Connect with us

വിമാനാപകടങ്ങളിൽ നിന്നും ​ഗാന​ഗന്ധവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അന്ന് സംഭവിച്ചത് ഇങ്ങനെ

Malayalam

വിമാനാപകടങ്ങളിൽ നിന്നും ​ഗാന​ഗന്ധവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അന്ന് സംഭവിച്ചത് ഇങ്ങനെ

വിമാനാപകടങ്ങളിൽ നിന്നും ​ഗാന​ഗന്ധവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അന്ന് സംഭവിച്ചത് ഇങ്ങനെ

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി മാറിയത്. അപകടത്തിൽ 274ന് അടുത്ത് ആളുകൾ മരിച്ചുവെന്നു ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ അറിയിച്ചിരുന്നു. വിമാനത്തിലെ 242 പേരിൽ ഒരാൾ മാത്രമാണു രക്ഷപ്പെട്ടത്. വിമാനം ഇടിച്ചുകയറിയ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ താമസക്കാരും സമീപത്തു ജോലി ചെയ്തിരുന്നവരുമാണു മരിച്ച മറ്റുള്ളവർ.

ഈ വേളയിൽ ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വാർത്തയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. അതും ഒരു തവണയല്ല, രണ്ട് തവണയാണ് ഗാനഗന്ധർവൻ രക്ഷപ്പെട്ടത്. 1971 ഡിസംബർ 9ന് ആയിരുന്നു ആദ്യ സംഭവം. പശ്ചിമഘട്ടത്തിലെ മേഘമലയിൽ തകർന്നുവീണ വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു യേശുദാസ്. വിമാനത്താവളത്തിലെത്താൻ വൈകിയതിനാൽ മാത്രമാണ് അന്ന് അദ്ദേഹം തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.

കൊച്ചിയിൽ നിന്നു തിരുവനന്തപുരത്തേക്ക് ആദ്യയാത്ര നടത്തിയ ആവ്‌റോ വിമാനം തുടർന്ന് മധുരയിലേക്കു പറക്കുമ്പോഴാണു തകർന്നുവീണത്. തിരുകൊച്ചിയിലെ ആരോഗ്യ മന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ജി.ചന്ദ്രശേഖരപിള്ള ഉൾപ്പെടെ 20 പേരാണു കൊല്ലപ്പെട്ടത്. 1978 ഒക്ടോബർ 13ന് ആയിരുന്നു രണ്ടാമത്തെ സംഭവം. തീപിടിച്ച് ബ്രിട്ടനിലെ മാഞ്ചെസ്റ്ററിലെ റിംഗ്‌വേ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ എയർ ഇന്ത്യയുടെ ബോയിങ് വിമാനത്തിലെ 350 യാത്രക്കാരിൽ യേശുദാസ്, ഭാര്യ പ്രഭ, ഒരു വയസ്സുള്ള മകൻ വിനോദ്, ഗായിക സുജാത, സുജാതയുടെ അമ്മ ദേവി തുടങ്ങിയവരും ഉണ്ടായിരുന്നു.

കാനഡയിലും ന്യൂയോർക്കിലും സംഗീതപരിപാടികൾ നടത്തിയശേഷം ലണ്ടൻ വഴി ന്യൂഡൽഹിയിലേക്കു മടങ്ങിയ യേശുദാസിന്റെ സംഘത്തിൽ 6 ഗായകരും ഉണ്ടായിരുന്നു. ന്യൂയോർക്കിൽനിന്നു പറന്നുയർന്ന് 3 മണിക്കൂർ കഴിഞ്ഞപ്പോഴാണ് വിമാനത്തിലെ ബാഗേജ് സൂക്ഷിക്കുന്ന സ്ഥലത്തു പുക കണ്ടത്. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലായിരുന്ന വിമാനം പൈലറ്റ് അടിയന്തരമായി മാഞ്ചെസ്റ്ററിൽ ഇറക്കി. വിമാനത്തിലെ ഒരു ബൾബിൽനിന്നുള്ള ചൂടേറ്റ് യേശുദാസിന്റെ ഇലക്ടിക് ഓർഗൻ ഉരുകിയാണു പുക വന്നതെന്ന് പിന്നീടു കണ്ടെത്തി. തീ പടർന്നെങ്കിൽ വൻദുരന്തം ഉണ്ടാകുമായിരുന്നു.

