കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റത്. എന്നാൽ നടന് നേരെ നടന്ന ആക്രമണം വെറും പിആർ സ്റ്റണ്ട് ആണെന്ന് പറയുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം ശസ്ത്രക്രിയകളെല്ലാം പൂർത്തിയായി ആരോഗ്യാവസ്ഥ വീണ്ടെടുത്തതോടെ നടൻ ആശുപത്രി വിട്ടിരുന്നു.
ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സെയ്ഫ് അലിഖാൻ ആരാധകരെ അഭിവാദ്യം ചെയ്ത് നടന്നു പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പിആർ സ്റ്റണ്ട് ആണെന്ന വാദം ശക്തമായിരിക്കുന്നത്. നട്ടെല്ലിന് ഉൾപ്പടെ ഗുരുതുര പരിക്കേറ്റ്, ഇത്രയും വലിയ സർജറികൾ കഴിഞ്ഞ താരം പെട്ടന്ന് എങ്ങനെയാണ് ഇത്ര ആരോഗ്യവാനായി നടന്നു പോയത് എന്നാണ് പലരും ചോദിക്കുന്നത്.
സെയ്ഫിന്റെ നട്ടെല്ലിന് സമീപത്ത് തറച്ച കത്തിയുടെ ഭാഗങ്ങൾ പുറത്തെടുക്കാൻ ന്യൂറോശസ്ത്രക്രിയ നടന്നെന്നും, ഇതിന് പുറമേ ഒരു പ്ലാസ്റ്റിക് സർജറി കൂടിയുണ്ടായിരുന്നു എന്നും വാർത്തകൾ വന്നിരുന്നു. ഒടിഞ്ഞ കത്തിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സ്ട്രച്ചറിന്റെ പോലും സഹായമില്ലാതെ സ്വയം നടന്നാണ് താരം വീട്ടിലേക്ക് കയറിയത്.
കയ്യിൽ ഒരു ബാൻഡേജും കഴുത്തിൽ മുറിവേറ്റതിന്റെ അടയാളവും വീഡിയോയിൽ കാണാം. എന്നാൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും കാണാനില്ല എന്നതാണ് പ്രേക്ഷകരുടെ സംശയം. വ്യാഴാഴ്ചയായിരുന്നു ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ സെയ്ഫ് അലി ഖാനെ ആക്രമിച്ചത്.
ആക്രമണത്തിൽ നടന് ആറ് തവണ കുത്തേൽക്കുകയും കത്തി മുറിഞ്ഞ് ശരീരത്തിൽ തറച്ച് കയറുകയും ചെയ്തു. കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയെന്ന് സഹായികളിൽ ഒരാൾ അറിയിച്ചതിനെ തുടർന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചത്.