Malayalam
ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളവും ആ സമയത്ത് ഭർത്താവ് കൂടെ ഉണ്ടാവണമെന്നുള്ളതാണ് ഏറ്റവും വലിയ ആഗ്രഹം. ഇല്ലെങ്കിൽ വല്ലാത്ത വിഷമമാവും; വൈറലായി നിമ്മിയുടെ വാക്കുകൾ
ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളവും ആ സമയത്ത് ഭർത്താവ് കൂടെ ഉണ്ടാവണമെന്നുള്ളതാണ് ഏറ്റവും വലിയ ആഗ്രഹം. ഇല്ലെങ്കിൽ വല്ലാത്ത വിഷമമാവും; വൈറലായി നിമ്മിയുടെ വാക്കുകൾ
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ്കലാഭവൻ മണി. അദ്ദേഹം മൺമറഞ്ഞിട്ട് 8 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും കലാഭവൻ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലർത്തുന്നവർ ഏറെയാണ്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ മണിയെ എല്ലാവരും കണ്ടിട്ടുള്ളൂ. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്.
അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ നിരവധി ദുരൂഹതകളും ഉയർന്ന് വന്നിരുന്നു. കരൾ രോഗബാധിതനായ മണി അമിതമായി മദ്യപിച്ചതും വിഷം അകത്ത് ചെന്നതുമാണ് മരണകാരണമെന്നും വാദങ്ങൾ ഉയർന്ന് വന്നിരുന്നു. ഇപ്പോഴും ഈ വിവാദങ്ങളൊന്നും കെട്ടടങ്ങിയിട്ടില്ല. കരൾ രോഗബാധിതനായ മണി അമിതമായി മദ്യപിച്ചതും അതല്ല വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നും തുടങ്ങി നിരവധി ദുരൂഹതകൾ ഉയർന്ന് വന്നിരുന്നു.
ഇത്രയും വലിയ അസുഖങ്ങളൊക്കെ തനിക്കുണ്ടെന്ന് പോലും ഭാര്യയെ അറിയിക്കാതെ കൊണ്ട് നടക്കുകയായിരുന്നു മണി. ആരും വിഷമിക്കരുത് എന്നാഗ്രഹിക്കുന്ന സ്വഭാവക്കാരനായിരുന്നു മണിച്ചേട്ടനെന്ന് പറയുകയാണ് നടന്റെ ഭാര്യ നിമ്മി. തങ്ങൾ ഒരുമിച്ച് ജീവിക്കുമ്പോൾ ഉണ്ടായ വലിയൊരു വിഷമത്തെ കുറിച്ചും നിമ്മി തുറന്ന് സംസാരിച്ചിരുന്നു. മകൾ ജനിക്കുന്ന സമയത്തുണ്ടായ സംഭവത്തെ കുറിച്ചാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നിമ്മി മനസ് തുറക്കുന്നത്.
ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിനും എനിക്കും വിഷമമായ കാര്യം മകൾ ജനിക്കുന്ന സമയത്ത് ഉണ്ടായതാണ്. ഞാൻ ഗർഭിണിയായ ശേഷം പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുമ്പോൾ മണിച്ചേട്ടൻ കൂടെ ഇല്ലായിരുന്നു. ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളവും ആ സമയത്ത് ഭർത്താവ് കൂടെ ഉണ്ടാവണമെന്നുള്ളതാണ് ഏറ്റവും വലിയ ആഗ്രഹം. ഇല്ലെങ്കിൽ വല്ലാത്ത വിഷമമാവും.
അന്നൊരു അവാർഡ് ഫങ്ഷൻ നടക്കുന്നുണ്ട്. പോവുന്നതിന് മുൻപ് ഞാൻ പോവട്ടെ, നിനക്ക് വയ്യെങ്കിൽ ഞാൻ പോവില്ല. എത്ര വലിയ പരിപാടിയാണെങ്കിലും വേണ്ടെന്ന് വെക്കാം എന്നും മണിച്ചേട്ടൻ പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് പ്രത്യേകിച്ച് വയ്യായ്മയോ ക്ഷീണമോ ഒന്നും തോന്നിയില്ല. അത്രയും വലിയൊരു പ്രോഗ്രാം കൂടിയായത് കൊണ്ട് കുഴപ്പമില്ല പോയിക്കോളാനാണ് ഞാനും പറഞ്ഞത്.
പക്ഷേ വൈകിട്ട് ആയപ്പോഴെക്കും എനിക്ക് വേദന വരാൻ തുടങ്ങി. ആ സമയത്ത് മണിച്ചേട്ടനെ വിളിച്ചെങ്കിലും പ്രോഗ്രാമിന്റെ തിരക്ക് കാരണം കിട്ടിയില്ല. ഡെലിവറിയ്ക്ക് കയറ്റിയപ്പോഴും മണിച്ചേട്ടൻ അടുത്തില്ലല്ലോ എന്നതിന്റെ സങ്കടമുണ്ടായിരുന്നു. പിന്നെ മകൾ ജനിച്ചതും അദ്ദേഹം അറിഞ്ഞില്ല. അതിന് ശേഷം മരിച്ച് പോയ ലോഹിതദാസ് സാറാണ് ഈ വിവരം അദ്ദേഹത്തെ അറിയിക്കുന്നത്.
