‘മോഹൻലാൽ ടാർഗെറ്റ് ചെയ്യപ്പെടുന്നുണ്ട്, അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്‌നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല; ഷാജി കൈലാസ്
മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ഷാജി കൈലാസ്. ഒരു ഇടവേളയ്ക്ക് ശേഷം കടുവ, കാപ്പ, എലോണ്‍ എന്നീ സിനിമകളാണ് ഷാജി കൈലാസിന്റേതായി തീയേറ്ററുകളിലേക്ക് എത്തിയ സിനിമ. കടുവ വലിയൊരു വിജയമായി മാറിയിരുന്നു. എന്നാല്‍ കടുവ മുതല്‍ എലോണ്‍ വരെയുള്ള സിനിമകള്‍ കടുത്ത വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനായ എലോണിനും കാപ്പയിലെ അന്ന ബെന്നിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയ്ക്കുമെതിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് ഷാജി കൈലാസ്. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ആ വാക്കുകള്‍ ഇങ്ങനെ
കൊവിഡ് എന്ന വലിയ പ്രതിസന്ധി നേരിട്ടിരുന്ന കാലത്താണ് എലോണ്‍ സിനിമയെടുക്കുന്നത്. എല്ലാ മേഖലയിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. സിനിമയില്‍ എല്ലാവരും പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ അദ്ദേഹം ഒരുക്കി തന്നൊരു വഴിയായിരുന്നു. അടച്ചിട്ട സ്ഥലത്ത്, കുറച്ചു പേര്‍ മാത്രമുള്ള ക്രൂവിന് വച്ചൊരു സിനിമ. പുറത്തു നിന്നും ഒരാളെ പോലും അകത്ത് കയറ്റിയിരുന്നില്ല. എന്നും ആര്‍ടിപിസആര്‍ എടുത്തിരുന്നു. അദ്ദേഹം ഒഴികെ എല്ലാവരും മാസ്‌ക് വച്ചിരുന്നു.
ആ സമയത്ത് ഒറ്റയ്ക്ക് ഒരു ഇന്‍ഡസ്ട്രിയിലെ ഒത്തിരി പേര്‍ക്ക് ഒരു നന്മ എന്നു കരുതി എടുത്തതാണ്. പിന്നെ ഒടിടിയ്ക്കായി എടുത്ത സിനിമ കൂടിയായിരുന്നു. ആന്റണിയുടെ നിര്‍ബന്ധമായിരുന്നു തീയേറ്ററില്‍ കാണിക്കണം എന്നത്. ഇതുപോലൊരു കാര്യം ലാല്‍ സാര്‍ മുമ്പും ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ല. അതിനാല്‍ തീയേറ്ററില്‍ കാണിക്കണം എന്നാണ് ആന്റണി പറഞ്ഞത്. റിസ്‌കാണ് എന്ന് ഞാന്‍ പറഞ്ഞിരുന്നു. ചേട്ടാ അത് കുഴപ്പമില്ല, പരീക്ഷണ ചിത്രമല്ലേ വിമര്‍ശിക്കപ്പെടുകയോ നന്നാവുകയോ ചെയ്യാം. പക്ഷെ ശ്രമത്തിനുളള അംഗീകാരം കിട്ടിയാല്‍ മതിയെന്നും ആന്റണി പറഞ്ഞു.
ചിത്രത്തില്‍ ഫോണിലൂടെ വരുന്ന കഥാപാത്രങ്ങള്‍ക്ക് അറിയുന്ന താരങ്ങള്‍ തന്നെ ശബ്ദം കൊടുക്കണമെന്നതും ആന്റണിയുടെ ആശയമായിരുന്നു. ഞാനത് വേണോ എന്ന് ചോദിച്ചിരുന്നതാണ്. പരിചിതരായവരുടെ ശബ്ദം ആകുമ്പോള്‍ അവര്‍ അപ്പുറത്തുള്ളതായി ഫീല്‍ ചെയ്യുമെന്ന് ആന്റണി പറഞ്ഞു. അങ്ങനെയാണ് മഞ്ജുവിനോടും രാജുവിനോയും ആനിയോടുമൊക്കെ ഡബ്ബ് ചെയ്ത് തരാന്‍ പറ്റുമോ എന്ന് ചോദിക്കുന്നത്. അവരൊക്കെ സന്തോഷത്തോടെ വന്ന് ചെയ്യുകയും ചെയ്തു. ഡോക്ടറുടെ വോയ്‌സ് ആനിയായിരുന്നു. ഞാന്‍ വിളിച്ചു കൊണ്ടു വന്ന് ചെയ്യിപ്പിച്ചതാണ്.
പിന്നാലെയാണ് വിമര്‍ശനങ്ങളെക്കുറിച്ചും റിലീസിന് പിന്നാലെയുള്ള റിവ്യൂസിനെക്കുറിച്ചുമൊക്കെ ഷാജി കൈലാസ് സംസാരിക്കുന്നത്.
