Malayalam
ഉണ്ണി മുകുന്ദൻ മാർക്കോ ടീമുമായി അടിച്ച് പിരിഞ്ഞു; നിലവിൽ ഉണ്ണിയേട്ടൻ മലയാളത്തിൽ ഒരു ചിത്രത്തിനും ഒപ്പുവച്ചിട്ടിട്ടില്ലെന്ന് ഫാൻസ് പേജിൽ കുറിപ്പ്
ഉണ്ണി മുകുന്ദൻ മാർക്കോ ടീമുമായി അടിച്ച് പിരിഞ്ഞു; നിലവിൽ ഉണ്ണിയേട്ടൻ മലയാളത്തിൽ ഒരു ചിത്രത്തിനും ഒപ്പുവച്ചിട്ടിട്ടില്ലെന്ന് ഫാൻസ് പേജിൽ കുറിപ്പ്
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചു. നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദൻ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറിൽ ഏറെ വഴിത്തിരിവായ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദൻ. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകർ കണ്ടിരുന്നു.
വളരെ നാളത്തെ പരിശ്രമത്തിനൊടുവിൽ താരപദവിയിലേയ്ക്ക് വന്നെങ്കിലും ഇപ്പോഴും നടന്റെ കരിയറിൽ അനിശ്ചിതത്വം ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഉണ്ണിക്ക് സൂപ്പർതാര പരിവേഷം നൽകിയ സിനിമ മാർക്കോയാണ്. എന്നാൽ ഈ സിനിമയ്ക്ക് ശേഷം നടന്റെ ഒരു പുതിയ പ്രൊജക്ടും പ്രഖ്യാപിച്ചിട്ടില്ല. 2024 ഡിസംബർ 20 നാണ് മാർക്കോ റിലീസ് ചെയ്തത്. ആറ് മാസം പിന്നിടുമ്പോഴും ഉണ്ണിക്ക് പുതിയ പ്രൊജക്ടില്ലെന്നത് ആരാധകരെ ആശങ്കിയിലാക്കുന്നു.
ഇതിനി പിന്നാലെ ഉണ്ണി മുകുന്ദന്റെ ഫാൻസ് പേജിൽ വന്ന അറിയിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. നിലവിൽ ഉണ്ണിയേട്ടൻ മലയാളത്തിൽ ഒരു ചിത്രത്തിനും ഒപ്പുവച്ചിട്ടിട്ടില്ല. സോഷ്യൽ മീഡിയാസിൽ, ചില ട്രോൾ പേജുകളിലും മറ്റും ഉണ്ണിയേട്ടൻ മാർക്കോ ടീമിന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാണെന്നുള്ള തരത്തിലുള്ള പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഉണ്ണിയേട്ടൻ ആ ചിത്രത്തിൽ ഇല്ല എന്നതാണ് യാഥാർഥ്യം.. ഉണ്ണിയേട്ടന്റെ പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റ്സ് അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിലൂടെ നിങ്ങളിലേക്ക് എത്തുന്നതായിരിക്കും എന്നാണ് കുറിപ്പിൽ പറയുന്നത്.
ഉണ്ണി മുകുന്ദൻ മാർക്കോ ടീമുമായി അടിച്ച് പിരിഞ്ഞെന്നും അടുത്തിടെ വാർത്ത വന്നിരുന്നു. മാർക്കോയുടെ നിർമാതാവ് ഷരീഫ് മുഹമ്മദും ഉണ്ണി മുകുന്ദനും പരസ്പരം ഫോളോ ചെയ്യുന്നില്ല. എന്താണിവർക്കിടയിൽ സംഭവിച്ചതെന്ന് വ്യക്തമല്ല. ഉണ്ണി മുകുന്ദനുമായി നേരത്തെ സിനിമകൾ ചെയ്ത മേക്കേർസും ഇന്ന് നടനിൽ നിന്ന് മാറി നിൽക്കുന്നെന്നും ഇവരെല്ലാവരുമായി ഉണ്ണിക്ക് പ്രശ്നങ്ങളുണ്ടായെന്നും വാദമുണ്ട്. ഉണ്ണി മുകുന്ദനൊപ്പം എപ്പോഴും കൂടെയുണ്ടായിരുന്ന സംവിധായകൻ വിഷ്ണു മോഹൻ എന്ന സംവിധായകനുമായി ഉണ്ണി തെറ്റിപ്പിരിഞ്ഞെന്നുമാണ് റിപ്പോർട്ടുകൾ.
