മമ്മൂക്ക എന്ന മനുഷ്യനെ ആക്ഷേപിക്കുന്ന ഒരുപറ്റം വര്‍ഗീയ കോമരങ്ങള്‍ ഈ നാടിനെ തകര്‍ക്കാന്‍ നോക്കുന്ന വിഷ ജന്മങ്ങളാണ്- അഖില്‍ മാരാര്‍
മമ്മൂട്ടിയുടെ പുഴു എന്ന ചിത്രവും അതിലെ കഥാപാത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്. 2022-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ‘പുഴു’. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാളുമായിട്ടുള്ള സഹോദരിയുടെ വിവാഹം കടുത്ത അപമാനമായി കണക്കാക്കുന്ന കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സിനിമ റിലീസായ സമയത്തും മമ്മൂട്ടിയുടെ കഥാപാത്രം വിമര്‍ശിക്കപ്പെട്ടിരുന്നു. സവര്‍ണതയുടെ പ്രതീകമായാണ് മമ്മൂട്ടിയുടെ ഈ കഥാപാത്രമെന്നും മാത്രമല്ല അദ്ദേഹത്തിന്റെ മതത്തെ ചൂണ്ടിക്കാട്ടിയുമൊക്കെ വിമര്‍ശനം ഉയരുകയാണ്. പുഴു എന്ന സിനിമയുടെ സംവിധായികയുടെ മുന്‍ ഭര്‍ത്താവ് ഒരു അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്.
മമ്മൂട്ടിയുടെ പേരും ജാതിയുമൊക്കെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതോടെ ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍. ഒരു മുഴുനീള മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രത്തില്‍ മമ്മൂക്കയുടെ ചിത്രം കാണിക്കുമ്പോള്‍ തീയേറ്ററില്‍ ലാലേട്ടന്‍ ആരാധകര്‍ കൂവുന്നു. തൊട്ടടുത്ത ഫ്രെമില്‍ ഘന ഗംഭീര്യമായ മമ്മൂക്കയുടെ ശബ്ദത്തില്‍ സംഭാഷണം വരുന്നു. ഭാ നിര്‍ത്തെടാ എരപ്പാളികളെ നിന്റെയൊക്കെ ശബ്ദം പൊങ്ങിയാല്‍ രോമത്തെ തൊടില്ല എന്റെ…’ പറഞ്ഞത് മണപ്പള്ളി പവിത്രന്റെ ശിങ്കിടികളോടാണെങ്കിലും കൊണ്ടത് ചില അന്തങ്ങള്‍ ആയ ആരാധകര്‍ക്കാണ്. ഈ ഡയലോഗ് ഇപ്പോള്‍ മമൂക്ക വീട്ടിലിരുന്നു പറയുന്നുണ്ടാവും. പുഴു സിനിമയുടെ സംവിധായികയുടെ ഭര്‍ത്താവ് പറഞ്ഞത് കേട്ട് മമ്മൂക്ക എന്ന മനുഷ്യനെ ആക്ഷേപിക്കുന്ന ഒരുപറ്റം വര്‍ഗീയ കോമരങ്ങള്‍ ഈ നാടിനെ തകര്‍ക്കാന്‍ നോക്കുന്ന വിഷ ജന്മങ്ങളാണ് എന്ന് പറയാതെ വയ്യ. തന്റെ അഭിനയ ജീവിതത്തിന്റെ അന്‍പത് വര്‍ഷങ്ങള്‍ അടുക്കുന്ന ഒരു മനുഷ്യന്‍. നാളിത് വരെ മലയാളികള്‍ക്ക് എത്രത്തോളം പ്രിയങ്കരനായിരുന്നോ അത്രത്തോളം അല്ലെങ്കില്‍ അതിനേക്കാള്‍ പ്രിയങ്കരനായി തന്നെ ഇനിയും മുന്നോട്ട് പോകും. ഒടിടിയില്‍ പോലും ആരും കാണാത്ത തീയേറ്ററില്‍ യാതൊരു ശ്രദ്ധയും കിട്ടാത്ത ഒരു ചിത്രം ചെയ്തിട്ട് വേണം മമ്മൂട്ടിക്ക് അജണ്ട നടപ്പിലാക്കാന്‍ എന്ന സാമാന്യ ബോധം പോലും ഇല്ലാത്ത കുറെ വിഷ ജന്തുക്കള്‍. