‘ചാച്ചന്റെ വിളികളോട് എന്നും മുഖം തിരിച്ചിട്ടേയുള്ളൂ’വെന്ന് മകൻ…
ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ സിനിമയിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് നാടകനടനായ കെഎൽ ആന്റണി. ചിത്രത്തിൽ മഹേഷ് ഭാവനയുടെ ചാച്ചനിൽ നിന്ന് മലയാളിയുടെ പ്രിയപ്പെട്ട ചാച്ചനായി മാറിയ അദ്ദേഹം കഴിഞ്ഞ ഡിസംബര്‍ 21നാണ് ഓര്‍മ്മയായത്. അദ്ദേഹം ഇപ്പോഴില്ലാത്ത വേദന ഫേസ്ബുക്കിലൂടെ പങ്കുവെച്ച് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അദ്ദേഹത്തിന്റെ മകൻ ലാസര്‍ ഷൈൻ എഴുതിയ ഹൃദയം തൊടുന്ന കുറിപ്പ് വൈറലാവുകയാണ്.
ലാസര്‍ ഷൈന്റെ കുറിപ്പ് വായിക്കാം :
‘ഇല്ലാതാകുമ്പോഴാണ് വില മനസിലാകുന്നത്”- കേള്‍ക്കുമ്പോള്‍ ഭയങ്കര ക്ലീഷേയായി തോന്നാവുന്ന ഒന്നാണ്.
ചാച്ചന്റെയും അമ്മച്ചിയുടെയും നടുക്കാണ് കിടന്നുറങ്ങിയിരുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പരിഷത്തിന്റെ കിളിക്കൂട്ടം ക്യാമ്പിന് പോയി. ആദ്യമായി വീട് വിട്ടത് അന്നാണ്. ഏതാണ്ട് ഒരുമാസത്തോളം വീട്ടില്‍ നിന്നിറങ്ങി. പിന്നീടൊരിക്കലും വീട്ടിലേയ്ക്ക് തിരിച്ചു കയറിയില്ല എന്നതാണ് സത്യം.
വീട് വിട്ടങ്ങു പോയി.
ഡിഗ്രിയൊക്കെ ആയപ്പോള്‍ വീട്ടിലേയ്ക്ക് പോകാതായി. ചാച്ചന് അപ്പോഴും വിളിച്ചുകൊണ്ടിരിക്കും. ലാന്‍ഡ് ഫോണാണുള്ളത്. നാട്ടിലാകെ ഒന്നുള്ളത് പുത്തൂരാണ്. വരാനുള്ള സമയം കഴിഞ്ഞാല്‍ ചാച്ചനവിടെ പലവട്ടം ചെല്ലും. ഷൈന്‍ വിളിച്ചോ എന്നു ചോദിക്കും. കുറേക്കഴിഞ്ഞപ്പോള്‍ പിച്ചനാട്ടും പള്ളത്തും ഫോണെത്തി. അപ്പോള്‍ മൂന്നു വീട്ടിലും ചെന്ന് ചോദിക്കും. ഞാന്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലായിടത്തും വിളിക്കും.
ലാസ്റ്റ് ബസ് പത്തിനാണ്. ഏതാണ്ട് ആ സമയമാകുമ്പോള്‍, ഇനി ലാസ്റ്റ് ബസിനുണ്ടെങ്കിലോ എന്നോര്‍ത്ത് പുള്ളി നടക്കും. മൂന്നര കിലോമീറ്റര്‍ നടക്കണം ഞാന്‍ ബസിറങ്ങുന്ന പൂച്ചാക്കലെത്താന്. കാണുന്നവരോടെല്ലാം ‘ഷൈനെ കണ്ടോ’ എന്നു തിരക്കും. ഞാന്‍ പിന്നെ എപ്പോഴെങ്കിലും കറങ്ങി തിരിഞ്ഞു വീട്ടിലെത്തും. നാട്ടില്‍ ഓരോരുത്തരും പറയും- നിനക്കൊന്നു പറഞ്ഞിട്ട് പൊയ്ക്കൂടേയെന്ന്.