അതേസമയം നടന്റെ ആരാധകരിൽ പലരും വാർത്തകളെ തള്ളിക്കളയുന്നു. 10 കോടി രൂപയോളമാണ് ഉണ്ണി മുകുന്ദൻ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലമെന്നാണ് സൂചന. ഇത് ശരിയാണെങ്കിൽ പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവർക്കും മുകളിലാണ് ഉണ്ണിയുടെ പ്രതിഫലം. എന്നാൽ കരിയറിൽ എടുത്ത് പറയാനുള്ള ഹിറ്റാകട്ടെ മാർക്കോ, മാളികപ്പുറത്ത് എന്നിവ മാത്രം.
ഒടുവിൽ പുറത്തിറങ്ങിയ ഗെറ്റ് സെറ്റ് ബേബി പരാജയവുമായിരുന്നു. 9.99 കോടി രൂപയ്ക്ക് നിർമ്മിച്ച സിനിമ പക്ഷെ 3.85 കോടി രൂപ മാത്രമാണ് കലക്ട് ചെയ്തതെന്നാണ് പുറത്ത് വന്ന വിവരം. ബ്രൂസ്ലി എന്ന സിനിമ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഈ പ്രൊജക്ടിനെക്കുറിച്ചും വിവരമില്ല. പല സിനിമകളും പ്രഖ്യാപിച്ചെങ്കിലും ഇവയൊന്നും മുന്നോട്ട് നീങ്ങില്ല. ഇതെല്ലാം ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
സഹപ്രവർത്തകരുമായി ഉണ്ണി മുകുന്ദൻ അസ്വാരസ്യത്തിലാണെന്ന വാദം ശക്തമാണ്. ഗെറ്റ് സെറ്റ് ബേബിയിൽ നായികയായ നിഖില വിമലിനെ ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ല. നിഖിലയും നടനെ ഫോളോ ചെയ്യുന്നില്ല. അടുത്തിടെ ഉണ്ണി മുകുന്ദന്റെ മാനേജർ വിപിൻ കുമാർ ഉണ്ണിക്കെതിരെ പരാതി നൽകിയിരുന്നു. വിപിൻ കുമാറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
‘കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണി മുകുന്ദന്റെ പ്രൊഫഷണൽ മാനേജരായി ജോലി ചെയ്ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടെയും സിനിമാ പ്രൊമോഷൻ പ്രവർത്തനങ്ങളും ചെയ്ത് വരികയാണ്. ഉണ്ണി മുകുന്ദന്റെ കൂടെ പ്രവർത്തിച്ച കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപ്പിക്കുകയും തേജോ വധം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ച പലർക്കും മുൻകാലങ്ങളിൽ ഇതേ അനുഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് പുറത്ത് പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായിരുന്ന ചിത്രമാണ് മാർക്കോ. എന്നാൽ അതിന് ശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്ന് മുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്.
ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അസ്വാരസത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന നിലയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നെയും ബാധിച്ചിട്ടുണ്ട്,’ വിപിൻ കുമാറിന്റെ പരാതിയിൽ പറയുന്നതിങ്ങനെ. നിഖില വിമൽ ആണ് ഗെറ്റ് സെറ്റ് ബേബിയിൽ ഉണ്ണി മുകുന്ദന്റെ നായികയായെത്തിയത്.
വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി 21 നാണ് റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദന് നിഖില വിമലുമായി പ്രശ്നമുണ്ടെന്ന വെളിപ്പെടുത്തൽ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. സിനിമാ രംഗത്ത് ഒരു താരത്തോട് ഉണ്ണി മുകുന്ദന് ശത്രുതയുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.
