Social Media
ജയസൂര്യയുടെ പേര് മന്ത്രി സജി ചെറിയാന് പ്രഖ്യാപിച്ച നിമിഷം, അവാർഡ് വാർത്ത അറിഞ്ഞ കുടുംബത്തിന്റെ ആഹ്ളാദപ്രകടനം: വീഡിയോ വൈറൽ
ജയസൂര്യയുടെ പേര് മന്ത്രി സജി ചെറിയാന് പ്രഖ്യാപിച്ച നിമിഷം, അവാർഡ് വാർത്ത അറിഞ്ഞ കുടുംബത്തിന്റെ ആഹ്ളാദപ്രകടനം: വീഡിയോ വൈറൽ
വെള്ളം എന്ന സിനിമയിലെ പ്രകടനത്തിനാണ് ജയസൂര്യയെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത്. മുഴുവന്‍ സമയവും മദ്യപിച്ച് നടക്കുന്ന മുരളി എന്ന കഥാപാത്രത്തെയാണ് നടന് വെള്ളത്തില്‍ അവതരിപ്പിച്ചത്.
മികച്ച നടനായി താരത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോളുള്ള കുടുംബാംഗങ്ങളുടെ ആവേശത്തോടുകൂടിയുള്ള പ്രതികണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കുടുംബാംഗങ്ങളോട് ഒപ്പമിരുന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപനം ജയസൂര്യ കണ്ടത്. മികച്ച നടന് ജയസൂര്യ എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പ്രഖ്യാപിച്ച നിമിഷം തന്നെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഭാര്യ സരിത ജയസൂര്യ, മക്കളായ അദ്വൈത് ജയസൂര്യ, വേദ ജയസൂര്യ എന്നിവര്‍ താരത്തെ ആസ്ലേഷിക്കുന്നതും വീഡിയോയില്‍ കാണാം. എല്ലാവരും ചേര്‍ന്ന് ജയസൂര്യയ്ക്ക് ജയ് വിളിക്കുന്നതും കേള്‍ക്കാന്‍ സാധിക്കും
രണ്ടാം തവണയാണ് ജയസൂര്യയെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തേടിയെത്തിയത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി, പ്രജേഷ് സെന്നിന്റെ ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് 2018-ല്‍ ജയസൂര്യ ആയിരുന്നു മികച്ച നടന്.
കോവിഡ് ഒന്നാം തരംഗ ലോക്ഡൗണിന് ശേഷം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കൂടിയാണ് പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങിയ വെള്ളം. അവാര്‍ഡ് കിട്ടിയതിനു ശേഷം പ്രതികരണവുമായി ജയസൂര്യ എത്തിയിരുന്നു
മുഴുക്കുടിയനായ മുരളി കുടി നിര്‍ത്തി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ മാറ്റമാണ് സിനിമ പറയുന്നത്. സിനിമ കണ്ട് പരിവര്‍ത്തനം സംഭവിച്ച നിരവധി പേര് സമൂഹത്തിലുണ്ട്. തനിക്ക് ലഭിച്ച ആദ്യത്തെ അവാര്‍ഡ് അതാണ്.
ഒരു സിനിമയുടെ ആകെ തുക മികച്ചതായെങ്കില്‍ മാത്രമേ അഭിനേതാവ് ശ്രദ്ധിക്കപ്പെടുകയുള്ളൂ. ഈ അംഗീകാരം തനിക്ക് മാത്രമായി ലഭിച്ചതാണെന്ന് വിശ്വസിക്കുന്നില്ല. സംവിധായകന് പ്രജേഷ് സെന്‍, നിര്‍മാതാക്കള്‍, ഛായാഗ്രാഹകന്‍, ചിത്രസംയോജകന്‍, സംഗീത സംവിധായകന്, മറ്റു അഭിനേതാക്കള്‍ അങ്ങനെ സിനിമയില്‍ വലുതും ചെറുതുമായ ജോലികള്‍ ചെയ്ത എല്ലാവര്ക്കും ലഭിച്ച അംഗീകാരമാണിത്.
ഇതൊരു ബയോഗ്രഫിക്കല്‍ സിനിമയാണ്. മുരളി എന്ന യഥാര്‍ഥ വ്യക്തിയുടെ അതിജീവനത്തിന്റെ കഥയാണ്. അദ്ദേഹം സമ്മതിച്ചത് കൊണ്ടുമാത്രമാണ് വെള്ളം നല്ലൊരു സിനിമയായി മാറിയത്. ഇത്തവണ വലിയ മത്സരമുണ്ടായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, ബിജു മേനോന് തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം തന്നെയും പരിഗണിച്ചതില്‍ അതിയായ സന്തോഷം തോന്നുന്നുവെന്ന് ജയസൂര്യ പറഞ്ഞു.
