Malayalam
ക്യാമറ പോര, ഡയറക്ഷൻ പോര, ദിലീപിൻറെ പഴയ കോമഡി എന്നൊക്കെയാണ് വിമർശനം. നമ്മളും കുറേ ആയില്ലേ കുറേ സിനിമകൾ കാണുന്നു. എന്ത് കാര്യത്തിനാണ് ഇത്തരം വിമർശനങ്ങൾ; രംഗത്തെത്തി നടൻ ഉണ്ണി ശിവപാൽ
ക്യാമറ പോര, ഡയറക്ഷൻ പോര, ദിലീപിൻറെ പഴയ കോമഡി എന്നൊക്കെയാണ് വിമർശനം. നമ്മളും കുറേ ആയില്ലേ കുറേ സിനിമകൾ കാണുന്നു. എന്ത് കാര്യത്തിനാണ് ഇത്തരം വിമർശനങ്ങൾ; രംഗത്തെത്തി നടൻ ഉണ്ണി ശിവപാൽ
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു.
നടൻ ദിലീപിന്റെ 150-ാമത്തെ ചിത്രമായി ഇന്ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമായി എത്തിയിരിക്കുന്ന പ്രിൻസ് ആൻഡ് ഫാമിലിയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വരുന്നത്. 2017ൽ അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം ദിലീപിന് വലിയ ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ല.
ജാക്ക് ആൻഡ് ഡാനിയേൽ, കേശു ഈ വീടിന്റെ നാഥൻ, മുതൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബാന്ദ്രയും തങ്കമണിയും അടക്കമുളള ചിത്രങ്ങൾ തിയറ്ററിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു. അതിനിടെയാണ് വലിയ ഹൈപ്പൊന്നും കൂടാതെ പുറത്തിറങ്ങിയ പ്രിൻസ് ആൻഡ് ഫാമിലി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ പലയിടത്ത് നിന്നും ദിലീപിനെയും ചിത്രത്തെയും വിമർശിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്. ഈ വേളയിൽ പ്രിൻസ് ആന്റ് ദി ഫാമിലിയ്ക്കെതിരെ ഉയരുന്ന നെഗറ്റീവ് റിവ്യൂകൾക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഉണ്ണി ശിവപാൽ.
എന്തിനാണ് മികച്ചൊരു സിനിമയ്ക്കെതിരെ ഇത്തരത്തിൽ പ്രൊപ്പഗാണ്ട നടത്തുന്നതെന്നാണ് നടൻ ചോദികുന്നത്. യാദൃശ്ചികമായാണ് താൻ സിനിമ കണ്ടതെന്നും ചിത്രം വളരെ മനോഹരമാണെന്നും ഉണ്ണി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. നടന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു;
ഞാൻ പല പ്രാവശ്യം ആലോചിച്ചിട്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. മറ്റൊന്നുമല്ല സോഷ്യൽ മീഡിയയിൽ പല സിനിമ റിവ്യൂസും കണ്ടിട്ടുണ്ട്. അത് കുഴപ്പമാണെന്നല്ല. അങ്ങനെ കണ്ടിട്ട് ഇത് കൊള്ളത്തില്ല എന്ന് തീരുമാനിക്കുകയും അതേസമയം നമ്മുടെ നിർമ്മാതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ലിബർട്ടി ബഷീർക്ക് പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് കണ്ടിട്ടാണ് .എൻറെ സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയത്. സത്യം പറയാലോ നാണം തോന്നുകയാണ്, ആരോടാണെന്ന് അറിയുമോ? ഈ സോഷ്യൽ മീഡിയയിൽ റിവ്യൂ ചെയ്യുന്നവർ സിനിമയെ കീറി മുറിക്കുകയാണ്. മുറിച്ചോട്ടെ അതൊക്കെ അവരുടെ താത്പര്യം.
നാണക്കേട് നിങ്ങൾക്ക് തന്നെയാണ്. കൃത്യമായി സത്യസന്ധമായി ഏത് സിനിമയെക്കുറിച്ചും നിങ്ങൾക്ക് അവലോകനം ചെയ്യാം. പക്ഷേ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് എന്തിനാണ് സ്വന്തം തലയിൽ ചളി വാരിത്തേക്കുന്നത് എന്നാണ് ചോദിക്കാനുള്ളത്. പ്രിൻസ് ആന്റ് ദി ഫാമിലി എന്ന സിനിമയെ കുറിച്ചാണ് ഞാൻ പറയുന്നത്. യാദൃശ്ചികമായാണ് ഞാൻ സിനമ കാണുന്നത്. റിവ്യൂ കേട്ട് ആ സിനിമ കാണണ്ട എന്ന് ഞാൻ തീരുമാനിച്ചതാണ്. പക്ഷെ യാദൃശ്ചികമായി കണ്ടു. ഒരു ആധികാരികതയും ഇല്ലാതെ ആ സിനിമയ്ക്കെതിരെ ഒറ്റടിക്ക് അടിക്കുകയാണ്, അതിൻറെ ക്യാമറ പോര, ഡയറക്ഷൻ പോര, ദിലീപിൻറെ പഴയ കോമഡി എന്നൊക്കെയാണ് വിമർശനം. നമ്മളും കുറേ ആയില്ലേ കുറേ സിനിമകൾ കാണുന്നു. എന്ത് കാര്യത്തിനാണ് ഇത്തരം വിമർശനങ്ങൾ. വളരെ നല്ലൊരു കുടുംബ ചിത്രമാണ് പ്രിൻസ് ആന്റ് ദി ഫാമിലി. ദിലീപ് തിരിച്ചുവന്നു എന്ന് തന്നെ പറയാം.
നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും അഭിമാനിക്കാം. സംവിധായകനും തിരക്കഥാകൃത്തിനും ഒക്കെ അഭിമാനിക്കാനുന്നതാണ് സിനിമ. നടിയുടെ പ്രകടനമൊക്കെ എടുത്തുപറയേണ്ടതാണ്. മനോഹരമായ ഒരു ചിത്രം തന്നെയാണ്. മനസ് അറിയുന്ന തമാശകളാണ്. ഒരു സങ്കോചവുമില്ലാതെ സിനിമ പോയി കാണാം. ഒന്നും പേടിക്കേണ്ട, സിനിമ ഹിറ്റായി മാറും എന്ന കാര്യത്തിൽ സംശയമില്ല. പാപ്പരാസികളുടെ കണ്ണ് പൊട്ടുന്ന രീതിയിൽ സിനിമ വിജയിക്കട്ടെ. റിവ്യൂവേഴ്സിനോട് പറയാനുള്ള എന്തിനാണ് . സിനിമയെ ആവശ്യമില്ലാതെ കരിവാരി തേക്കുന്നത് മറ്റേടത്ത് പോയി പറഞ്ഞാൽ മതി എന്നുമാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്.
അതേസമയം, സിനിമ പ്രേക്ഷകർ കണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയിച്ചതെന്നാണ് ദിലീപ് പറഞ്ഞത്. സിനിമ ഇറങ്ങി അഞ്ചാം ദിവസമാണ് പ്രമോഷൻ തുടങ്ങിയത്. ഒരുപാട് ചിരിക്കാനുണ്ട്, കണ്ണ് നനയിച്ചു, തുടങ്ങിയ കമന്റുകൾ വരുമ്പോൾ ഒരുപാട് സന്തോഷം. എന്താണ് ഞങ്ങൾ ആഗ്രഹിച്ചത് അത് നടന്നുവെന്ന സന്തോഷത്തിലാണെന്നും ദിലീപ് പറഞ്ഞു. ഈ ഡിജിറ്റൽ ലോകത്ത് സ്വകാര്യത ആഗ്രഹിക്കുന്ന ആൾക്ക് എങ്ങനെ സർവൈവ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് സിനിമ സംസാരിക്കുന്നത്.
സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. സിനിമയ്ക്ക് അത്രയും പിന്തുണ നൽകിയതിൽ ഒരുപാട് നന്ദി. സിനിമയുടെ വിജയ ഫോർമുല സത്യത്തിൽ ഞങ്ങൽക്ക് അറിയില്ല. പ്രമോഷനിൽ സന്തോഷത്തോടെ പ്രതികരിക്കുന്നത് പ്രേക്ഷകർ സിനിമ ഏറ്റെടുത്തത് കൊണ്ടാണ് എന്നും ദിലീപ് പറഞ്ഞു.
ഈ സിനിമയുടെ അഭിപ്രായം പറഞ്ഞത് ഞങ്ങൾ ചെയ്ത പരസ്യങ്ങളിലൂടെയല്ല. വളരെ കുറച്ചു മാത്രം പരസ്യങ്ങളേ ഈ സിനിമയ്ക്കുണ്ടായിരുന്നുള്ളൂ. അടുത്തകാലത്തിറങ്ങിയവയിൽ ഏറ്റവും പരസ്യം കുറവ് ചെയ്ത സിനിമകളിലൊന്നാകും. അവിടെ ഇവിടെയായി കുറച്ച് ഫ്ളക്സുകൾ വച്ചിരുന്നുവെന്ന് മാത്രം. പി ന്നെ മെയ് 9 ന് റിലീസുണ്ടാകുമെന്ന് പറഞ്ഞു. അതല്ലാതെ വേറൊന്നും ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നില്ല.
സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയിൽ പ്രവർത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്. സോഷ്യൽ മീഡിയയും വളരെ പ്രധാനപ്പെട്ടതാണ്. ആരെങ്കിലും നെഗറ്റീവ് പറഞ്ഞാൽ അവരെ ശക്തമായി വിമർശിച്ചിരുന്നത് യൂട്യൂബേഴ്സാണെന്നാണ് ദിലീപ് പറയുന്നത്. മൗത്ത് പബ്ലിസിറ്റി കിട്ടിയ സിനിമയാണ്. നിങ്ങൾ സിനിമ കണ്ട ശേഷമാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത് പോലും.
