ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ. എന്നാൽ തന്റെ പിതാവ് അങ്ങനെയായിരുന്നില്ലെന്നും തന്നേയും സഹോദരൻ ഫൈസൽ ഖാനേയും അദ്ദേഹം പതിവായി മർദ്ദിച്ചിരുന്നുവെന്നും പറയുകയാണ് നടൻ.
അദ്ദേഹം എന്നേയും ഫൈസലിനേയും തല്ലുമായിരുന്നു. അദ്ദേഹത്തിന്റെ മോതിരത്തിന്റെ പാട് ഞങ്ങളുടെ മുഖത്തുണ്ടാകും. അതിനാൽ പിറ്റേ ദിവസം സ്‌കൂളിൽ പോകാൻ ഞങ്ങൾക്ക് നാണക്കേടായിരുന്നു. തല്ല് കിട്ടിയത് എല്ലാവരും അറിയുമല്ലോ എന്നാണ് ആമിർ ഖാൻ പറയുന്നത്. എന്നാൽ അമ്മ സീനത്ത് ഹുസൈൻ നേരെ വിപരീതമായിരുന്നു.
അമ്മ സ്‌നേഹവും അനുകമ്പയും ഊഷ്മളതയുമുള്ള സ്ത്രീയായിരുന്നു. അമ്മയുടെ ദേഷ്യപ്പെടൽ പോലും ശാന്തമായിരുന്നു. അമ്മ പറയുക, ആമിർ നീ അങ്ങനെ ചെയ്യുമോ എന്നാണ്. അതായിരുന്നു അവരുടെ പരമാവധി ദേഷ്യപ്പെടൽ. അവർ വളരെ സോഫ്റ്റാണ്. ഇന്ന് ഞാൻ എന്താണോ അതിനെല്ലാം കാരണം അമ്മയാണ് എന്നാണ് ആമിർ ഖാൻ പറയുന്നത്.
പതിനൊന്നാം വയസിൽ പഠിക്കുന്നമ്പോൾ താൻ ഒരു ടെന്നീസ് ടൂർണമെന്റ് ജയിച്ചു. അന്ന് പക്ഷെ തന്റെ ജയത്തേക്കാൾ അമ്മ സംസാരിച്ചത് തോറ്റ കുട്ടിയെക്കുറിച്ചാണ്. അത് തന്റെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയെന്നും ആമിർ പറയുന്നു. ജീവിതത്തിൽ കൂടുതൽ സ്‌നേഹത്തോടേയും അനുകമ്പയോടേയും കാണാൻ തന്നെ പ്രേരിപ്പിക്കുന്നത് അമ്മയും അവരുടെ ചിന്തകളുമാണെന്നും നടൻ പറയുന്നു.