Actress
നടിയും ബിഗ് ബോസ് താരവുമായ അപർണ വസ്തരെ അന്തരിച്ചു
നടിയും ബിഗ് ബോസ് താരവുമായ അപർണ വസ്തരെ അന്തരിച്ചു
പ്രശസ്ത കന്നഡ നടിയും ടെലിവിഷൻ അവതാരകയുമായ അപർണ വസ്തരെ(57) അന്തരിച്ചു. കഴിഞ്ഞ രണ്ടുവർഷമായി ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മുൻ റേഡിയോ ജോക്കിയും ബിഗ് ബോസ് താരവുമാണ് അപർണ. അപർണക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം നിരവധി സിനിമ, ടെലിവിഷൻ, സാഹിത്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ വസ്തരെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. “നടിയും പ്രശസ്ത അവതാരകയുമായ അപർണയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
പ്രമുഖ കന്നഡ ചാനലുകളിലെ പരിപാടികളിലും സർക്കാർ പരിപാടികളിലും കന്നഡ ഭാഷയിൽ വളരെ ഗംഭീരമായി അവതരിപ്പിച്ച് സംസ്ഥാനത്ത് മുഴുവൻ പേരുകേട്ട ബഹുമുഖ പ്രതിഭ നമ്മെ വിട്ടുപിരിഞ്ഞു” സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു.
ഡിഡി ചന്ദനയിലെയും നിരവധി സർക്കാർ പരിപാടികളുടെയും അവതാരകയായി തിളങ്ങിയിട്ടുള്ള താരമാണ് അപർണ. 1998-ൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി എട്ട് മണിക്കൂർ തുടർച്ചയായി ഷോകൾ അവതരിപ്പിച്ച് അപർണ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
1984-ൽ പുട്ടണ്ണ കനഗലിൻ്റെ അവസാന ചിത്രമായ ‘മസനദ ഹൂവു’വിലൂടെയാണ് അപർണ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഇതിനോടകം തന്നെ നിരവധി കന്നഡ ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ബെംഗളൂരു മെട്രോയുടെ അനൗൺസ്മെൻറുകൾക്ക് പിന്നിലും അപർണയുടെ ശബ്ദമായിരുന്നു. ജനപ്രിയ കോമഡി ഷോയായ ‘മജാ ടാക്കീസ്’ ലെ അപർണ അവതരിപ്പിച്ച വരലക്ഷ്മി എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടി. ബിഗ് ബോസ് കന്നഡയിലും മത്സരാർഥിയായിരുന്നു.