ഇതേ കുറിച്ച് മുമ്പൊരിക്കൽ നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയും സംസാരിച്ചിട്ടുണ്ട്. പള്ളികളും അമ്പലങ്ങളും മാത്രമല്ല ഏത് പ്രാർഥനാലയവും അദ്ദേഹത്തിന് പുണ്യസ്ഥലമാണ്. യേശുദാസ് എവിടെ പോയാലും പോകുന്നതിന് മുൻപ് എറണാകുളത്തുള്ള വല്ലാർപാടം പള്ളിയിൽ കയറി പ്രാർഥിക്കുന്ന ശീലമുണ്ട്. അങ്ങനെ ഒരിക്കൽ മധുരയിലേക്ക് പോകുന്നതിന് വേണ്ടി കൊച്ചി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു അദ്ദേഹം. വീട്ടിൽ നിന്നും താമസിച്ച് ഇറങ്ങിയതിനാൽ ഇത്തവണ പള്ളിയിൽ കയറുന്നില്ലെന്ന് ആദ്യം തീരുമാനിച്ചു. പക്ഷേ പള്ളിയുടെ മുന്നിലെത്തിയപ്പോൾ ഒന്ന് കയറണമെന്ന് തോന്നി.

അങ്ങനെ അവിടെ കയറി ഇറങ്ങി തിരിച്ച് എയർപോർട്ടിൽ എത്തിയപ്പോഴെക്കും ഫ്‌ളൈറ്റ് അതിന്റെ വഴിയ്ക്ക് പോയി പിന്നെ കേട്ടത് ഒരു വിമാനാപകടത്തിന്റെ വാർത്തയാണ്. മധുരയ്ക്ക് പോയ ആ വിമാനം അവിടെ എത്തുന്നതിന് തൊട്ട് മുൻപ് തകർന്ന് വീണു. അതിലുണ്ടായിരുന്ന യാത്രക്കാരെല്ലാം മരിക്കുകയും ചെയ്തു.

യേശുദാസിന്റെ ചെറിയ പ്രായത്തിലെ കഷ്ടപ്പാടുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. തന്റെ പിതാവ് അഗസ്റ്റിൻ ജോസഫാണ് ആദ്യ ഗുരുവെന്ന് യേശുദാസ് തറപ്പിച്ച് പറയാറുണ്ട്. സംഗീതലോകത്തേക്ക് തന്നെ തിരിച്ച് വിട്ടത് പിതാവാണ്. കഷ്ടപാടുകൾ നിറഞ്ഞ ബാല്യകാലമായിരുന്നു യേശുദാസിന്റേതും. അപ്പന് അസുഖമായതോട് കൂടിയാണ് കാശില്ലാതെ ഓടി നടക്കേണ്ടി വന്നത്. മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥ.

ആദ്യം പാടിയ പാട്ട് കേൾക്കാൻ അടുത്ത വീട്ടിലെ റേഡിയോയുടെ മുൻപിൽ പോയി നിന്നതും സംഗീത സ്‌കൂളിൽവെച്ച് നേരിടേണ്ടി വന്ന അവഗണനയും നിരവധിയാണ്. അന്ന് ഫീസ് കൊടുക്കാനില്ലാത്തത് കൊണ്ട് പുറത്ത് നിൽക്കേണ്ടി വന്ന അവസ്ഥകളും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പക്ഷേ എല്ലാം സംഗീതത്തിന് വേണ്ടി സഹിക്കുകയായിരുന്നു. ഈ അനുഭവങ്ങളൊക്കെയാണ് ജീവിതത്തിലേക്ക് കുതിച്ചുയരാനുള്ള വാശിയായി മാറിയത്. ആ വാശി സംഗീതത്തിന്റെ ഉയരങ്ങളിലേക്കും യേശുദാസിനെ എത്തിച്ചു.

അറുപത് വർഷത്തോളം സംഗീത ലോകത്ത് സജീവമായിരിക്കാൻ യേശുദാസിന് സാധിച്ചിരുന്നു. ഇപ്പോൾ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വിശ്രമജീവിതം ആസ്വദിക്കുകയാണ്. അമേരിക്കയിലെ വീട്ടിലും മകനൊപ്പം ചേർന്ന് ഒരു റെക്കോർഡിങ്ങ് സ്റ്റുഡിയോയും അദ്ദേഹം സജ്ജമാക്കിയിരിക്കുകയാണ്.

