Malayalam Breaking News
നിങ്ങള്‍ അയാളെ തകര്‍ക്കാന്‍ ശ്രമിച്ചോളൂ; പഴയതിനേക്കാള്‍ കരുത്തോടെ വിജയ് ഇവിടെത്തന്നെയുണ്ടാവും; കാരണം!
നിങ്ങള്‍ അയാളെ തകര്‍ക്കാന്‍ ശ്രമിച്ചോളൂ; പഴയതിനേക്കാള്‍ കരുത്തോടെ വിജയ് ഇവിടെത്തന്നെയുണ്ടാവും; കാരണം!
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിലെ ചർച്ച വിഷയം. വിജയുടെ പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ഷൂട്ടിംഗ് കടലൂര്‍ ജില്ലയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഷൂട്ടിംഗ് സെറ്റിലെത്തി ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്യുന്നത്.
ആദായനികുതി റെയ്ഡിനും ചോദ്യംചെയ്യലിനും ശേഷം ലൊക്കേഷനിലെത്തിയ വിജയ്ക്ക് ആരാധകരുടെ വമ്പന്‍ വരവേല്‍പ്പ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകര്‍ക്കു നേരെ കൈവീശുന്നതും സെല്‍ഫികള്‍ പകര്‍ത്തുന്നതുമായ വീഡിയോ കളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ഇതാ വിജയ് യെ കുറിച്ച് സൈബര്‍ എഴുത്തുകാരന്‍ സന്ദീപ് ദാസിന്റെ കുറിപ്പ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്
നടന്റെ നിലപാടുകളെക്കുറിച്ച് കുറിപ്പ് ഇങ്ങനെ:
ധാരാളം മാസ് രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ള ആളാണ് നടന്‍ വിജയ്. ആ സീനുകളെല്ലാം ഒരുപാട് കൈയ്യടികള്‍ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്. എന്നാല്‍ അതിനെ വെല്ലുന്ന ഹീറോയിസമാണ് വിജയ് ഇപ്പോള്‍ ജീവിതത്തില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. ‘മാസ്റ്റര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ വിജയ് കാരവാനിന് മുകളില്‍ കയറി ആരാധകരോടൊപ്പം സെല്‍ഫി എടുത്തിരുന്നു.ആ ഫോട്ടോ വെറും മാസല്ല ; കൊലമാസാണ് ! ഇന്നത്തെ ഇന്ത്യയില്‍ അത്തരമൊരു ചിത്രത്തിന് അളക്കാനാവാത്തവിധമുള്ള പ്രസക്തിയുണ്ട്.
ആ സെല്‍ഫി വളരെയേറെ പ്രതീകാത്മകമാണെന്ന് പറയാം. വെറുപ്പിന്റെ രാഷ്ട്രീയത്തെ പുഞ്ചിരികൊണ്ട് നേരിടുന്ന വിജയ് ! അയാള്‍ക്കുപിന്നില്‍ തടിച്ചുകൂടിയിരിക്കുന്ന ആരാധകര്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയിലെ മനുഷ്യത്വമുള്ള ജനതയുടെ വികാരങ്ങളെയാണ്. അഭിമാനത്തോടെയും അല്പം ആശ്വാസത്തോടെയും ചൂണ്ടിക്കാട്ടാന്‍ ഒരു വിജയ് ഉണ്ടല്ലോ ! ഫാസിസ്റ്റുകള്‍ക്ക് മുമ്പില്‍ മുട്ടുവിറയ്ക്കാത്ത ഒരു അഭിനേതാവെങ്കിലുമുണ്ടല്ലോ !
കഴിഞ്ഞുപോയ ദിവസങ്ങള്‍ വിജയിനെ സംബന്ധിച്ചിടത്തോളം വളരെയേറെ കഠിനമായിരുന്നു.ആദായനികുതിവകുപ്പ് അയാളെ കസ്റ്റഡിയില്‍ എടുത്തു.നോട്ടീസ് നല്‍കി വിളിപ്പിച്ച് ചോദ്യം ചെയ്യുന്ന സാധാരണ രീതിയ്ക്ക് പകരം ഷൂട്ടിങ്ങ് തടസ്സപ്പെടുത്തി പിടിച്ചുകൊണ്ട് പോയി.സിനിമകൊണ്ട് ജീവിക്കുന്ന അനേകം മനുഷ്യര്‍ അങ്കലാപ്പിലായി. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യല്‍. വസതിയില്‍ റെയ്ഡും. വിജയിന്റെ ഭാര്യയും ചോദ്യശരങ്ങള്‍ നേരിടേണ്ടിവന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ വരെ പ്രതിഷേധക്കാര്‍ അണിനിരന്നു. അനുമതി വാങ്ങിയതിനുശേഷം മാത്രം നടത്തുന്ന ഷൂട്ടിങ്ങ് നിര്‍ത്തിവെയ്ക്കണം എന്ന് ആവശ്യപ്പെട്ടു. ‘ജോസഫ് വിജയ് ‘ കുടുങ്ങി എന്ന് പറഞ്ഞ് വര്‍ഗീയവാദികള്‍ തലകുത്തിമറിഞ്ഞ് ആഘോഷിച്ചു. ഇത്രയൊക്കെ ഉഴുതുമറിച്ചിട്ടും വിജയിന്റെ വീട്ടില്‍ നിന്ന് കള്ളപ്പണമൊന്നും കണ്ടെടുക്കാന്‍ സാധിച്ചില്ല.
