Connect with us

‘തൃശൂരിലെ റെസ്റ്റോറന്റ് ഇവനങ് കൊടുക്കുകയാണ്, കടലിൽ നിന്ന് ഫ്രഷ് മീൻ പിടിച്ചവൻ ഇനി നല്ല മീൻ തിരഞ്ഞെടുത്ത് ഞങ്ങളുടെ അഥിതികൾക്കായി വിളമ്പും; ഷെഫ് സുരേഷ് പിള്ള

Malayalam

‘തൃശൂരിലെ റെസ്റ്റോറന്റ് ഇവനങ് കൊടുക്കുകയാണ്, കടലിൽ നിന്ന് ഫ്രഷ് മീൻ പിടിച്ചവൻ ഇനി നല്ല മീൻ തിരഞ്ഞെടുത്ത് ഞങ്ങളുടെ അഥിതികൾക്കായി വിളമ്പും; ഷെഫ് സുരേഷ് പിള്ള

‘തൃശൂരിലെ റെസ്റ്റോറന്റ് ഇവനങ് കൊടുക്കുകയാണ്, കടലിൽ നിന്ന് ഫ്രഷ് മീൻ പിടിച്ചവൻ ഇനി നല്ല മീൻ തിരഞ്ഞെടുത്ത് ഞങ്ങളുടെ അഥിതികൾക്കായി വിളമ്പും; ഷെഫ് സുരേഷ് പിള്ള

പ്രിയ സുഹൃത്തിനെ 20 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ഷെഫ് പിള്ള. കെ കെ സുരേഷ് എന്ന ചെറുപ്പകാലത്തെ തന്റെ ഉറ്റ സുഹൃത്തിന്റെ ജീവിതം മാറ്റിമറിച്ച കഥ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷെഫ് സുരേഷ് പിള്ള പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം

തിരിച്ചു കിട്ടില്ലെന്ന് കരുതിയ ആദ്യ കാല സഹപ്രവർത്തകരെ വളരെയധികം തിരഞ്ഞ് ഏറെ ഇഷ്ടത്തോടെ കണ്ടെത്തുന്ന ആ നിമിഷമുണ്ടല്ലോ അത് ‘കഥ പറയുമ്പോൾ’ എന്ന ശ്രീനിവാസൻ സിനിമയിലെ ക്ലൈമാസ്ക് പോലെ ഹൃദയാർദ്രമാണ്. ആനന്ദവും സങ്കടവും ഒരു തുള്ളിയായി കൺകോണിലൂടെ പൊഴിയും. ഇതാ നഷ്ടപ്പെട്ടെന്നു കരുതിയത് ആഴക്കടലിൽ നിന്നു മുങ്ങിയെടുത്ത പോലെ മറ്റൊരു അനുഭവം. അതും ഞാൻ പാസ്പോർട്ട് പുതുക്കാനായി സെപ്റ്റംബറിൽ ലണ്ടനിൽ പോയപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയെ തുടർന്ന്. രുപേഷിനെ കാണുന്നതിനു വളരെ മുന്നേ എന്റെ കൂടെ ജോലി ചെയ്തയാളാണ് കെ കെ സുരേഷ് എന്ന കൊടുങ്ങല്ലൂരുകാരൻ. കോഴിക്കോട് കാസിനോ കാലത്തെ പ്രിയങ്കരനായ സഹപ്രവർത്തകൻ. ‘അനിയത്തിപ്രാവ്’ സിനിമയിലെ കുഞ്ചോക്കോ ബോബന്റെ ഗ്ലാമറുണ്ടായിരുന്ന സൗമ്യൻ, സുമുഖൻ. ഒരേ പേരുകാരായതു കൊണ്ട് അവനെ ‘കെ.കെ’ എന്നും എന്നെ ‘എസ്’ എന്നുമാണ് വിളിച്ചിരുന്നത്.

കൗമാരത്തിന്റെ അവസാന ലാപ്പിലോടുന്ന ഞങ്ങൾ എല്ലാ ചുറുചുറുക്കോടെയും ആവേശത്തോടെയും ചാടിച്ചാടി പണിയെടുക്കുന്ന കാലം. കെ കെയുമായി വലിയ അത്മബന്ധമായി, ഓഫ് ദിനത്തിൽ സിനിമയ്ക്ക് പോകും. കാസിനോയിൽ ലഞ്ചിനും ബുഫൈയ്ക്കും വിളമ്പാൻ രണ്ട് വിഭാഗമുണ്ട്. മിക്കവാറും ഞങ്ങൾ ഒരു ടീമിലാകും. കെ കെ സീനിയർ ആയിരുന്നു, പിന്നീട് ഞങ്ങൾ തുല്യരായി. കസിനോ പൂട്ടിയതോടെ കോഴിക്കോട്ട് നിന്ന് കോയമ്പത്തൂരേക്ക് ഭാഗ്യാന്വേഷകരായി പോയതും ഒരേ വണ്ടിക്ക്. പിന്നീട് ബാംഗ്ലൂർ പോയപ്പോൾ അവിടേക്കും അവനെത്തി. ഞങ്ങൾ ഒരുമിച്ചായിരുന്നു താമസവും.