ഇപ്പോൾ അമേരിക്കയിലെ വീട്ടിൽ സന്തുഷ്ടനായി ജീവിക്കുകയാണ് അദ്ദേഹം. പുലർച്ചെ നാലരയ്ക്ക് എഴുന്നേറ്റ് സാധകം ചെയ്യും. ഭക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധയുണ്ട്. ശബ്ദത്തിന് അപകടമുണ്ടാവുന്നതൊന്നും അദ്ദേഹം കഴിക്കില്ല. പിന്നെ സാധാരണക്കാരനെ പോലെയുള്ള ജീവിതമാണ്. പച്ചക്കറി വാങ്ങാനും ഷോപ്പിങ്ങിനുമൊക്കെ സ്വയം കാറോടിച്ച് പോകും. പാചകത്തിൽ ഭാര്യ പ്രഭയെ സഹായിക്കുകയുമൊക്കെ ചെയ്യുന്നു. എല്ലാ കാര്യവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ചെയ്യണമെന്നതാണ് യേശുദാസിനും ഇഷ്ടം. നാട്ടിലാണെങ്കിൽ കാലിൽ വീഴാനും അനുഗ്രഹം വാങ്ങാനുമൊക്കെ ആളുകളുടെ ബഹളമാണെങ്കിൽ അവിടെ അതൊന്നുമില്ലെന്നും തമ്പി ആന്റണി കൂട്ടിച്ചേർത്തു.

മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി മറ്റെന്തെല്ലാമോ കൂടിയാണ് ആ മനുഷ്യൻ. തന്റെ സുഖ ദുഃഖങ്ങളിലും സന്തോഷ സന്താപങ്ങളിലുമെല്ലാം കൂട്ടായി എത്തുന്ന ഗാനങ്ങൾ, അവയ്ക്ക് പിന്നിലെ സ്വര മാധുര്യം, മണ്ണിലെ ഗാനഗന്ധർവൻ. ആ അപൂർവ സുന്ദര സ്വരമാധുരി നുണയാത്തവരായി ആരുമുണ്ടാകില്ല.

പതിറ്റാണ്ടുകൾക്കിപ്പുറം മാറ്റിവയ്ക്കാനാകാത്ത ശീലമായി മലയാളിക്ക് യേശുദാസ് മാറിക്കഴിഞ്ഞു. പകരം വയ്ക്കാനില്ലാത്ത വികാരം, അതാണ് ആ ശബ്ദത്തിന്റെ മാറ്റ് കൂട്ടുന്നത്. വാക്കുകൾ മതിയാകാതെ വരും ആ സ്വരമാധുരിയ്ക്ക് വിശേഷണങ്ങൾ തീർക്കാൻ. തലമുറകളെ തന്റെ ആരാധകരാക്കിയ ഇന്ദ്രജാലം ദാസേട്ടൻ തുടർന്ന് കൊണ്ടേയിരിക്കുന്നു. മലയാളികൾ ഉള്ളിടത്തോളം കാലം കെ ജെ യേശുദാസും ആ ശബ്ദവും നിലനിൽക്കും.

അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലുംയേശുദാസ് പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌ക്കാരം ഏറ്റവുമധികം തവണ നേടിയിട്ടുള്ളത് യേശുദാസ് ആണ്. കേരള, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെയും മികച്ച പിന്നണി ഗായകനുള്ള അവാർഡുകളും അദ്ദേഹം കരസ്ഥമാക്കി. മാറുന്ന കാലത്തിനും അഭിരുചികൾക്കും ആസ്വാദന ശീലങ്ങൾക്കും സാങ്കേതികവിദ്യക്കും അപ്പുറത്തേക്ക് പറന്നുയർന്ന ആ ശബ്ദം സംഗീതാസ്വാദകരെ ഇന്നും ത്രസിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്.

ഗാനഗന്ധർവനാണെങ്കിലും വ്യക്തി ജീവിതത്തിലെ യേശുദാസിനോട് പലർക്കും അനിഷ്ടമുണ്ട്. അമിത ദേഷ്യമാണ് ഇതിന് പ്രധാന കാരണം. സഹപ്രവർത്തകരോടും ആരാധകരോടും യേശുദാസ് ദേഷ്യപ്പെട്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഗുരുസ്ഥാനീയർക്ക് വരെ ഇദ്ദേഹത്തോട് നീരസം തോന്നിയെന്ന് സംഗീത ലോകത്ത് സംസാരമുണ്ട്. അടുത്തിടെ സംവിധായകൻ ശാന്തിവിള ദിനേശും ഇതേ കുറിച്ച് സംസാരിച്ചിരുന്നു.

