Social Media
സുധിച്ചേട്ടന്റെ ആദ്യഭാര്യയെ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ മരിക്കുന്നതിന്റെ കുറച്ച് നാളുകൾക്ക് മുൻപ് വീഡിയോ കോൾ ചെയ്തു; കിച്ചുവിന്റെ കാര്യം ചോദിച്ചതേ ഇല്ല; രേണു
സുധിച്ചേട്ടന്റെ ആദ്യഭാര്യയെ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ മരിക്കുന്നതിന്റെ കുറച്ച് നാളുകൾക്ക് മുൻപ് വീഡിയോ കോൾ ചെയ്തു; കിച്ചുവിന്റെ കാര്യം ചോദിച്ചതേ ഇല്ല; രേണു
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.
രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. സുധിയുടെ മകൻ കിച്ചുവിനെ രേണു മറന്നെന്നും അവനെ അകറ്റിയെന്നുമാണ് പലരും പറയുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ സുധിയുടെ ആദ്യഭാര്യ മരണപ്പെടുന്നതിന് മുൻപ് തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് പറയുകയാണ് രേണു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് രേണു മനസ് തുറന്നത്. സുധിച്ചേട്ടന്റെ ആദ്യഭാര്യയെ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ മരിക്കുന്നതിന്റെ കുറച്ച് നാളുകൾക്ക് മുൻപ് തന്നെ ഫേസ്ബുക്കിൽ ബന്ധപ്പെട്ടിരുന്നു.
ഹായ് രേണൂ, എന്നോട് പിണക്കമുണ്ടോ എന്ന് ചോദിച്ചു. എന്തിന് പിണക്കം, തനിക്ക് ഒരു പിണക്കവും ഇല്ലെന്ന് താൻ മറുപടി കൊടുത്തു. എനിക്കൊന്ന് രേണുവിനെ കാണണം എന്ന് പറഞ്ഞു. അതിനെന്താടാ എന്ന് പറഞ്ഞ് താൻ വീഡിയോ കോൾ ചെയ്തു. രേണുവിനെ കണ്ടതിൽ ഒത്തിരി സന്തോഷമായി. ഞാൻ കരുതി രേണുവിന് എന്നോട് പിണക്കമായിരിക്കുമെന്ന്, എന്ന് അവർ പറഞ്ഞു. കുഞ്ഞിന് സുഖമാണോ എന്ന് ചോദിച്ചു. കിച്ചുവിന്റെ കാര്യം ചോദിച്ചതേ ഇല്ല.
ചിലപ്പോൾ തനിക്ക് വല്ലതും തോന്നുമോ എന്ന് കരുതി ആയിരിക്കും. സുധിച്ചേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോൾ പെട്ടെന്ന് ബ്ലോക്ക് ചെയ്‌തോണം, നീ വെറുതെ തല്ല് കൊള്ളും എന്ന് പറഞ്ഞു. ഞങ്ങളത് പണ്ടേ മറന്നതാണ്, നീ ഇനി അത് കുത്തിപ്പൊക്കരുത് എന്നും പറഞ്ഞു. അതോടെ അവരെ ബ്ലോക്ക് ചെയ്തു.
താൻ അവരോട് സംസാരിച്ചപ്പോഴൊക്കെ സന്തോഷത്തോടെയേ സംസാരിച്ചിട്ടുളളൂ. മകന്റെ ജന്മദിനം ആണെന്ന് പറഞ്ഞു. അപ്പോൾ താൻ ഹാപ്പി ബർത്ത്‌ഡേ പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് കുറച്ച് നാൾ കഴിഞ്ഞ് അവർ മരിച്ചെന്ന്. മരിച്ചെന്ന വിവരം അറിഞ്ഞത് താനും സുധിച്ചേട്ടനും പുറത്ത് പോകാൻ നിക്കുമ്പോഴാണ്. വിവരം അറിഞ്ഞപ്പോൾ തന്നെ ആ വിഷമം കാണിക്കാതിരിക്കാൻ സുധിച്ചേട്ടൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ആദ്യത്തെ കുട്ടിയുടെ അമ്മയല്ലേ, ഏട്ടൻ കരഞ്ഞോളൂ വിഷമമാകുന്നുണ്ടെങ്കിൽ എന്ന് താൻ പറഞ്ഞു. പുളളി കരയാതെ പകൽ മുഴുവൻ പിടിച്ച് നിന്നു. രാത്രി ആയപ്പോൾ തന്റെ അടുത്ത് വന്ന് ഒരൊറ്റ കരച്ചിൽ. നമുക്ക് കാണാൻ പോകാം എന്ന് താൻ പറഞ്ഞു. വേണ്ട പോകണ്ട വാവുട്ടാ എന്ന് പറഞ്ഞു. അങ്ങനെ പോയില്ല.