നാലഞ്ച് ദിവസത്തിനിടയിലാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങുന്നതെന്നും താരം പറയുന്നു. ആദ്യ ദിവസങ്ങളിൽ തീയേറ്ററുകൾ നിറച്ചത് പ്രേക്ഷകർ തന്നെയാണ്. മൗത്ത് പബ്ലിസിറ്റിയുടെ ഭയങ്കര വൈബ് ഉണ്ടായി. പ്രേക്ഷകരാണ് ഈ സിനിമയെ സഹായിച്ചതെന്നും ദിലീപ് പറയുന്നുണ്ട്. അതേസമയം കരിയറിലും ജീവിതത്തിലും പരാജയങ്ങളെ നേരിടേണ്ടത് എങ്ങനെയാണെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുതെന്ന് പറഞ്ഞ ദിലീപ് തന്റെ കരിയറിലെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്തതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുത്.
പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ്. ജീവിതത്തിൽ പല പരാജയങ്ങളും നേരിട്ടു, ഇനി ഇല്ല എന്ന് കരുതിയിടത്തു നിന്നും ദൈവം കൈ പിടിച്ചുയർത്തിയ മുഹൂർത്തങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിൽ ഒരാളാണ് ഞാൻ എന്ന് എനിക്ക് പറയാൻ സാധിക്കും. ഓരോ ആപൽ ഘട്ടത്തിലും ദൈവം വന്ന് കൈ തന്നിട്ടുണ്ട്. ദൈവം വന്ന് കൈ തരുന്നത് എനിക്ക് കണക്ടാവുന്നത് പ്രേക്ഷകരിലൂടെയാണ്. ആ രൂപത്തിലാണ് വരുന്നത്.
എന്റെ കുടുംബം, അവരുടെ ഭാവി എന്റെ കൈയ്യിൽ ആണെന്നുള്ളതുകൊണ്ടാണ് ഞാനീ യുദ്ധം ചെയ്യുന്നത്. എന്റെ കുടുംബത്തിന് വേണ്ടിയാണിത്. ഈ കാലം കടന്നുപോകും, ഉറപ്പ്. നൂറു ശതമാനം ദൈവവിശ്വാസിയാണ് ഞാൻ. സമയദോഷം എന്ന് വിശ്വസിച്ചു സമാധാനിക്കുന്നു. എനിക്കൊപ്പം ഒരുപാട് പേരുടെ പ്രാർത്ഥനകളുണ്ട്. എനിക്ക് വേണ്ടി വഴിപാട് ചെയ്തു പ്രാർത്ഥിക്കുന്ന, ഞാൻ പോലും അറിയാത്ത എത്രയോ പേര് ഉണ്ട് എന്നും ദിലീപ് പറഞ്ഞു.
എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്.
വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ്. പ്രേക്ഷകന്റെ കയ്യടിയും വാക്കുകളുമാണ് നമ്മുടെ ഊർജ്ജം. പ്രേക്ഷകരുടെ സ്നേഹത്തിൽ അന്ന് മുതൽ ഇന്നുവരെ ഒരു കുറവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഏറ്റവും വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് രാമലീല എന്ന ചിത്രം പുറത്തിറങ്ങുന്നത്. എൻ്റെ സിനിമ കാണരുതെന്ന രീതിയിൽ ഒരു വിഭാഗം വലിയ രീതിയിൽ വിഷം കുത്തിവെച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ രാമലീല എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായെന്നും ദിലീപ് പറഞ്ഞിരുന്നു.
ഞാൻ വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്ന സമയത്ത് ഇറങ്ങിയ സിനിമയാണ് രാമലീല. ആ രാമലീല എഴുതിയ സച്ചി നമ്മളെ വിട്ടുപോയി. എനിക്ക് തോന്നിയിട്ടുണ്ട് ആ സച്ചി എനിക്ക് വേണ്ടിയാണോ ജനിച്ചതെന്ന്. കാരണം എനിക്ക് ഏറ്റവും അപകടമുള്ള സമയത്ത് എന്നെ ഇവിടെ പിടിച്ചുനിർത്തിയത് അരുൺഗോപി സംവിധാനം ചെയ്ത രാമലീല എന്ന ചിത്രമാണ്.
ഏറ്റവും പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ഇനി മലയാള സിനിമയിൽ ദിലീപ് ഇല്ലെന്ന് പറയുന്ന സമയത്ത് ലക്ഷക്കണക്കിന് ജനങ്ങൾ തിയേറ്ററിലേക്ക് ഓടിയെത്തി, ആ നടനെ അങ്ങനെ കളയാനുള്ളതല്ലെന്ന് പറഞ്ഞ് എന്നെ പിടിച്ചുനിർത്തിയ സിനിമയാണിത്. അതുപേലെയാണ് പ്രിൻസ് ആൻഡ് ഫാമിലിയും. പിന്നെ ഒരു അപേക്ഷയുണ്ട്. അത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം. വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ ഒന്ന് കൂടെ നിന്നൂടെ? എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനകളും സഹായങ്ങളും പ്രതീക്ഷിക്കുന്നു’, എന്നായിരുന്നു ചിത്രത്തെന്റെ വിജയാഘോഷ പരിപാടിയ്ക്കിടെ നടൻ വൈകാരികമായി സംസാരിച്ചിരുന്നത്.
