Movies
തുടരും വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; കർശന നടപടി സ്വീകരിക്കുമെന്ന് നിർമാതാവ്
തുടരും വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; കർശന നടപടി സ്വീകരിക്കുമെന്ന് നിർമാതാവ്
മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ചിത്രമായിരുന്നു തുടരും. ഇപ്പോഴിതാ സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചതായി പരാതി വന്നിരിക്കുകയാണ്. കൊല്ലം രജിസ്‌ട്രേഷനിലുള്ള, മലപ്പുറത്ത് നിന്നും വാഗമണ്ണിലേയ്ക്ക് പോയ ടൂറിസ്റ്റ് ബസിലാണ് സിനിമ പ്രദർശിപ്പിച്ചതെന്നാണ് വിവരം.
സിനിമ ബസിൽ പ്രദർശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് നിന്നും പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് നിർമ്മാതാവ് എം രഞ്ജിത്ത് വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 25ന് തിയേറ്ററുകളിൽ എത്തിയ ചിത്രം 150 കോടി കടന്നിട്ടുണ്ട്.
മോഹൻലാലിന്റെ കരിയറിലെ 360-ാമത് സിനിമയാണിത്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം പ്രേക്ഷകരെ പൂർണ സംതൃപ്തരാക്കിയാണ് പുറത്തെത്തിക്കുന്നത്. സിനിമയുടെ മേക്കിങ്ങും മോഹൻലാലിന്റെ പെർഫോമൻസുമെല്ലാം വലിയ കയ്യടി നേടുന്നു. പ്രൊമോഷനുകൾ ഒന്നും അധികം ഇല്ലാതെ എത്തിയ ചിത്രം തിയേറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറുകയായിരുന്നു.
ഏറെ നാളുകൾക്ക് ശേഷം ആരാധകർ ഒന്നടങ്കം ആവേശത്തോടെ കയ്യടിച്ചുകണ്ട ചിത്രമായി മാറിയിരിക്കുകയാണ് തുടരും. 15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രം കൂടിയാണിത്. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഞങ്ങളുടെ പഴയ ലാലേട്ടനെ ഇതിൽ കണ്ടു എന്നാണ് പലരും പറഞ്ഞത്.
മോഹൻലാലെന്ന നടനെ സ്നേഹിക്കുന്നവരൊന്നാകെ സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി പറയുകയാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ സുനിലും തരുണും പ്രശംസ അർഹിക്കുന്നുവെന്നും പ്രേക്ഷകർ പറയുന്നു. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.
വൻ തുകയ്ക്കാണ് ഹോട്‍സ്റ്റാർ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. രജപുത്ര ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