അക്കാലത്ത് അവന്റെ വിവാഹം, ഞങ്ങളൊക്കെ കൊടുങ്ങല്ലൂരിൽ വിവാഹത്തിന് പോയിരുന്നു. ഭാര്യയെയും കൂട്ടി അവൻ ബാംഗ്ലൂർ വന്നു. ആദ്യ കുഞ്ഞ് പിറന്നതോടെ അവൻ പതിയെ നാട്ടിലേക്ക് സെറ്റിൽ ചെയ്തു. ഇതിനിടെ അച്ഛന്റെ മരണവുമെല്ലാമായതോടെ കടലിൽ പോയി മീൻ പിടിക്കലിലേയ്ക്ക് അവൻ ഒതുങ്ങി. ഇടയ്ക്ക് ഗൾഫിലെവിടെയൊ ജോലിയാണന്ന് മാത്രമറിയാം. അതിനു ശേഷം യാതൊരു ബന്ധവുമില്ല. അവനെ ഞാൻ ഫേസ്ബുക്കിൽ നിരന്തരം തിരയുന്നുണ്ടായിരുന്നു. ഞാൻ ഷെഫ് ആയതോ, ലണ്ടനിൽ പോയ ശേഷം ‘ഷെഫ് പിള്ള’ എന്ന സർ നെയിം വീണതോ ഒന്നും അവൻ അറിയുന്നുണ്ടായിരുന്നില്ല. കാരണം പിരിയും വരെ ഞങ്ങൾ ഇരുവരും വെയ്റ്റർന്മാരായിരുന്നല്ലോ. ഞാൻ എസ് സുരേഷ് മാത്രമായിരുന്നല്ലോ.

ഇത്രയും ഫ്ലാഷ് ബാക്. ഇനി കഥയിലേക്ക് വരാം. എന്റെ ബ്രിട്ടീഷ് പാസ്പോർട്ട് പുതുക്കാനായി കഴിഞ്ഞമാസം ഞാൻ ലണ്ടനിലായിരുന്നു. പത്ത് വർഷം കഴിയുമ്പോൾ പുതുക്കേണ്ടാതാണത്. അതിനായുള്ള കാത്തിരിപ്പിനിടയിൽ ഈ സമയത്ത് ഫേസ്ബുക്കിൽ ഞാൻ പോസ്റ്റ് ചെയ്ത ഒരു വീഡിയോ കണ്ട ശേഷം കമന്റായി ഒരാൾ ഒരു ഫോട്ടോ അയച്ചിട്ട് ചോദിച്ചു , ‘ഇയാളെ അറിയുമോ നേരത്തെ നിങ്ങളുടെ കൂടെ കോഴിക്കോട് കസിനോയിൽ ജോലി ചെയ്തയാളാണ്’ ഇപ്പോൾ കൊടുങ്ങല്ലൂരിൽ കടലിൽ മീൻ പിടിക്കുകയാണ്’ എന്നും പറഞ്ഞു. നാളുകളായി തിരഞ്ഞിരുന്ന പ്രിയപ്പെട്ട കൂട്ടുകാരൻ കെ കെ സുരേഷും ഞാനുമൊത്തുള്ള പഴയൊരു നിറം മങ്ങിതുടങ്ങിയ ഫോട്ടോ അയച്ചിട്ടാണ് അവന്റെ നാട്ടുകാരന്റെ ചോദ്യം. അതിശയിച്ചു പോയി ഞാൻ, സമൂഹ മാധ്യമങ്ങൾ നൽകുന്ന ഓരോ വിസ്മയങ്ങൾ. ഉടനെ അവന്റെ നമ്പർ ഞാൻ ആവശ്യപ്പെട്ടു. രണ്ടാമത്തെ റിങിന് കെ കെ ഫോണെടുത്തതും വായിൽ തോന്നിയ ചീത്തയെല്ലാം എത്രയോ കടലുകൾക്കക്കരെ, കിലോ മീറ്റേഴ്സ് ആന്റ് കിലോ മീറ്റേഴ്സ് ദൂരെ ലണ്ടനിലിരുന്ന് ഞാൻ വിളിച്ചു. അവന്റെ വയറ് നിറയുവോളം, എനിക്ക് തൃപ്തിയാകുവോളം. ചില നേരം അപ്രതീക്ഷിതമായി അത്മ മിത്രങ്ങളെ വയറു നിറയെ ചീത്ത വിളിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സംതൃപ്തിയുണ്ടല്ലോ, ഹോ.. അത് നന്നായി തന്നെ ഞാൻ ആസ്വദിച്ചു. എല്ലാം കേട്ട് മിണ്ടാതിരുന്നെങ്കിലും ഞാൻ വിളിച്ചത് സന്തോഷവും സങ്കടവും കൊണ്ട് അവനും സഹിക്കാനാവുന്നില്ല എന്നെനിക്ക് മനസിലായി.