മാക്ട സംഘടനയെക്കുറിച്ച് സംസാരിക്കവെയാണ് ഇദ്ദേഹം ഗായകനെക്കുറിച്ച് പരാമർശിച്ചത്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. സിനിമാ രംഗത്ത് മാക്ടയ്ക്ക് പെട്ടെന്ന് തന്നെ വേരോട്ടമുണ്ടായെന്ന് ശാന്തിവിള ദിനേശ് പറയുന്നു. സംഗീത സംഗമം എന്ന പരിപാടി എറണാകുളത്ത് മാക്ടയുടെ നേതൃത്വത്തിൽ നടത്തിയത് ചരിത്ര സംഭവമായി. വലിയ വിജയമായിരുന്നു സംഗീത സംഗമം. അമേരിക്കയിൽ നിന്നും ഈ സംഗീത സംഗമത്തിൽ പാടാൻ വരാനാകില്ല എന്ന് യേശുദാസ് അറിയിച്ചു.

അയാൾ ഒരു സിനിമയിലും പാടേണ്ട എന്ന് ഈ അടുത്ത കാലത്ത് മരിച്ച് പോയ ആന്റണി ഈസ്റ്റ്മാൻ ഉച്ചത്തിൽ സംസാരിച്ചു. അയാളില്ലെങ്കിലും സംഗീത സംഗമം നടക്കുന്നു, പക്ഷെ മാക്ട അംഗങ്ങളെടുക്കുന്ന ഒറ്റ സിനിമയിൽ ഇയാളെക്കൊണ്ട് പാടിക്കില്ല എന്ന് പറഞ്ഞ് ഭയങ്കര ബഹളം ഉണ്ടാക്കി. ആരും മറുപടി പറഞ്ഞില്ല. അത് വലിയൊരു വാർത്തയായി. ഒരു അക്ഷരം പറയാതെ യേശുദാസ് അമേരിക്കയിൽ നിന്ന് വന്ന് സംഗീത സംഗമത്തിൽ പാടി. മാക്ടയ്ക്ക് എത്ര ശക്തിയുണ്ടായിരുന്നെന്ന് ഇതിലൂടെ മനസിലാക്കാമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

യേശുദാസിനെക്കുറിച്ച് മറ്റൊരു സംഭവവും ശാന്തിവിള ദിനേശ് പങ്കുവെച്ചു. യേശുദാസെന്ന ഗായകനെ ശ്രദ്ധേയനാക്കിയ സാക്ഷാൽ ദേവരാജൻ മാഷ് സംഗീത രംഗത്ത് ദുരിതം അനുഭവിക്കുന്ന കലാകാരൻമാർക്ക് സാമ്പത്തിക സഹായം നൽകാൻ നടത്തിയ അഞ്ച് ദിവസത്തെ പ്രോഗ്രാം പോലും യേശുദാസ് ചളകുളമാക്കി. ആദ്യം ഡേറ്റ് മാറ്റി. ഈ ഡേറ്റിൽ വരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ മൊത്തം കുളമാക്കി. ദേവരാജൻ മാഷ് പക്ഷാഘാതം വന്ന് ആശുപത്രിയിലായി. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങി രണ്ടാമതൊരു ഡേറ്റ് ഉണ്ടാക്കി.

പ്രോഗ്രാം തുടങ്ങാൻ അൽപ ദിവസം ബാക്കി നിൽക്കെ കാസറ്റ് റൈറ്റ് തരംഗിണിക്ക് തന്നില്ലെങ്കിൽ പാടാൻ പറ്റില്ലെന്ന് പറഞ്ഞു.. അങ്ങനെ തരംണിക്ക് കൊടുത്തു. ജോണി സാഗരിയ 25 ലക്ഷമോ മറ്റോ റൈറ്റ്‌സിന് പറഞ്ഞിരുന്ന പ്രോഗ്രാമാണ്. പക്ഷെ 15 ലക്ഷമേ തരാൻ പറ്റൂയെന്ന് യേശുദാസ് പറഞ്ഞപ്പോൾ ദേവരാജൻ മാഷ് അതും നിഷേധിച്ചില്ല.

പിന്നീട് ദേവരാജൻ മാഷെ പോയി കണ്ട്, എനിക്ക് പ്രോഗ്രാം മുതലായില്ലെന്ന് പറഞ്ഞ് ചെറിയ തുക യേശുദാസ് കൊടുത്തു. പോകാൻ നേരത്ത്, ദാസപ്പാ നിനക്ക് നഷ്ടം വന്നല്ലോ, ഇതും കൂടെയെടുത്തോ എന്ന് പറഞ്ഞ് ദേവരാജൻ മാഷ് പണം തിരിച്ച് കൊടുത്തു. ഒരു മടിയും ഇല്ലാതെ യേശുദാസ് ആ പണം വാങ്ങി. ദേവരാജൻ മാഷിനോട് വാശി പിടിച്ച യേശുദാസ് മാക്ടയുടെ ശക്തി എത്രയുണ്ടെന്ന് മനസിലാക്കിയെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top