കിച്ചുവിനെ താൻ പ്രസവിച്ചിരുന്നെങ്കിൽ എന്ന് താൻ എപ്പോഴും സുധിച്ചേട്ടനോട് പറയുമായിരുന്നു. അപ്പോൾ സുധിച്ചേട്ടൻ പറയും, അവൻ നിന്റെ മകൻ തന്നെയാണ് എന്തിനാണ് അങ്ങനൊക്കെ പറയുന്നത് എന്ന്. തന്റെ വയറ്റിൽ ജനിച്ചിരുന്നുവെങ്കിൽ ഭയങ്കര ഭാഗ്യവതിയായേനെ എന്ന് പറയുമായിരുന്നു. സുധിച്ചേട്ടനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. ഇപ്പോഴും ഇഷ്ടമാണ്. മരിച്ചെന്ന് അംഗീകരിക്കാൻ പറ്റിയിട്ടില്ല.
എവിടെയൊക്കെയോ ആളുണ്ട്. നമ്മളെ കാണുന്നുണ്ട് എന്ന വിശ്വാസത്തിലാണ് സന്തോഷത്തോടെ ജീവിച്ച് പോകുന്നത്. കല്യാണം കഴിഞ്ഞ അന്ന് തൊട്ട് കിച്ചു തങ്ങളുടെ നടുവിലാണ് കിടക്കുന്നത്. വേറെ വല്ലവരും ആണെങ്കിൽ കുട്ടിയെ മറ്റൊരു മുറിയിൽ കിടത്താൻ പറയും, പക്ഷേ നീ അങ്ങനെ പറഞ്ഞിട്ടില്ല, അതാണ് നിന്നിൽ ഞാൻ കണ്ട നന്മ എന്ന് സുധിച്ചേട്ടൻ പറയുമായിരുന്നു. ഞങ്ങൾ രണ്ട് പേരെയും സുധിച്ചേട്ടൻ പാട്ട് പാടി ഉറക്കും. കഥ പറഞ്ഞു തരും.
ഷൂട്ടിംഗിന് പോകുമ്പോൾ അവിടെയൊക്കെ ഞങ്ങളെയും കൊണ്ട് പോകും. 9ാം ക്ലാസ് വരെയൊക്കെ കിച്ചൂ ഞങ്ങളുടെ മുറിയിൽ തന്നെ ആയിരുന്നു. പിന്നീട് അവനായിട്ട് വേറെ മുറി വേണം എന്ന് പറഞ്ഞാണ് മാറിയത്. അന്ന് പോലും കിച്ചുവിനെ ഒറ്റപ്പെടുത്തിയിട്ടില്ല. പിന്നെ ആണോ ഇന്ന്. ഈ നെഗറ്റീവ് പറയുന്നവർക്ക് അത് അറിയില്ലല്ലോ. ഇന്നവൻ 20 വയസ്സുളള ആളാണ്. പക്വതയായി.
അവനെ നമ്മൾ അംഗീകരിക്കണം, രേണു പറഞ്ഞു. എൽകെജിയൊക്കെ പഠിക്കുന്നത് വരെ അമ്മ അവനെ കാണാൻ വന്നിട്ടുണ്ട്. സുധിച്ചേട്ടന്റെ മരണശേഷം കോൺടാക്ട് ചെയ്തിട്ടുണ്ടോ എന്നറിയില്ല. ഇനി അവകാശം പറഞ്ഞ് വന്നാൽ കിച്ചു അംഗീകരിക്കുമെന്ന് തോന്നുന്നില്ല. അവൻ എന്റെ മകനാണ്. അവൻ അമ്മേ എന്ന് വിളിക്കുന്നത് വരെ ഞാൻ തന്നെയാണ് അവന്റെ അമ്മ. അവനെ ഒരിക്കലും വിട്ട് കൊടുക്കില്ലെന്നും രേണു പറയുന്നു.
സുധി ചേട്ടന്റെ മരണത്തിനുശേഷം ഇനി ഇവൾ സുധിയുടെ മകനെ നോക്കുമോ എന്നുള്ള തരത്തിൽ കമന്റ്സ് വന്നിരുന്നു. അവന് പത്തൊമ്പത് വയസുണ്ട്. അവൻ ഇനി എന്നെയാണ് നോക്കേണ്ടത്. പതിനൊന്ന് വയസുള്ളപ്പോൾ കിച്ചുവിനെ എന്റെ കയ്യിൽ കിട്ടിയതാണ്. ഞാൻ അവനെ പൊന്നുപോലെയാണ് നോക്കിയത്. ഇപ്പോഴും അവൻ എന്നെ അമ്മേയെന്നാണ് വിളിക്കുന്നത്. അവൻ ഇപ്പോൾ പഠനത്തിന്റെ തിരക്കിലാണ്. കൊല്ലത്ത് നിന്നാണ് അവൻ പഠിക്കുന്നത്. സിംപതിക്ക് വേണ്ടിയല്ല ഞാൻ റീൽസ് ചെയ്യുന്നത്. സുധി ചേട്ടനുള്ളപ്പോഴും ഞാൻ റീൽസ് ചെയ്യുമായിരുന്നു.