പിന്നെ കളിയും ചിരിയുമായി കുറെ നേരം. കൊടുങ്ങല്ലൂർ മുനമ്പം ഹാർബറിൽ മീൻ പിടിക്കലും ഓഫ് സീസണിൽ പുറം പണികളുമൊക്കെയാണ്, രണ്ട് പെൺമക്കളാണ് എന്നൊക്കെയറിഞ്ഞു. മൂത്തയാൾ ബിഡിഎസിനു പഠിക്കുന്നു. അഭിമാനം തോന്നി അവനെയോർത്ത്. 20 വർഷം മുൻപ് പിരി‍ഞ്ഞതിനു ശേഷം അവനെയും കുടുംബത്തെയും ഞാൻ കണ്ടിട്ട് കൂടിയില്ല. ലണ്ടനിലിരുന്നു തന്നെ ഇവർക്കായി ഞാൻ കൊച്ചി ആർസിപിയിൽ ടേബിൾ ബുക് ചെയ്തു നൽകി. ഇതായിരുന്നു ആ സംഭവം. കെ കെയുടെ ഭാര്യ ഷീന നാട്ടിലൊരു ടിഷ്യൂ പേപ്പർ കമ്പനിയാലാണ് ജോലി ചെയ്യുന്നത്. അവിടുത്തെ മാനേജർ സത്താർ സിക്കന്ദർ ഫോണിൽ ഒരു പാചക വിഡിയോ പ്ലേ ചെയ്യുന്നത് കണ്ടപ്പോൾ ഇത് നമ്മുടെ സുരേഷല്ലേ എന്നു ഷീന കൗതുകത്തോടെ ചോദിച്ചു. എത് സുരേഷ് ? ഇത് ഷെഫ് പിള്ളയാണ് നിങ്ങളറിയുന്ന സുരേഷല്ല എന്നായി സത്താർ. അല്ല ഇത് എന്റെ സുരേഷേട്ടന്റെ കൂട്ടുകാരനാണ് ആളുടെ പേരും സുരേഷ് എന്നു തന്നെയാണ് എന്നു ഷീനയും വിട്ടു കൊടുത്തില്ല. ഇവരുടെ തർക്കം മുറുകുന്നത് കണ്ട് ചുറ്റും കൂടി നിന്നവരിലൊക്കെ ചെറിയൊരു ചിരിപൊട്ടി. ഷെഫ് പിള്ളയാര് ഷീനയുടെ സുരേഷാര് എന്നായിരാക്കാം ചിരിച്ചവരും അല്ലാത്തവരും പറയാതെ പറഞ്ഞത്. മറ്റ് ചിത്രങ്ങളും വിഡിയോയും കാണിച്ചെങ്കിലും ഇത് എന്റെ സ്വന്തം കെ കെ സുരേഷിന്റെ ചങ്ങാതി എസ് സുരേഷാണന്ന് ഷീന ഉറപ്പിച്ചു. അവർ ‘കെ കെ’യും ‘എസും’ ആയിരുന്നു ജോലിക്കാലത്ത് എന്നുമൊക്കെ ആണയിട്ടു പറഞ്ഞു. എന്നിട്ടും സത്താറിനോ മറ്റ് സഹപ്രവർത്തകർക്കോ അത് അത്ര വിശ്വാസമായില്ല. അന്നു വൈകിട്ട് വീട്ടിലെത്തി ഷീന ഫോണിലെ വിഡിയോകളുടെ എല്ലാം കെട്ടു പൊട്ടിച്ചു. ഒന്നിനു പിന്നാലെ ഒന്നായി അത് പുലർച്ചെ മൂന്ന് മണി വരെ ഇരുന്ന് എന്റെ നൂറു കണക്കിന് വിഡിയോകൾ കണ്ട് അവൻ അന്തം വിട്ടു കുന്തം വിഴുങ്ങിയതു പോലായി. ആദ്യം തന്നെ കൊച്ചിയിൽ റസ്റ്ററന്റിൽ കുടുംബമൊത്ത് പോയി ഭക്ഷണം കഴിച്ചു വരുവാനാണ് ഞാൻ ഫോണിൽ പറഞ്ഞത്. അവരുടെ ജീവിതത്തിലെ ആദ്യ പഞ്ചനക്ഷത്ര അനുഭവമായിരുന്നു അത്. അന്നത്തെ അത്താഴത്തിന് ശേഷം അവന്റെ മകൾ എന്നെ ഫോണിൽ വിളിച്ച് സംസാരിച്ചത് ഹൃദയം നിറക്കുന്ന പുഞ്ചിരിയോടെ ഞാൻ കേട്ടിരുന്നു. അതിന്‌ ശേഷം അവനോട് ഇൻഡസ്ട്രിയിലേക്ക് തിരിച്ചു വരണം എന്നാവശ്യപ്പെട്ടു.