പിന്നീടാണ് മൊബൈല്‍ ഫോണുകളെത്തിയത്. അപ്പോഴേയ്ക്കും പത്രപ്രവര്‍ത്തനം തുടങ്ങി. ഇതേ പോലെ തന്നെ ഒരു പോക്കാണ്. അപ്പോഴേയ്ക്കും വീട്ടില്‍ ഫോണെത്തി- 523507. ഇപ്പോഴതില്ല.
കാണാതായാല്‍ ചാച്ചന് അപ്പോള്‍ ഒരു വിളിയങ്ങു തുടങ്ങും. പ്രസ് അക്കാഡമിയില്‍ പഠിക്കുന്നുമുണ്ട്. എല്ലാവരുടേയും നമ്പര്‍ പുള്ളി എഴുതി വച്ചിട്ടുണ്ട്. എല്ലാവരേയും വിളിക്കും. എല്ലാവരും അതുപറഞ്ഞെന്നെ കളിയാക്കും. ചാച്ചന് വട്ടാണോ, എന്ന് പല വട്ടം ചോദിച്ചിട്ടുണ്ട്.
കല്യാണമൊക്കെ കഴിഞ്ഞ് മായയും ഞാനും ചങ്ങായിമാരും മൂകാംബികയ്ക്ക് പോയി. കുടാജാദ്രിക്ക് കയറുമ്പോള്‍ റേഞ്ചില്ലല്ലോ. ഞങ്ങളാരും ഫോണെടുത്തില്ല. രണ്ടു ദിവസം കഴിഞ്ഞ് മലയിറങ്ങിയപ്പോള്‍ ഫോണ്‍ നിറയെ കോള്‍. ചാച്ചന് മാത്രമല്ല. ഒത്തിരിപ്പേര്. ഒരു ദിവസം കാണാതായപ്പോള്‍ ചാച്ചനങ്ങ് പേടിച്ചു. നാടു നീളെ വിളിച്ചു. മനോരമയിലെ ചങ്ങാതിമാരെ വിളിച്ചു പറഞ്ഞ് ഞങ്ങള്‍ പോയ വഴി വല്ല ആക്സിഡന്റും നടന്നിട്ടുണ്ടോ എന്ന് തിരക്കി. കാറേതോ കൊക്കയില്‍ മറിഞ്ഞു എന്നൊക്കെയാകും ചാച്ചന് ചിന്തിച്ചു പരിഭ്രമിച്ചിട്ടുണ്ടാവുക. അന്നും ചാച്ചനെ കുറേ വഴക്കു പറഞ്ഞു. ഞങ്ങള്‍ കൊച്ചിയില്‍ താമസം തുടങ്ങി. എന്നെ കിട്ടിയില്ലെങ്കില്‍ കോടതി സമയം നോക്കാതെ മായയെ വിളിച്ചു കൊണ്ടേയിരിക്കും. ചാച്ചന് ചുമ്മാ വിളിക്കുന്നതാണെന്ന് അറിയാവുന്നതിനാല്‍ ഞാന്‍ ഫോണെടുക്കില്ല. പിന്നെ തിരിച്ചു വിളിക്കാനും മറക്കും.
ചാച്ചന്റെ ഈ പ്രാന്ത് കാണുമ്പോള്‍ അമ്മച്ചിക്ക് ദേഷ്യമാണ്. അത്തരം പരിഭ്രമം അമ്മച്ചിക്കില്ല. ആ കൂള്‍നെസ് കാണുന്നത് ചാച്ചനിഷ്ടമല്ല. അവനെവിടെയെങ്കിലും കാണും… തിരക്കായിരിക്കും എന്നൊക്കെ അമ്മച്ചി സ്വയം സമാധാനിക്കും.
ഭാഗ്യത്തിന് അവസാനത്തെ കോള്‍, ഒറ്റ ബെല്ലിന് എടുത്തു. ചുമ്മാ വിളിക്കുകയാണ് എന്നു തോന്നിയിരുന്നെങ്കില്‍ എനിക്ക് ചാച്ചനോട് അവസാനമായി സംസാരിക്കാനാവുമായിരുന്നില്ല.