യാതൊരു പ്രകോപനവും കൂടാതെ എന്നെ മോശമായ ഭാഷയിൽ അസഭ്യം പറയുകയും എന്റെ മുഖത്തിരുന്ന വില കൂടിയ കൂളിംഗ് ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും ചെയ്തു. ഗ്ലാസ് ഉണ്ണി മുകുന്ദൻ ശത്രുത വെച്ച് പുലർത്തുന്ന മറ്റൊരു പ്രമുഖതാരം എനിക്ക് ഗിഫ്റ്റ് തന്നതാണെന്ന് അദ്ദേഹത്തിന് അറിവുള്ളതാണ്. അതുകൊണ്ട് കൂടിയാണ് എറിഞ്ഞുടച്ചത്.
തന്നെ മർദ്ദിക്കാൻ ശ്രമിക്കുന്ന മറ്റൊരു ഫ്ലാറ്റിലെ താമസക്കാരൻ കാണുകയും ഉണ്ണി മുകുന്ദനെ പിടിച്ച് മാറ്റുകയുമായിരുന്നെന്നും ഇനി മുന്നിൽ കണ്ടാൽ കൊന്ന് കളയുമെന്ന് നടൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. ‘മേൽപറഞ്ഞ വ്യക്തി മുമ്പും ഇത്തരം നിരവധി ക്രിമിനൽ കേസുകളിലടക്കം പ്രതിയായിട്ടുള്ളതാണ്. മുൻപും പലരെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഒപ്പം പ്രവർത്തിച്ച കാലയളവിൽ ഞാൻ നേരിട്ട് മനസിലാക്കിയിട്ടുള്ളതുമാണ് എന്നുമാണ് പരാതിയിൽ പറയുന്നത്.
എന്നാൽ അയാൾ ആരോപിക്കുന്നത് പോലെ ശാരീരികമായ യാതൊരു വിധത്തിലുളള ആക്രമണവും നടന്നില്ല. അത് തികച്ചും തെറ്റായ കാര്യമാണ്. ആ സ്ഥലത്ത് സിസിടിവി ഉണ്ട്. ഏതെങ്കിലും തരത്തിലുളള അനുമാനങ്ങളിലേക്ക് എത്തുന്നതിന് മുൻപ് ആ ദൃശ്യങ്ങൾ പരിശോധിക്കേണ്ടതാണ്. മറ്റൊരു വിവരം ഞാൻ അറിഞ്ഞത് ഇയാൾ ആളുകളോട് പറഞ്ഞ് നടക്കുന്നത് വരുന്ന 5 വർഷത്തേക്ക് ഞാൻ വളരെ തിരക്കിലാണ് എന്നാണ്. ഇത് എന്റെ അവസരങ്ങൾ ഇല്ലാതാക്കുന്ന പണിയാണ്. മനുഷ്യത്വരഹിതമായ കഥകളാണ് ഇയാൾ എനിക്കെതിരെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്.
ഒരു നടിയുടെ അടുത്ത് പോയി എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നത് വരെയുളള കാര്യങ്ങൾ ഇയാൾ ചെയ്തിട്ടുണ്ട്. അതോടെയാണ് വിപിനുമായുളള ബന്ധം വളരെ വഷളായത്. സമൂഹത്തിൽ എനിക്കുളള വില തന്റെ സംവിധാനങ്ങൾ ഉപയോഗിച്ച് ഇല്ലാതാക്കി കളയുമെന്ന് ഇയാൾ എന്നെ ഭീഷണിപ്പെടുത്തുക വരെ ഉണ്ടായിട്ടുണ്ട്. എന്റെ സഹപ്രവർത്തകരുമായി എപ്പോഴും നല്ലൊരു പ്രൊഫഷണൽ ബന്ധമാണ് ഞാൻ കാത്തുസൂക്ഷിക്കുന്നത്. എന്നാൽ ഈ വ്യക്തി കൊടുംവിഷമാണ്.
