Connect with us

ഉണ്ണി മുകുന്ദന് എതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഒത്തുതീര്‍പ്പിലെത്തിയെന്ന് പരാതിക്കാരി, കേസ് റദ്ദാക്കി ഹൈക്കോടതി

Malayalam

ഉണ്ണി മുകുന്ദന് എതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഒത്തുതീര്‍പ്പിലെത്തിയെന്ന് പരാതിക്കാരി, കേസ് റദ്ദാക്കി ഹൈക്കോടതി

ഉണ്ണി മുകുന്ദന് എതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഒത്തുതീര്‍പ്പിലെത്തിയെന്ന് പരാതിക്കാരി, കേസ് റദ്ദാക്കി ഹൈക്കോടതി

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ മാളികപ്പുറം എന്ന ചിത്രം തിയേറ്ററിലെത്തിയതു മുതല്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ്‌നില്‍ക്കുകയാണ് താരം. ചിത്രത്തിന്റേതായ വിശേഷങ്ങള്‍ക്കൊപ്പം യൂട്യൂബറുമായുള്ള തര്‍ക്കവും നടനെ വിവാദങ്ങളിലേയ്ക്ക് നയിച്ചു. എന്നാല്‍ ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി.

കേസ് ഒത്തുതീര്‍പ്പിലെത്തിയെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസ് പി. ഗോപിനാഥിന്റേതാണ് ഉത്തരവ്. തിരക്കഥ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കാണാന്‍ വന്ന യുവതിയോട് മോശമായി പെരുമാറിയെന്നായിരുന്നു കേസ്. ൈലംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.

ഏറെ വിവാദങ്ങള്‍ക്കായിരുന്നു ഈ സംഭവം വഴിവെച്ചത്. ഒരുഘട്ടത്തില്‍ ഈ കേസ് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. വിചാരണ നടത്താനുള്ള ഉത്തരവും കോടതിയില്‍നിന്നുണ്ടായതായിരുന്നു. പരാതിക്കാരിയുടേതായി ഒരു വ്യാജ സത്യവാങ്മൂലം വന്നു എന്നതായിരുന്നു ഇതിന് കാരണം. പിന്നീട് പരാതിക്കാരി ഉണ്ണി മുകുന്ദനുമായി കേസ് ഒത്തുതീര്‍പ്പാക്കിയെന്നും കേസുമായി മുന്നോട്ടുപോകാന്‍ ഉദ്ദേശമില്ലെന്നും കോടതിയെ രേഖാമൂലംതന്നെ അറിയിച്ചു. ഇതോടെയാണ് നടന് ആശ്വാസകരമായ വിധി കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

2017ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന യുവതി സിനിമയുടെ കഥ പറയാന്‍ ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ സമ്മതം വാങ്ങി നടന്റെ ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെന്നുവെന്നും അവിടെ വെച്ച് നടന്‍ മോശമായി പെരുമാറിയെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞിട്ടുള്ളത്. വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നേരം മോശമായി പെരുമാറിയെന്നാണ് പരാതി. തന്റെ കൈയ്യിലെ സ്‌ക്രിപ്റ്റ് ഉണ്ണി ആവശ്യപ്പെട്ടു.

എന്നാല്‍ പിന്നീട് വരുമ്പോള്‍ കൊണ്ടുവരാമെന്ന് അറിയിച്ച് ഇറങ്ങാന്‍ നേരം ഉണ്ണി മുകുന്ദന്‍ തന്നെ കയറി പിടിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉണ്ണി മുകുന്ദന് നോട്ടീസ് അയച്ചു. എന്നാല്‍ യുവതിയുടെ പരാതി വ്യാജം എന്നാണ് നടന്‍ ഉണ്ണി മുകുന്ദന്‍ ആരോപിച്ചത്.

പണം തട്ടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും കാണിച്ച് നടന്‍ പോലീസില്‍ യുവതിക്കെതിരെ മറ്റൊരു പരാതിയും നല്‍കി. 25 ലക്ഷം രൂപ തന്നോട് യുവതി ആവശ്യപ്പെട്ടെന്നായിരുന്നു ഉണ്ണി പരാതിയില്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ മറ്റൊരു പരാതിയും കൂടി പിന്നീട് യുവതി നല്‍കി. തന്റെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളുംപുറത്ത് വിട്ട് അപമാനിച്ചു എന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.

അതേസമയം മാളികപ്പുറം എന്ന ചിത്രമാണ് ഉണ്ണിയുടേതായി പുറത്തെത്തിയ ചിത്രം. വിജയത്തിനൊപ്പം തന്നെ പല വിവാദങ്ങളും മാളികപ്പുറവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വന്നിരുന്നു. സംഘപരിവാര്‍ അജണ്ടയെന്നതായിരുന്നു ഇതിലെ പ്രധാന ആരോപണം. ഇതിനിടയില്‍ തന്നെയാണ് ചിത്രത്തിന്റെ റിവ്യൂ ചെയ്ത വ്‌ലോഗറെ വിളിച്ച് ഉണ്ണി മുകുന്ദന്‍ തെറി പറയുന്നതിന്റെ ഓഡിയോയും മുമ്പ് പുറത്തെത്തിയിരുന്നു.

സീക്രട്ട് ഏജെന്റെന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന മലപ്പുറത്തെ സായി എന്ന വ്‌ലോഗറിനെ വിളിച്ചാണ് ഉണ്ണി മുകുന്ദന്‍ തന്റെ രോഷം പ്രകടിപ്പിച്ചിരുന്നത്. 30 മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിന്റെ ഓഡിയോ വ്‌ലോഗര്‍ പുറത്തുവിടുകയായിരുന്നു. ഇതില്‍ പലപ്പോഴും ഉണ്ണി മുകുന്ദന്‍ വ്‌ലോഗറെ മലയാളത്തിലും ഹിന്ദിയിലുമൊക്കെ പച്ചത്തെറി വിളിക്കുന്നതാണുള്ളത്. സിനിമയെ വിമര്‍ശിച്ചതിനാണ് നടന്‍ തെറിവിളിച്ചതെന്നാണ് വ്‌ലോഗറുടെ വാദം. എന്നാല്‍ തന്നെയും തന്റെ കുടുംബത്തെയും വ്യക്തിപരമായി വിമര്‍ശിച്ചതിനോടാണ് താന്‍ പ്രതികരിക്കുന്നതെന്നാണ് ഉണ്ണിമുകുന്ദന്‍ അഭിപ്രായപ്പെടുന്നത്.

More in Malayalam

Trending

Recent

To Top