എനിക്ക് ബോധം വന്ന സമയത്ത് മകളെ കാണുന്നതിനെക്കാളും മണിച്ചേട്ടൻ വന്നോ എന്നാണ് അന്വേഷിക്കുന്നത്. അതെല്ലാം കഴിഞ്ഞ് മണിച്ചേട്ടൻ എത്തി. എന്നെ വന്ന് കാണുകയും മകളെ കാണുകയുമൊക്കെ ചെയ്തു. പ്രസവം അടുക്കാറായതോടെ കുറേ ഷൂട്ടിങ്ങും മറ്റുമൊക്കെ വേണ്ടെന്ന് വെച്ച് എന്റെ കൂടെ തന്നെ മണിച്ചേട്ടൻ ഉണ്ടായിരുന്നു. എന്നിട്ടും ഒരു ദിവസം മാറിയപ്പോൾ തന്നെ ഇങ്ങനെ ഉണ്ടായല്ലോ എന്നോർത്ത് അദ്ദേഹത്തിന് വല്ലാത്ത വിഷമമായി.
പിന്നെ മോളെ ഒക്കെ എടുത്തതിന് ശേഷമാണ് ആ വേദന മാറിയത്. ആ ഒരു കാര്യം മാത്രമാണ് ഞങ്ങൾ രണ്ട് പേർക്കും ഒത്തിരി വിഷമമായ സംഭവമെന്നും നിമ്മി പറയുന്നു. ഈ വേളയിൽ മണിയെ കുറിച്ച് നിമ്മി മുമ്പ് പറഞ്ഞ വാക്കുകളും വൈറലായി മാറുകയാണ്. എല്ലാവർക്കും നല്ലത് മാത്രം വരണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. ആർക്ക് എന്ത് സഹായം ചെയ്താലും അത് ഞങ്ങളോട് പറയാറുണ്ട്. അദ്ദേഹം എന്ത് തന്നെ ചെയ്താലും അത് തന്നെയാണ് എന്റെയും ശരി. മറ്റുള്ളവരെ അകമഴിഞ്ഞ് സഹായിക്കുമ്പോൾ ഒരിക്കലും ഞാൻ അരുതെന്ന് പറഞ്ഞിട്ടില്ല.
കാരണം ഞാനും ഒരുപാട് കഷ്ടപ്പാടിൽ നിന്നും പാവപ്പെട്ട കുടുംബത്തിൽ നിന്നുമാണ് വന്നത്. മറ്റുള്ളവരെ സഹായിക്കുമ്പോഴായിരുന്നു അദ്ദേഹം ഒരു സന്തോഷവാനായിരുന്നത്. അത് കാണാനായിരുന്നു ഞങ്ങൾക്കും ഇഷ്ടം. എന്നെയും ഒരു കുഞ്ഞിനെ പോലെയായിരുന്നു സ്‌നേഹിച്ചിരുന്നത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഒരു ഉരുള ചോറ് എനിക്ക് തന്നതിനു ശേഷം മാത്രമേ അദ്ദേഹം കഴിക്കാറുള്ളായിരുന്നു. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും അത് വലിയൊരു തകർച്ചയായിരുന്നുവെന്നുമെല്ലാം അദ്ദേഹത്തിന്റെ മരണശേഷം വാർത്തകൾ വന്നിരുന്നു. അത് ഏറെ വിഷമിപ്പിച്ചിരുന്നു. സത്യം എന്താണെന്ന് ഞങ്ങൾക്കും ദൈവത്തിനും അറിയാം. പറയുന്നവർക്ക് എന്തും പറയാമല്ലോ.
അദ്ദേഹം മരിച്ചു കിടന്നപ്പോൾ ഞാൻ കരഞ്ഞില്ല കരയുന്നത് കണ്ടില്ല എന്നൊക്കെ പറഞ്ഞിരുന്നു. എല്ലാമെല്ലാമായിരുന്ന ഒരാൾ മരിച്ചു കിടക്കുമ്പോൾ എങ്ങനെയാണ് ക്യാമറ നോക്കി ഒരു ഭാര്യയ്ക്ക് പോസ് ചെയ്യാൻ കഴിയുന്നത്. എന്താണ് നമ്മുടെ ലോകം ഇങ്ങനെ ആയിപ്പോയതെന്ന് അറിയില്ല. അദ്ദേഹത്തിന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. പക്ഷേ ആരെയും വീട്ടിൽ കൊണ്ടു വരാറില്ല. ആ സൗഹൃദത്തിന്റെ ഒരു കാര്യത്തിലും ഞങ്ങൾ ഇടപെടാറില്ലായിരുന്നു. അത് അദ്ദേഹത്തിന് ഇഷ്ടവുമായിരുന്നില്ല. എന്നാൽ ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട് ചില കൂട്ടുക്കെട്ടുകൾ അദ്ദേഹത്തെ വഴിതെറ്റിച്ചെന്ന്.