അന്ന് ചില വാരികളായിരുന്നു എഴുതിയിരുന്നത്. എന്നാല്‍ ഇന്നത് ദിവസക്കൂലിയ്ക്ക് ചിലര്‍ ചെയ്യുകായണ്. നമ്മള്‍ക്ക് ഒന്നും പറയാനാകില്ല, എന്തെങ്കിലും പറഞ്ഞാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹാനീകരിക്കുന്നതാകും. അവര്‍ പറഞ്ഞോട്ടോ, അവരുടെ അഭിപ്രായമല്ലേ. അവര്‍ക്ക് അവരുടെ അഭിപ്രായം പറയാം. പക്ഷെ ബാധിക്കുന്നത് അതിന്റെ പിന്നില്‍ നില്‍ക്കുന്നവരുടെ കുടുംബങ്ങളെ കൂടിയാണ്. പോസ്റ്റര്‍ ഒട്ടിക്കുന്നയാള്‍ വരെയുള്ളവരുടെ കുടുംബങ്ങളുണ്ട്. അവരെക്കൂടിയാണ് ബാധിക്കുന്നത്.
സിനിമയെ എളുപ്പത്തില്‍ വിമര്‍ശിക്കുക എളുപ്പമാണ്. വിമര്‍ശിക്കുന്നത് കണ്ടാല്‍ അറിയാം ചിലരെ ഫോക്കസ് ചെയ്താണ് വിമര്‍ശിക്കുന്നതെന്ന്. നമുക്കത് അറിയാന്‍ പറ്റും. എന്നെയാണെങ്കില്‍ എനിക്ക് കുഴപ്പമൊന്നുമില്ല. ഞാന്‍ അവര്‍ക്ക് കൈ കൊടുത്തിട്ട് മോനേ നീ നാളേയും ഇങ്ങനെ പറയണമേ എന്ന് പറയും. എനിക്കതില്‍ പ്രശ്‌നമൊന്നുമില്ല. പക്ഷെ വലിയ വലിയ ആര്‍ട്ടിസ്റ്റുകളെ ഡീഗ്രേഡ് ചെയ്യുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്.
ഈയ്യടുത്തായി മോഹന്‍ലാലിനെ ടാര്‍ജറ്റ് ചെയ്യുന്നതായി കാണുന്നുണ്ട്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്‌നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. അവരുടെ തൊഴിലാളിതെന്നാണ് തോന്നുന്നത്. അവര്‍ സന്തോഷിക്കുന്നു, ബാക്കിയുള്ളവര്‍ വിഷമിക്കുന്നു.
ഗുണ്ട ബിനു ട്രോളുകള്‍ കണ്ട ്ചിരിയാണ് വന്നത്. ഇവരൊന്നും സിനിമയെ അതിന്റെ രീതിയില്‍ എടുത്തിട്ടില്ല. ഇവരുടെ മനസില്‍ ഗുണ്ട എന്നാല്‍ തെലുങ്ക് പടത്തില്‍ കാണുന്നത് പോലെയുള്ളവരാണ്. പക്ഷെ നമ്മള്‍ പോലീസ് സ്‌റ്റേഷനിലോ മറ്റോ പോയാല്‍ കാണുന്ന ഗുണ്ടകള്‍ നരുന്തകളായിരിക്കും. പതിനെട്ട് വയസുള്ള കുഞ്ഞുങ്ങളായിരിക്കും. ഇവര്‍ കയറി വെട്ടുമെന്നോ കൊല്ലുമെന്നോ നമ്മള്‍ ചിന്തിക്കുകയില്ല. അങ്ങനെയുള്ള ഗുണ്ടകളെ അവര്‍ക്ക് കണ്ട് പരിചയമില്ല.
ഇപ്പോഴത്തെ കാലം അങ്ങനെയാണ്. അറസ്റ്റിലായ പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ, ഇവരാണോ ഇങ്ങനെ ചെയ്തതെന്ന് നമ്മള്‍ ചിന്തിച്ചു പോകുന്നത് പോലെയുള്ള കുട്ടികളാണ്. ബിനുവിന്റെ തലച്ചോറാണ് വര്‍ക്ക് ചെയ്യുന്നത്, അല്ലാതെ അവളിറങ്ങി വെട്ടുകയും കൊല്ലുകയുമല്ലല്ലോ ചെയ്യുന്നത്. ഗുണ്ട ബിനു എന്നൊരു സംഭവം തന്നെ നമ്മള്‍ അതില്‍ ഉണ്ടാക്കിയിട്ടില്ല. ഇതൊക്കെ ശ്രദ്ധിച്ചു വേണം വിമര്‍ശിക്കാന്‍.