ഇളയവൻ ഇടയ്ക്കിടെ സുധി ചേട്ടനെ കുറിച്ച് ചോദിക്കും. സുധി അച്ഛൻ ഇനി എഴുന്നേൽക്കില്ലേ അമ്മേയെന്ന് അടുത്തിടെ അവൻ ചോദിച്ചിരുന്നു. അതുപോലെ സുധി ചേട്ടനെ കുറിച്ച് പറയരുത് വിഷമം വരുമെന്ന് അവൻ പറയാറുണ്ട്. നമ്മൾ കരയുന്നത് കാണുമ്പോൾ ഞാൻ തന്നെയാണ് അമ്മേ സുധിയച്ഛൻ എന്നൊക്കെ പറയും. കിച്ചുവിനും റിതുലിനും പരസ്പരം ഭയങ്കര സ്നേഹമാണ്. കിച്ചുവിന്റെ കയ്യിലാണ് ഇളയകുഞ്ഞ് എപ്പോഴും. അച്ഛന്റേയും ചേട്ടന്റേയും സ്നേഹം കിച്ചു റിതുലിന് കൊടുക്കുന്നുണ്ട് എന്നാണ് രേണു പറഞ്ഞത്.
സുധിയില്ലാത്ത ജീവിതവുമായി പൊരുത്തപ്പെട്ട് വരികയാണെന്നും മക്കൾക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നും രേണു പറഞ്ഞിരുന്നു. പൊരുത്തപ്പെട്ട് തുടങ്ങിയല്ലേ പറ്റൂ, അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെന്നേയുള്ളൂ. ആത്മാവെന്നൊരു സത്യം എന്റെ കൂടെ തന്നെയുണ്ടാകും. കരഞ്ഞുകൊണ്ട് ഇരുന്നാൽ അത് എനിക്കും കുഞ്ഞുങ്ങൾക്കുമെല്ലാം നെഗറ്റീവ് ഉണ്ടാക്കും എന്നുമാണ് രേണു അടുത്തിടെ പറഞ്ഞത്. എന്റെ ഈ അവസ്ഥ വരുന്നവർക്ക് മാത്രമേ അത് മനസ്സിലാവൂ.
ജീവന് തുല്യം സ്‌നേഹിച്ച ഭർത്താവ് മരിച്ചെന്നത് ഞാൻ അക്‌സെപ്റ്റ് ചെയ്തില്ലെങ്കിൽ എനിക്ക് തന്നെ ചിലപ്പോൾ ഭ്രാന്തായി പോകുമായിരുന്നു. മക്കൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ. അതിൽ നിന്ന് പുറത്തു കടക്കാൻ എന്തെങ്കിലും ഒക്കെ ചെയ്യണം. ഏട്ടൻ മരിച്ച സമയത്ത് ഒരുപാട് പേർ സഹായിച്ചിരുന്നു. പക്ഷെ എല്ലാവരുടെയും സഹായം എല്ലാ കാലത്തും കിട്ടണം എന്നില്ലല്ലോ. എനിക്ക് ഇപ്പോൾ ഒരു ജോലിയാണ് ആവശ്യം എന്നാണ് രേണു പറഞ്ഞിരുന്നത്.
അതേസമയം, തന്റെ കരിയർ ഉപേക്ഷിച്ചാണ് സുധിക്കും കുഞ്ഞിനും വേണ്ടി ജീവിച്ചതെന്നും രേണു പറഞ്ഞിരുന്നു. ഏവിയേഷൻ പഠനവും പരിശീലനവും കഴിഞ്ഞ് ജോലിക്ക് വഴി തെളിഞ്ഞിരുന്നു, എന്നാൽ മകൻ കിച്ചു പറഞ്ഞത് പ്രകാരമാണ് ജോലിക്ക് പോകാതിരുന്നതെന്ന് രേണു പറയുന്നു. സുധിച്ചേട്ടൻ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളായിരുന്നുവെന്നും എന്നാൽ കൂടെ നിന്ന ചിലർ തന്നെ അദ്ദേഹത്തെ ചതിച്ചുവെന്നും രേണു വെളിപ്പെടുത്തി.
