Malayalam
തനിക്ക് ഒരു അവസരം കൂടി വേണമെന്ന് ഷൈൻ ആവശ്യപെട്ടു, നടന് തെറ്റ് തിരുത്താൻ അവസാന അവസരം നൽകിയെന്ന് ഫെഫ്ക
തനിക്ക് ഒരു അവസരം കൂടി വേണമെന്ന് ഷൈൻ ആവശ്യപെട്ടു, നടന് തെറ്റ് തിരുത്താൻ അവസാന അവസരം നൽകിയെന്ന് ഫെഫ്ക
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ അവസാന അവസരം നൽകിയിരിക്കുകയാണ് സിനിമാ സംഘടനയായ ഫെഫ്ക. ലൊക്കേഷനിൽ എക്‌സൈസോ പൊലീസോ ലഹരി പരിശോധന നടത്തുന്നതിൽ എതിർപ്പില്ലെന്നും ഷൈനിന് നൽകുന്ന അവസാന അവസരമാണിതെന്നും ഭാരവാഹികൾ അറിയിച്ചു.
സംഘടനാ ഭാരവാഹികളായ ബി ഉണ്ണികൃഷ്ണനും സിബി മലയിലും വാർത്താ സമ്മേളനത്തിൽ ആണ് വിവരം പങ്കുവെച്ചത്. ഷൈൻ- വിൻസി വിഷയത്തിൽ നിർമാതാക്കളുടെ സംഘടനയും സംവിധായകരുടെ സംഘടന ഇടപെട്ടിട്ടില്ല. വിൻസി അലോഷ്യസിനെയും ഷൈനിനെയും വിളിപ്പിച്ച് അവരുടെ ഭാഗം കേട്ടതിന് ശേഷമാണ് ഫെഫ്കയുടെ തീരുമാനം.
സിനിമയുടെ പേരും നടന്റെ പേരും പുറത്തു പറയരുതെന്ന് വിൻസി അലോഷ്യസ് ആവശ്യപ്പെട്ടിരുന്നു. ഐ സി സിക്കും എ എം എം എയ്ക്കും ഫിലിം ചേംബറിനും വിൻസി അലോഷ്യസ് പരാതി നൽകിയിരുന്നു. ഇന്നലെ എ എം എം എ പ്രതിനിധികളുമായി ഫെഫ്ക സംസാരിച്ചു. ഇത്തരം ആരോപണങ്ങളിലും വിവാദങ്ങളിലും പെടുന്ന സ്വന്തം അംഗങ്ങൾക്കു നേരെ ഫെഫ്ക കർശന നടപടി സ്വീകരിക്കുന്നുണ്ട്.
ഷൈൻ ടോം ചാക്കോയുമായും ചർച്ച നടത്തി. അദ്ദേഹവുമായി തുറന്നു സംസാരിച്ചു. തനിക്ക് ഒരു അവസരം കൂടി വേണമെന്ന് ഷൈൻ ആവശ്യപെട്ടു. മനുഷ്യത്വപരമായ സമീപനമാണ് ഫെഫ്ക സ്വീകരിച്ചത്. ഒരു നടൻ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം ഞങ്ങൾ മറുപടി പറയേണ്ടി വരുന്നു.
നടൻമാർക്കു മാത്രമല്ല സാങ്കേതിക വിദഗ്ധർക്കും ഞങ്ങൾ താക്കീതു നൽകുന്നുണ്ട്. ഞങ്ങളുടെ തൊഴിൽ സ്ഥലത്ത് തടസമുണ്ടാക്കുന്ന ഒരു കാര്യങ്ങളും പ്രോത്സാഹിപ്പിക്കില്ല. ഇന്നു മുതൽ മലയാള സിനിമ ലൊക്കേഷനുകളിൽ ലഹരി വിരുദ്ധ കാമ്പയിൻ ആരംഭിക്കുമെന്നും ഫെഫ്ക ഭാരവാഹികൾ അറിയിച്ചു.