തൃശൂരിൽ റസ്റ്ററന്റ് വരുന്നുണ്ട് അവിടെ എനിക്കൊപ്പം ജോലി ചെയ്തുകൂടെ എന്നു ചോദിച്ചു. ‘അളിയാ എന്റെ ഏറ്റവും വലിയ സ്വപ്നമാണ് നിന്റെ കൂടെ ജോലി ചെയ്യണമെന്നത്. പക്ഷേ, ഇല്ലെടാ ഇത്രയും വർഷമായില്ലേ. ടച്ച് ഒക്കെ പോയി, മീൻ പിടുത്തമാണിപ്പോഴത്തെ പരിപാടി. ഗൾഫിലെയും കടലിലെയും വെയിൽ കൊണ്ട് നിറമെല്ലാം പോയി’ എന്നൊക്കെ പറഞ്ഞവൻ ഒഴിയാൻ നോക്കി. ഏതായാലും ഒരുമാസം കൊച്ചിയിൽ വന്ന് സർവീസിൽ ജോലി ചെയ്ത് നോക്കൂ, എന്നിട്ട് നീ അന്തിമ തീരുമാനം എടുക്കൂ എന്നു ഞാൻ പറഞ്ഞു. ഒക്ടോബർ 1ന് കെ കെ ആർസിപിയുടെ ഭാഗമായി. കഴി‍ഞ്ഞ ഒരു മാസത്തിനിടെ ‘ബെസ്റ്റ് സർവീസ് ബൈ സുരേഷ് ‘ എന്നൊക്കെ അവന്റെ പേരിൽ തന്നെ ആർസിപിയുടെ ഗൂഗിൽ പേജിൽ ഒരുപാട്‌ നല്ല റിവ്യൂകളൊക്കെ വന്നു. അവനെപ്പോലൊരാൾ എത് റസ്റ്ററന്റിനും മുതൽക്കൂട്ടാണ് എന്നെനിക്കുറപ്പായിരുന്നു. അതിലെന്റെ സ്വാർത്ഥതയുമുണ്ട്. നിറത്തിലോ ലുക്കിലോ അല്ലല്ലോ കാര്യം, കൂടെയുള്ളവരുടെ സ്കിൽ മനസിലാക്കലാണ് ഒരു ലീഡറുടെ ഏറ്റവും വലിയ മികവ്.

ഞാനൊരു ടീം ലീഡർ ഒന്നും ആയില്ലെങ്കിലും ആദ്യ കാലം മുതൽ തന്നെ എനിക്കവന്റെ ആതിഥ്യമര്യാദയിലെ കഴിവും അഭിരുചിയും അടുത്തറിയാമായിരുന്നു, പരിപൂർണ്ണ വിശ്വസമുമായിരുന്നു. സുരേഷ് ഗോപി ചേട്ടൻ പറഞ്ഞപോലെ ‘തൃശൂരിലെ റെസ്റ്റോറന്റ് ഇവനങ് കൊടുക്കുകയാണ്’. കോട്ടും സ്യുട്ടും വിസിറ്റിങ് കാർഡും തയ്യാറാക്കി വെച്ചിട്ടുണ്ട്. മുനമ്പത്തെ കടലിൽ നിന്ന് ഫ്രഷ് മീൻ പിടിച്ചവൻ ഇനി നല്ല മീൻ തിരഞ്ഞെടുത്ത് ഞങ്ങളുടെ അഥിതികൾക്കായി വിളമ്പും. കെ കെ സുരേഷ്, റസ്റ്ററന്റ് മാനേജർ, യുണൈറ്റഡ് കോക്കനട്ട്, ശോഭ സിറ്റി. ഡിസംബറിൽ മനോരമ ബുക്സ് പുറത്തിറക്കുന്ന എന്റെ ആത്മകഥ ‘രുചി നിർവാണ’യിൽ കൂടുൽ വായിക്കാം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top