Connect with us

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിട്ട ദുരനുഭവം; 62 പേജുകൾ ഒഴിവാക്കി, 5 വർഷത്തിന് ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും

Malayalam

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിട്ട ദുരനുഭവം; 62 പേജുകൾ ഒഴിവാക്കി, 5 വർഷത്തിന് ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിട്ട ദുരനുഭവം; 62 പേജുകൾ ഒഴിവാക്കി, 5 വർഷത്തിന് ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സമ​ഗ്രമായി പഠിക്കാൻ നിയോ​ഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തെത്തും. 5 വർഷത്തിനു ശേഷമാണ് ഈ റിപ്പോർട്ട് സർക്കാർ പുറത്ത് വിടുന്നത്. മൊഴികളടക്കമുള്ള, സ്വകാര്യത ഹനിക്കുന്നെന്നു കണ്ടെത്തിയ 62 പേജ് ഒഴിവാക്കിയാണ് പുറത്തു വിടുന്നത്. വിവരാവകാശ കമ്മിഷൻ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.

റിപ്പോർട്ട് ആവശ്യപ്പെട്ട് കമ്മിഷന് അപ്പീലും പരാതിയും നൽകിയ 5 പേർക്ക് 233 പേജുകൾ ഉൾപ്പെടുന്ന ഭാഗം ഇന്ന് 4 മണിയോടെ കൈമാറുമെന്നാണ് പുറത്ത് വരുന്ന വിവരം. സാംസ്കാരിക വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട് പരിശോധിച്ച ശേഷമാണ് 295 പേജുകളിൽ 62 പേജുകൾ ഒഴിവാക്കി 233 പേജുകളാണ് പുറത്തു വിടാൻ തീരുമാനിച്ചത്.

ഒഴിവാക്കുന്ന പേജുകൾ നിയമവകുപ്പും പരിശോധിച്ചിരുന്നു. അതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്. ഏതൊക്കെ ഭാഗങ്ങൾ നൽകുമെന്നും ഏതൊക്കെ ഒഴിവാക്കുമെന്നും വ്യക്തമാക്കി അപേക്ഷകർക്ക് നോട്ടിസ് നൽകാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ.ഹക്കീം നിർദേശിച്ചിരുന്നു.

ഇതനുസരിച്ച് 82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും ഒഴിവാക്കുന്നതായി റിപ്പോർട്ട് ആവശ്യപ്പെട്ട 5 പേരെയും സാംസ്കാരിക വകുപ്പിലെ വിവരാവകാശ ഓഫിസർ അറിയിച്ചു. തുടർന്ന് 5 പേരും റിപ്പോർട്ടിന്റെ പകർപ്പിനുള്ള തുകയായ 699 രൂപ വീതം ട്രഷറിയിൽ അടച്ചിട്ടുണ്ട്.

ഒഴിവാക്കിയ ഭാഗങ്ങൾ കൂടുതലും നടിമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നൽകിയ മൊഴികളാണ്. ഇവർ കമ്മിഷനു മുന്നിൽ മൊഴി നൽകിയത് പുറത്തു പോകരുതെന്ന നിബന്ധനയോടെയാണെന്നും, അതുകൊണ്ടു തന്നെ സർക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നു റിപ്പോർട്ട്കൈമാറുമ്പോൾ ജസ്റ്റിസ് ഹേമ സർക്കാരിനോടും നിർദേശിച്ചിരുന്നു.

സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ പുറത്തുവിട്ടിരുന്നില്ല.

ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. അതേസമയം, റിപ്പോർട്ട് പബ്ലിഷ് ചെയ്യുമെന്ന് പറഞ്ഞതിന് ശേഷം പിന്നീട് അധികൃതർ അഭിപ്രായം മാറ്റുകയായിരുന്നുവെന്ന് പാർവതി തിരുവോത്ത് നേരത്തെ പറഞ്ഞിരുന്നു.

താൻ ഇനി ഇക്കാര്യത്തിൽ ഇടപെടില്ലെന്നും പാർവതി കൂട്ടിച്ചേർത്തു. അവർ എന്താണ് പുറത്ത് വിടാത്തതെന്ന് അവരോടല്ലെ ചോദിക്കേണ്ടത്. നമ്മൾ വോട്ട് ചെയ്ത് ടാക്‌സ് കൊടുത്ത് ജീവിക്കുന്ന ഈ ഒരു സ്‌റ്റേറ്റിൽ അതിനനുസരിച്ചുള്ള സേഫ്റ്റി എനിക്ക് കിട്ടുന്നില്ല. എനിക്ക് കിട്ടുന്നതിന്റെ വളരെ കുറവാണ് മറ്റുള്ളവർക്ക് കിട്ടുന്നത്. അത് മനസിലാക്കി എന്തെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ എനിക്ക് മനസാക്ഷിക്കുത്ത് ഉണ്ടാകും. ചിലപ്പോൾ കിടന്ന് ഉറങ്ങാൻ പറ്റില്ല എന്നും പാർവതി പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top