Actor
നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല;ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല;ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
വാഗമണ്ണിലെ ഓഫ് റോഡ് റെയ്സ് കേസില്‍ നടന് ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ജോജുവിന് നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനാലാണ് നടപടി.
പത്താം തീയതിയാണ് ഇടുക്കി ആര്.ടി.ഒ നടന് ജോജു ജോര്‍ജിന് നോട്ടീസ് അയച്ചത്. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് ചൊവ്വാഴ്ച ആര്.ടി.ഒ ഓഫീസില്‍ എത്തുമെന്ന് ജോജു അറിയിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഹാജരായില്ല. എത്തുകയില്ലെന്ന കാര്യം അറിയിക്കാനും തയ്യാറായില്ല. ഇതോടെയാണ് ജോജുവിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്.
ആറുമാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ലാ കളക്ടറും മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇടുക്കി ആര്.ടി.ഒ വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ വാഗമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു പേര് സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു. ദൃശ്യങ്ങളില്‍ നിന്നും ജോജു ജോര്‍ജ്ജ് ഉള്‍പ്പെടെ 17 പേരോടാണ് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വാഗമൺ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ഓഫ് റോഡ് റൈഡ് നടന്നത്. ഓഫ് റോഡ് അസോസിയേഷൻ ഓഫ് കേരളയാണ് റൈഡ് സംഘടിപ്പിച്ചത് സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തോടെയായിരുന്നു റൈഡ്.
ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. കൃഷിക്ക് മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