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തേടി പലരെയും അങ്ങോട്ട് ബന്ധപെട്ട് അഭിനയത്തിന്റെ പുതിയ സാദ്ധ്യതകള്‍ തേടി അലയുന്ന ഇന്ത്യയില്‍ തന്നെ പലരും ഒഴിവാക്കുന്ന കഥാപാത്രങ്ങള്‍ അദ്ദേഹം സ്വീകരിക്കുന്നതും അത് നിര്‍മ്മിക്കുന്നതും അഭിനയം എന്ന കലയോട് ഉള്ള അടങ്ങാത്ത അഭിനിവേശമാണ്. അതുകൊണ്ടാണ് മറ്റാരും നിര്‍മിക്കാന്‍ താല്‍പര്യപെടാത്ത സാമ്പത്തിക നഷ്ടങ്ങള്‍ വരുന്ന പുഴു, കാതല്‍, നന്‍പകല്‍ പോലെയുള്ള ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചത്. ഈ ചിത്രങ്ങള്‍ വളരെ ചെറിയ തുകയ്ക്ക് ഒടിടി യില്‍ വിറ്റ് പോയവയാണ്. അതില്‍ തന്നെ കാതല്‍ പേ പ്രിവ്യൂ എന്നാണ് എന്റെ അറിവ്. പാകിസ്താന്റെ പിടിയില്‍ പെട്ട സൈനികനായി അഭിനയിച്ചപ്പോള്‍ മമ്മൂക്ക അവരോട് പറയുന്ന സംഭാഷണം. ‘പെറ്റ തള്ളയെ കൂട്ടികൊടുക്കുന്ന പെണ്ണൂട്ടി നായിന്റെ മോനെ ആണുങ്ങളുടെ ചോരയ്ക്ക് വില പറയുന്നോ…’
രാജ്യ സ്‌നേഹം നിറയുന്ന ഈ വാക്കുകള്‍ ആരുടെ അജണ്ട പ്രകാരം ആണ് മമ്മൂക്ക പറഞ്ഞത്. സിനിമയെ സിനിമ ആയി കാണാനുള്ള ബോധം മലയാളി സമൂഹത്തിനു ഉണ്ടായിരുന്നത് കൊണ്ടും ഇത് പോലെയുള്ള വര്‍ഗീയ വിഷങ്ങള്‍ നമുക്കിടയില്‍ സജീവമല്ലാതിരുന്നത് കൊണ്ടുമാണ്. മലയാളികളുടെ കലാ സാംസ്‌കാരിക രംഗത്തെ അതുല്യ പ്രതിഭകള്‍ ആണ് മമൂക്കയും ലാലേട്ടനും. ക്ഷേത്ര ദര്‍ശനം ചെയ്ത ലാലേട്ടനെ ആക്ഷേപിക്കുന്ന വര്‍ഗീയ വിഷങ്ങളും അനാവശ്യമായി മമ്മൂക്കയെ വര്‍ഗീയ വാദി ആക്കുന്ന വര്‍ഗീയ വിഷങ്ങളും നമ്മുടെ ഇടയില്‍ ഉണ്ട്. ഇവരെയൊക്കെ തിരിച്ചറിയാന്‍ മലയാളിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. അഞ്ച് നേരം നിസ്‌കരിച്ചാലും വെള്ളിയാഴ്ച പള്ളിയില്‍ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല. മറിച്ചു സ്വന്തം വിശ്വാസം പുലര്‍ത്തുന്നതിനൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കാന്‍ കൂടി കഴിയണം. മതപരമായ എല്ലാ ആചാരങ്ങളും പുലര്‍ത്തി മതേതര മൂല്യം ഉയര്‍ത്തി പിടിച്ചും ഞങ്ങളുടെ പ്രിയപ്പെട്ട മമൂക്കയായി ഇനിയും അഭ്രാപാളിയില്‍ അത്ഭുതം തീര്‍ക്കാന്‍ അങ്ങേയ്ക്ക് കഴിയട്ടെ. ഹൃദയം നിറഞ്ഞ പിന്തുണ അറിയിക്കുന്നു..’ എന്നുമാണ് അഖില്‍ മാരാര്‍ പറയുന്നത്.