ഇത്രയും മാരകമായ കരൾ രോഗം അദ്ദേഹത്തിന് ഉണ്ടായിരുന്നതായി ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു. ഞങ്ങളെ അറിയിച്ചിരുന്നുമില്ല. ഒരു രോഗിയായി അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുമില്ല. മരണ ശേഷം പുറത്ത് വന്ന ചില വാർത്തകൾ കേട്ടാൽ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല. ഇതിനെതിരെ എനിക്കോ എന്റെ കുഞ്ഞിനോ ഒന്നും ചെയ്യാൻ അറിയില്ല. ഞാൻ അദ്ദേഹത്തിന്റെ പോസിറ്റീവ് വശങ്ങൾ മാത്രമേ എന്നും കാണാൻ ശ്രമിച്ചിട്ടുള്ളൂ. നെഗറ്റീവ് വശങ്ങളൊന്നും ത്‌നനെ ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹം നടക്കുമ്പോൾ പുറകേ നടക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ഒപ്പം നടക്കാൻ പോലും ശ്രമിച്ചിരുന്നില്ല. വീണ്ടും വീണ്ടും മണിച്ചേട്ടനെ ഇങ്ങനെ കൊല്ലരുതെന്ന് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നാണ് നിമ്മി അപേക്ഷയായി പറഞ്ഞത്.
അച്ഛൻ മരിച്ചൂവെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നാണ് മണിയുടെ മകൾ പറഞ്ഞത്. അച്ഛന്റെ ആത്മാവ് ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. നന്നായി പഠിക്കണം എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് വാങ്ങണം എന്നായിരുന്നു മരിക്കും മുമ്പ് എന്നോട് അച്ഛൻ പറഞ്ഞത്. അച്ഛന് കൊടുത്ത ആ വാക്ക് പാലിക്കണം. ആൺകുട്ടികളെ പോലെ നല്ല ധൈര്യം വേണമെന്നും കാര്യപ്രാപ്തി വേണമെന്നും അച്ഛൻ പറയാറുണ്ടായിരുന്നു.
കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താൻ കഴിയണം എന്നെല്ലാം പറയുമായിരുന്നുവെന്നുമാണ് ഒരിക്കൽ മണിയെ കുറിച്ച് മകൾ പറഞ്ഞത്. മുമ്പ് പല പൊതുപരിപാടികൾക്കും മണിക്കൊപ്പം ശ്രീലക്ഷ്മിയും പോകാറുണ്ടായിരുന്നു. രണ്ട് കസെറ്റുകളിൽ അച്ഛനൊപ്പം പാടുകയും ചെയ്തു ശ്രീലക്ഷ്മി. കലാഭവൻ മണിയുടെ ജീവിതത്തിൽ തന്നെ വലിയ വഴിത്തിരിവായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ശ്രീലക്ഷ്മി പിറക്കുന്നത്.
ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മണി മകൾക്ക് നൽകിയത്. മണിയെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും വ്യാജ വാർത്തകൾ വരുമ്പോൾ പ്രതികരിക്കാറുള്ളവരിൽ ഒരാൾ സഹോദരനാണ്. ഓരോരുത്തരും അവർക്ക് തോന്നുന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ പല വാർത്തകളും പ്രചരിപ്പിക്കുന്നത്. ഞങ്ങൾക്ക് ചേട്ടൻ പോയതിനേക്കാൾ വലിയ നഷ്ടം മറ്റൊന്നുമില്ലെന്നും എന്നാൽ ചേട്ടന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും. ഇപ്പോഴും അതെല്ലാം ചേട്ടത്തിയും മറ്റുമാണ് കൈകാര്യം ചെയ്യുന്നതെന്നും മുമ്പൊരിക്കൽ സഹോദരൻ പറഞ്ഞിരുന്നു.
2016 മാർച്ച് ആറിനായിരുന്നു സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടുള്ള മണിയുടെ വിയോഗം. ഇന്നും മലയാള സിനിമയിലെ ഒട്ടുമിക്ക കലാകാരന്മാരും മണി ജീവിനോടെ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ്. മിമിക്രി വേദികളിൽ നിന്നാണ് മണി മലയാള സിനിമയിലേക്ക് എത്തുന്നത്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും സഹനടനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തുവെച്ചു. തന്റെ നാടും വീടും നാട്ടുകാരും വിട്ട് മറ്റൊരു സ്വർഗം മണിക്കുണ്ടായിരുന്നില്ല. ഏതൊരു ആഘോഷത്തിനും ചാലക്കുടിയുടെ ആവേശമായി മുന്നിൽ തന്നെ നിന്നിരുന്ന കലാകാരൻ കൂടിയാണ് മണി. ആയിരങ്ങളാണ് കേരളത്തിന്റെ നാനഭാഗത്ത് നിന്ന് മണിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. കലാഭവൻ മണിയുടെ ചാലക്കുടിയിലെ ബലികുടീരം കാണാൻ ഇപ്പോഴും നിരവധിയാളുകൾ എത്താറുണ്ട്.
