റെ ഫോറന്‍സിക് പരിശോധന ഫലം ഏറെ നിര്‍ണായകമാകുമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജ് ,കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി എന്നിവരുടെ ശബ്ദ സാമ്പിള്‍ പരിശോധന ഫലമാണ് അന്വേഷണ സംഘം കാത്തിരിക്കുന്നത്. ഇത് കേസില്‍ നിര്‍ണായകമാണെന്നാണ് പോലീസ് പറയുന്നത്.
സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇക്കാര്യം പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ ആറ് ഫോണുകളായിരുന്നു അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ നിരവധി ഓഡിയോ വീഡിയോ ക്ലിപ്പുകള്‍, ഫോട്ടോകള്‍ എന്നിവ ദിലീപിന്റെ ഫോണില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇത് അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ദിലീപിന്റെ ഫോണിലെ 12 ചാറ്റുകള്‍ നശിപ്പിക്കപ്പെട്ടതായി ഫോറന്‍സിക് പരിശോധനയില്‍ നേരത്തേ കണ്ടെത്തിയിരുന്നു. 12 വ്യത്യസ്ത നമ്പരുമായുള്ള വാട്സ്ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചത്.
