വനിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ, ഒരു പതിവ് വിമാനയാത്ര പോലെയാണ് ആരംഭിച്ചതെങ്കിലും സിനിമയെ വെല്ലുന്ന അനുഭവമായി മാറി, ആ നടുക്കം ഇപ്പോഴുമുണ്ട്; ആന്റണി വർഗീസ്
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ആന്റണി വർഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ. ഹൈദരബാദിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് കാലാവസ്ഥ വ്യതിയാനംമൂലം ലാൻഡിങ് ബുദ്ധിമുട്ടായത്.
വിമാനം രണ്ട് തവണ ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് പൈലറ്റിന്റെ സമയോചിത ഇടപെടലിൽ ലാൻഡ് ചെയ്യിക്കുകയായിരുന്നുവെന്നും ആന്റണി പറയുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ആന്റണി തന്റെ ഈ അനുഭവം പങ്കുവെച്ചത്. ആന്റണി വർഗീസിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
‘ഇന്നലെ സംഭവിച്ചതിന്റെ നടുക്കം ഇപ്പോഴുമുണ്ട്. ‘ഐ ആം ഗെയിമി’ന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം, ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേയ്ക്ക് ഇൻഡിഗോ 6E 6707 വിമാനത്തിലാണ് യാത്ര ചെയ്തത്. ഒരു പതിവ് വിമാനയാത്ര പോലെയാണ് ആരംഭിച്ചതെങ്കിലും സിനിമയെ വെല്ലുന്ന അനുഭവമായി അത് മാറി.
വിമാനം കൊച്ചിയിലേയ്ക്ക് അടുത്തപ്പോൾ കാലാവസ്ഥ രൂക്ഷമായി. റൺവേയിൽ നിന്ന് ഏതാനും അടി ഉയരത്തിൽ നിന്ന് ആദ്യ ലാൻഡിങ് ശ്രമം ഉപേക്ഷിച്ചു. രണ്ടാമത്തെ ശ്രമം കൂടുതൽ ബുദ്ധിമുട്ടായിരുന്നു. ആ ശ്രമത്തിലും ലാൻഡ് ചെയ്യേണ്ടെന്നായിരുന്നു പൈലറ്റിന്റെ തീരുമാനം. റൺവേയിൽ പോലും തട്ടാതെ, അവൾ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തി. രോമാഞ്ചം തോന്നിയ നിമിഷം.
സമ്മർദം നിറഞ്ഞ ആ സമയത്ത് വളരെ ശാന്തതയോടെയും വ്യക്തതയോടെയും തീരുമാനമെടുത്ത പൈലറ്റ് ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം കോയമ്പത്തൂരിലേയ്ക്ക് തിരിച്ചുവിട്ടു. ക്യാബിനിലെ പിരിമുറുക്കത്തിൽ യാത്രക്കാർ ഒരു നിമിഷം പരിഭ്രാന്തരായെങ്കിലും ഫ്ളൈറ്റിലെ ജീവനക്കാരായ എല്ലാ സ്ത്രീകളും, സാഹചര്യം കൈകാര്യം ചെയ്ത രീതി പ്രചോദനാത്മകമായിരുന്നു.
ഇന്ധനം നിറച്ച ശേഷം, ഞങ്ങൾ വീണ്ടും പറന്നുയർന്ന് ഒടുവിൽ കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ചക്രങ്ങൾ നിലം തൊട്ടയുടൻ, ക്യാബിനിൽ കരഘോഷങ്ങൾ മുഴങ്ങി. കോക്ക്പിറ്റിലും ക്യാബിനിലുമുള്ള അസാധാരണ വനിതകൾ. നിങ്ങൾ തീരുമാനങ്ങളെടുക്കുന്നതിലെ വേഗത, കൃത്യത, പ്രൊഫഷണലിസം എന്നിവ ഒരു ഭയാനകമായ സാഹചര്യത്തെ ബഹുമാനത്തിന്റെയും നന്ദിയുടെയും നിമിഷമാക്കി മാറ്റിയെന്നും ആന്റണി വർഗീസ് പറയുന്നു.