ഇയാൾ പറഞ്ഞിട്ടുളള ഓരോ വാക്കും നുണയാണ്. എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുന്നു. ഞാനൊരു ഈസി ടാർഗറ്റ് മാത്രമാണ്. ചില സ്ഥാപിത താൽപര്യങ്ങളും നേട്ടങ്ങൾക്കും വേണ്ടിയാണ് എന്നെ ഭീഷണിപ്പെടുത്തുന്നതും ദ്രോഹിക്കുന്നതും. എന്റെ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും അമർഷമുളള ചില ആളുകൾ എന്റെ കരിയർ തകർക്കാൻ വേണ്ടി ഇയാളെ സഹായിക്കുന്നുണ്ട് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയുമാണ് ഞാൻ എന്റെ കരിയർ പടുത്തുയർത്തിയത്. എന്തൊക്കെ പീഡനത്തിനും ഇരയാക്കലിനും വിധേയമാക്കിയാലും ഞാൻ വിശ്വസിക്കുന്നത് സത്യത്തിലാണ് എന്നും നടൻ പറഞ്ഞിരുന്നു.
നേരത്തെയും, ഉണ്ണി മുകുന്ദൻ വിവാദത്തിൽപ്പെട്ടിട്ടുണ്ട്. തന്റെ ചിത്രത്തിന്റെ റിവ്യൂ ചെയ്ത വ്‌ലോഗറെ വിളിച്ച് ഉണ്ണി മുകുന്ദൻ തെറി പറയുന്നതിന്റെ ഓഡിയോയും മുമ്പ് പുറത്തെത്തിയിരുന്നു. സീക്രട്ട് ഏജെന്റെന്ന് അറിയപ്പെടുന്ന യൂട്യൂബ് ചാനൽ നടത്തുന്ന മലപ്പുറത്തെ സായി എന്ന വ്‌ലോഗറിനെ വിളിച്ച് ഉണ്ണി മുകുന്ദൻ തന്റെ രോഷം പ്രകടിപ്പിച്ചിരുന്നതും സോഷ്യൽ മീഡിയയിലെല്ലാം വൈറലായിരുന്നു.
30 മിനിറ്റിലേറെ നീണ്ട തർക്കത്തിന്റെ ഓഡിയോ വ്‌ലോഗർ പുറത്തുവിടുകയായിരുന്നു. ഇതിൽ പലപ്പോഴും ഉണ്ണി മുകുന്ദൻ വ്‌ലോഗറെ മലയാളത്തിലും ഹിന്ദിയിലുമൊക്കെ പച്ചത്തെറി വിളിക്കുന്നതാണുള്ളത്. മാളികപ്പുറം സിനിമയെ വിമർശിച്ചതിനാണ് നടൻ തെറിവിളിച്ചതെന്നാണ് വ്‌ലോഗറുടെ വാദം. എന്നാൽ തന്നെയും തന്റെ കുടുംബത്തെയും വ്യക്തിപരമായി വിമർശിച്ചതിനോടാണ് താൻ പ്രതികരിക്കുന്നതെന്നാണ് ഉണ്ണിമുകുന്ദൻ അഭിപ്രായപ്പെടുന്നത്.
മാർക്കോ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ചിരുന്നു. കിടിലൻ ആക്ഷൻ സീനുകളും മറ്റുമായി ബോളിവുഡ് പ്രേക്ഷകരെ വരെ ചിത്രം പിടിച്ചിരുത്തിയിരുന്നു. ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ്സൺസ് ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
കെ.ജി.എഫ്,സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെയാണ് റിലീസിനെത്തിയത്. മലയാളത്തിലെ മറ്റൊരു 100 കോടി ചിത്രമെന്ന നേട്ടവും മാർക്കോയ്ക്ക് വന്ന് ചേർന്നിരുന്നു.
അതേസമയം, ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രമാണ് ഉണ്ണി മുകന്ദന്റേതായി തിയേറ്ററുകളിലെത്തിയ ചിത്രം. ഐവിഎഫ് സ്പെഷലിസ്റ്റായ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ സ്റ്റോണർ സിനിമയായ കിളിപോയി, കോഹിന്നൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.
ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഏറെ നാളുകൾക്ക് ശേഷം ഗൈനക്കോളജി പഠിക്കാനെത്തുന്ന ഏക ആൺ വിദ്യാർത്ഥിയിൽ നിന്ന് തുടങ്ങി അയാൾ ഒരു ഗൈനക്കോളജിസ്റ്റായി മാറുന്നതും ഐവിഎഫ് സ്പെഷലിസ്റ്റായുള്ള അയാളുടെ വളർച്ചയും അതിനിടയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റുമൊക്കെയാണ് ചിത്രം പറയുന്നത്. ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്നു എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്.