‘മെഴ്‌സല്‍’ എന്ന സിനിമ റിലീസായ സമയത്താണ് വിജയ് ‘ജോസഫ് വിജയ് ‘ ആയി മാറിയത്. ആ സിനിമ ഉയര്‍ത്തിയ കാമ്പുള്ള വിമര്‍ശനങ്ങള്‍ ഫാസിസ്റ്റുകളെ ചൊടിപ്പിച്ചു. അതോടെ അവര്‍ പതിവ് തുറുപ്പുചീട്ടായ വര്‍ഗീയത പുറത്തെടുത്തു. ക്രിസ്ത്യാനിയായ വിജയ് ഹിന്ദുക്കളുടെ നെഞ്ചത്ത് കയറുന്നു എന്ന നിലയില്‍ അതിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചു.അവര്‍ക്ക് ആകെ അറിയാവുന്നത് അത് മാത്രമാണല്ലോ.മതങ്ങളുടെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിച്ചുനിര്‍ത്തുക !
ഒരു മതേതര കുടുംബത്തില്‍നിന്നാണ് വിജയിന്റെ വരവ്.അയാളുടെ അച്ഛന്‍ ക്രിസ്തുമത വിശ്വാസിയാണ്. അമ്മ ഹിന്ദുവും.സംഗീതയുടെ ഭര്‍ത്താവാണ് ജോസഫ് വിജയ്.ഹൈന്ദവ ശൈലിയിലാണ് അവര്‍ വിവാഹിതരായത്. വിജയിന്റെ സന്താനങ്ങളുടെ കാര്യവും ഇങ്ങനെ തന്നെയാണ്.മതം ഏതാണെന്ന് ചോദിച്ചാല്‍ ‘ഇന്ത്യന്‍’ എന്ന് ഉത്തരം പറയുന്ന ഒരു കുടുംബം.
അങ്ങനെയുള്ള വിജയിനെ ഏതെങ്കിലുമൊരു മതത്തിന്റെ ചാപ്പയടിക്കുന്നവരെ എന്താണ് വിശേഷിപ്പിക്കേണ്ടത്? ഭൂമിയ്ക്ക് ഭാരമല്ലേ അത്തരക്കാര്‍? വിജയിന്റെ ഔദ്യോഗിക നാമം ജോസഫ് വിജയ് എന്ന് തന്നെയാണ്.പക്ഷേ രജനീകാന്തിനെ ആരും ‘ശിവാജി റാവു ഗെയ്ക്ക്വാദ്’ എന്ന് വിശേഷിപ്പിക്കാറില്ലല്ലോ.അപ്പോള്‍ ഉദ്ദ്യേശം വര്‍ഗീയത തന്നെയാണ് ; വര്‍ഗീയത മാത്രമാണ് !
ചങ്കുറപ്പുള്ളതുകൊണ്ട് വിജയ് ആരുടെയും മുന്നില്‍ തലകുനിച്ചില്ല. ഒന്ന് കണ്ണടച്ചാല്‍ ഈ മാനസികപീഡനങ്ങളെല്ലാം വിജയിന് ഒഴിവാക്കാമായിരുന്നു.ഫാസിസ്റ്റുകളെ പുകഴ്ത്തിയാല്‍ കുരുക്കുകളില്‍ നിന്ന് രക്ഷ നേടാം ; അവാര്‍ഡുകള്‍ വാരിക്കൂട്ടാം. രജനീകാന്തിനെപ്പോലുള്ളവര്‍ അതിന്റെ മാതൃക കാണിച്ചുതരുന്നുണ്ടല്ലോ.ഒഴുക്കിനൊപ്പം നീന്തുക എന്ന് ലളിതമായി പറയാം. പക്ഷേ രജനിയല്ല വിജയ്.
നിങ്ങള്‍ അയാളെ തകര്‍ക്കാന്‍ ശ്രമിച്ചോളൂ. പഴയതിനേക്കാള്‍ കരുത്തോടെ വിജയ് ഇവിടെത്തന്നെയുണ്ടാവും. വര്‍ഗീയവാദികളുടെ പ്രതിഷേധമുണ്ടായിട്ടും ‘മെഴ്‌സല്‍’ സൂപ്പര്‍ഹിറ്റായി. ‘മാസ്റ്റര്‍’ എന്ന സിനിമയ്ക്ക് ഇപ്പോള്‍ ആവശ്യത്തിലേറെ പബ്ലിസിറ്റി ആയിട്ടുണ്ട്.തീവ്രവാദികള്‍ എറിയുന്നതെല്ലാം ബൂമറാങ്ങ് പോലെ തിരിച്ചുവരും.നാം തന്നെ ജയിക്കും.
ബിജെപിക്കും എഐഎഡിഎംകെ സര്‍ക്കാരിനുമെതിരെ പലതവണ രംഗത്തുവന്ന വിജയ്, ബിഗിലിന്റെ ഓഡിയോ ലോഞ്ചിലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.
actor vijay