താൻ ഏവിയേഷന് പഠിച്ച് കൊണ്ടിരുന്നപ്പോഴാണ് സുധിച്ചേട്ടനും മോനും ജീവിതത്തിലേക്ക് വരുന്നത്. അപ്പോൾ പഠിത്തമൊത്തെ ഉഴപ്പി. കരിയർ പോലും ഉപേക്ഷിച്ചിട്ടാണ് താൻ അവർക്ക് വേണ്ടി ജീവിതം മാറ്റി വെച്ചത്. ഇക്കാര്യം താൻ എവിടെയും പറഞ്ഞിട്ടില്ല. ബാംഗ്ലൂർ വിമാനത്താവളത്തിൽ ട്രെയിനിംഗ് വരെ കഴിഞ്ഞതാണ്. ഗ്രൗണ്ട് സ്റ്റാഫായിട്ടായിരുന്നു. 2 വർഷത്തെ ഡിപ്ലോമ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലിക്കായി അഭിമുഖം നന്നായി കഴിഞ്ഞിരുന്നു. 40000 രൂപയായിരുന്നു സാലറി.
സുധിച്ചേട്ടന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു അവിടെ ജോലി ചെയ്യുന്നത്. സുധിച്ചേട്ടന്റെ ഭാര്യയെ ധൈര്യമായി ഇങ്ങോട്ട് വിട്ടോളൂ, ജോലിയൊക്കെ സെറ്റാണ് എന്ന് പറഞ്ഞു. അന്ന് കിച്ചു കുഞ്ഞാണ്, ഏഴിൽ പഠിക്കുന്നു. കിച്ചു പറഞ്ഞു, അച്ഛാ ഈ അമ്മയെ ഇപ്പോൾ കിട്ടിയതല്ലേ, അമ്മയെ ജോലിക്ക് വിടണ്ട. അമ്മ ഒരു സ്ഥലത്തും നമ്മൾ വേറെ ഒരു സ്ഥലത്തും ആവില്ലേ എന്ന് പറഞ്ഞു. സുധിച്ചേട്ടൻ തന്നോട് പറഞ്ഞു, വാവുട്ടാ, കിച്ചു ഇങ്ങനെയാണ് പറയുന്നത്, എന്ത് ചെയ്യും എന്ന്.
താൻ പറഞ്ഞു, എനിക്ക് നിങ്ങൾ മതി, കിച്ചുവിന്റെ വാക്കുകളാണ് വലുത്, ജോലി ഉപേക്ഷിക്കാം എന്ന്. കിച്ചുവിന് അമ്മ ഇല്ലായിരുന്നു. അവൻ അമ്മയായിട്ടാണ് അന്നും ഇന്നും തന്നെ കാണുന്നത്. ജോലിക്ക് പോയാൽ പണം കിട്ടുമായിരിക്കും, പക്ഷേ അവന് ഒരു അമ്മയുടെ സാമീപ്യം കിട്ടില്ലല്ലോ. സുധിച്ചേട്ടൻ പറഞ്ഞു, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന്. അങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്.
മൂത്ത മകൻ കിച്ചു ഒരിക്കലും തന്നെ തള്ളിപ്പറയില്ലെന്നും രേണു പറയുന്നു. കിച്ചു എന്നെ കുറിച്ച് ഒരിക്കലും നെഗറ്റീവ് പറയില്ലെന്ന് എനിക്ക് ഉറപ്പാണ്. ഞങ്ങൾ തമ്മിലുള്ള വിശ്വാസം അതാണ്. ഒരു മ്യൂച്ചൽ അണ്ടർസ്റ്റാന്റിങിലാണ് ഞങ്ങൾ രണ്ടുപേരും പോകുന്നതെന്ന് രേണു പറയുന്നു. അമ്മ വീണ്ടുമൊരു വിവാഹം കഴിച്ചാൽ അത് അമ്മയുടെ ഇഷ്ടമാണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല.
അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ. അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ല. പഠിക്കണം ജോലി നേടണമെന്നാണ് ആഗ്രഹമെന്നുമാണ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ കിച്ചു പറഞ്ഞിരുന്നത്.
സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന പേരിൽ അറിയപ്പെടുന്ന രാഹുൽ ദാസ്. നടന്റെ മരണശേഷം രാഹുൽ സുധിയുടെ കൊല്ലത്തെ കുടുംബവീട്ടിൽ നിന്നാണ് പഠിക്കുന്നത്. 24 ന്യൂസ് ചാനലിന്റെ ഉടമസ്ഥരാണ് രാഹുലിന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നത്. സുധിയുടെ മരണശേഷം രേണുവിനും മക്കൾക്കുമായി സന്നദ്ധസംഘടനകൾ ചേർന്ന് കോട്ടയത്ത് പുതിയൊരു വീട് നിർമ്മിച്ച് നൽകിയിരുന്നു. രേണുവും ഇളയമകൻ റിതുലും ഈ പുതിയ വീട്ടിലാണ് താമസം.