ചാച്ചനങ്ങനെ പോയി. ഞാനിപ്പോ എപ്പോഴും ചാച്ചനെ വിളിച്ചു കൊണ്ടേയിരിക്കുന്നു. ചാച്ചാ എന്നു വിളിക്കുമ്പോള്‍ എന്തോ വല്യൊരു ബലമാണ്. ഞാന്‍ പറയുന്നതെല്ലാം പുള്ളി കേള്‍ക്കുന്നുണ്ട് എന്നു കരുതി സംസാരിക്കുന്നു. കേള്‍ക്കുന്നുണ്ടാകുമല്ലേ…
ഒറ്റവിളിക്ക് എടുക്കേണ്ട കോളുകള്‍ ജീവിതത്തിലുണ്ട് എന്ന് എനിക്കിപ്പോള്‍ നന്നായറിയാം. കിട്ടിയില്ലെങ്കില്‍ അവരാ നിമിഷം അകപ്പെടുന്ന പരിഭ്രമം രോഗമാണ്… എന്ന് കരുതി ”ചാച്ചന് രോഗമാണ്” എന്ന് ഞാനും പറഞ്ഞിട്ടുണ്ട്. കോടതിയില്‍ കയറുമ്പോള്‍ ഫോണ്‍ സൈലന്റാക്കി മായയൊക്കെ ഇപ്പോഴും എന്നെ രോഗിയാക്കാറുണ്ട് 😉
ഞാനപ്പോ അങ്ങ് ചറപറക്കോള് ചെയ്യും- എടുക്കും വരെ വിളിക്കും. കാണുമ്പോള്‍ തിരിച്ചു വിളിച്ചോളും എന്നു കരുതി സമാധാനപ്പെടാതെ വിളിക്കും. സംസാരിച്ചു തുടങ്ങിയാല്‍ വഴക്കിട്ടാകും വെയ്ക്കുക. ചാച്ചന് ശബ്ദം കേട്ടാല്‍ മാത്രം മതിയായിരുന്നു. പക്ഷെ, എനിക്കിപ്പോള്‍ ആ ശബ്ദം കേള്‍ക്കാനേ കഴിയുന്നില്ലല്ലോ…
ഇന്നു രാവിലെ ഓട്ടോയില്‍ പോരുമ്പോള്‍, ചാച്ചനെ പോലെ ഒരാളെ അരികില്‍ നിര്‍ത്തിയ മറ്റൊരു ഓട്ടോയില്‍ മായയാണ് കാണിച്ചു തന്നത്. എനിക്ക് ആ ആളെ ഒരു വട്ടമേ നോക്കാനായുള്ളു. ആ കാഴ്ച ഇപ്പോഴും ഉള്ളില്‍ ഇങ്ങനെ കിടക്കുവാ…
എന്തുകൊണ്ടാണ് ചാച്ചന്, ഞാൻ എടുക്കാത്തപ്പോഴും വിളിച്ചു കൊണ്ടിരുന്നത് എന്ന ചോദ്യത്തിന് ഇപ്പോള്‍ എനിക്ക് ഉത്തരമുണ്ട്- ഞാന്‍ എന്തോ അപകടത്തിലായി എന്നു പേടിച്ചിട്ടാകും. ആംബുലന്‍സില്‍ കയറ്റിയ എന്റെ മൃതദേഹം ഇപ്പോള്‍ വീട്ടുമുറ്റത്തേയ്ക്ക് എത്തും എന്നു പരിഭ്രമിച്ചാകും. ആ വിളികള്‍ കരച്ചിലുകളാകും. സത്യമായും ആ കരച്ചിലുകളോട് ജീവിതത്തിലുടനീളം മുഖം തിരിച്ചിട്ടേയുള്ളു- മാപ്പ്. ….
Lasar Shines facebook post about his father K.L.Antony..
