Malayalam
അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ചത് താരങ്ങളെ അപമാനിക്കുന്ന നടപടി, ഇനിയും മുന്നോട്ടുപോയേ മതിയാകൂവെന്ന്, അന്നാണ് മനസ്സിലാക്കിയത്; ജയൻ ചേർത്തല
അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ചത് താരങ്ങളെ അപമാനിക്കുന്ന നടപടി, ഇനിയും മുന്നോട്ടുപോയേ മതിയാകൂവെന്ന്, അന്നാണ് മനസ്സിലാക്കിയത്; ജയൻ ചേർത്തല
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന ആരോപണം ഉയർന്നപ്പോൾ എറണാകുളം ലോ കോളജിലെ വിദ്യാർത്ഥികളാണ് “അച്ഛനില്ലാത്ത അമ്മ ” എന്നെഴുതിയ റീത്തുമായി ഓഫീസിലെത്തിയത്.
റീത്ത് നൽകിയത് വലിയ പാഠമാണ്. ഇനിയും മുന്നോട്ടുപോയേ മതിയാകൂവെന്ന്, അന്നാണ് മനസ്സിലാക്കിയതെന്നും ജയൻ ചേർത്തല അമ്മ വാർഷിക ജനറൽ ബോഡി യോഗത്തിൽ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു അമ്മയുടെ ജനറൽ ബോഡി മീറ്റിങ്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലായിരുന്നു അമ്മയുടെ വാർഷിക പൊതുയോഗം നടന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി വരെ പിരിച്ച് വിട്ടിരുന്നു. അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹൻലാൽ തിരികെ എത്തിയേക്കും എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാർത്തകൾ.
അമ്മ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ കണ്ടെത്താനുളള തിരഞ്ഞെടുപ്പ് നടത്തില്ലെന്നും തിരഞ്ഞെടുപ്പില്ലാതെ മോഹൻലാലിനെ പ്രസിഡണ്ടായി ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചേക്കും എന്നും സൂചനയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിൽ കാര്യങ്ങൾ തലകീഴായി മറിഞ്ഞിരുന്നു.
പ്രസിഡണ്ടാകാൻ താനില്ലെന്നാണ് മോഹൻലാലിന്റെ തീരുമാനം. ഇത് അമ്മ അംഗങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മോഹൻലാൽ പ്രസിഡണ്ടാകണം എന്നാണ് അമ്മ അംഗങ്ങൾ ഒരേ സ്വരത്തിൽ യോഗത്തിൽ ആവശ്യപ്പെട്ടത്. പരിപാടിയിൽ പ്രസംഗിച്ച ഇരുപതോളം താരങ്ങൾ മോഹൻലാൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ച് വരണമെന്ന് വാദിച്ചു. എന്നാൽ തീരുമാനത്തിൽ മാറ്റമില്ലെന്ന് മോഹൻലാൽ വ്യക്തമാക്കി.
