രാമന്‍പിള്ളയെ ഇനി തൊടില്ല, സേഫ് സോണിൽ ക്രൈംബ്രാഞ്ച് ഓഫീസില്‍ രഹസ്യ യോഗം! ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കണം, ഇല്ലെങ്കില്‍ അത് വലിയ ബുദ്ധിമുട്ടാണ്, ക്ലൈമാക്സിലേക്ക്
നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസവും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിന്റെ തുടരന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ…. പി ശശിയെന്ന വ്യക്തി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് ശേഷം നടി ആക്രമിക്കപ്പെട്ട കേസില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറയുന്നത്. അതില്‍ ഏറ്റവും പ്രകടമായ മാറ്റം എന്ന് പറയുന്നത് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ എ ഡി ജി പി ശ്രീജിത്തിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയതാണ്. തുടരന്വേഷണം തീരാന്‍ വെറും ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ക്രൈംബ്രാഞ്ചിന്റെ ചുമതലയില്‍ നിന്നും മാറ്റി ശ്രീജിത്തിനെ ട്രാന്‍സ്പോർട്ട് കോർപ്പറേഷന്റെ എംഡിയാക്കി മാറ്റുന്നത്.
ഇതിലൂടെ എന്തൊക്കെയോ മറയ്ക്കാന്‍ ആരൊക്കെയോ വൃഗ്രതപ്പെടുന്നുവെന്ന് വളരെ വ്യക്തമായി നമുക്ക് മനസ്സിലാവുമെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൈംബ്രാഞ്ച് ഓഫീസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വളരെ രഹസ്യമായ ഒരു യോഗം നടന്നിരുന്നു. പക്ഷെ ആ രഹസ്യയോഗം പോലും പലയാളുകള്‍ക്കും അസ്വസ്ഥ ഉളവാക്കുന്ന രീതിയിലായിരുന്നു. ഇനി ഒരു കാരണവശാലും ദിലീപിന്റെ വക്കീലന്‍മാരിലേക്ക് അന്വേഷണം പോവേണ്ടതില്ലെന്ന നിലപാട് ആ യോഗത്തില്‍ എടുത്തുവെന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചതെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.
രാമന്‍പിള്ളയിലേക്കോ ഫിലിപ്പിലേക്കോ ഒന്നും ഈ അന്വേഷണം ഇനി നീളരുത്. അത് ഇവിടം കൊണ്ട് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ അത് വലിയ ബുദ്ധിമുട്ടാണ്. വടകരയിലെ എം എല്‍ എ കെകെ രമ പറഞ്ഞത് പോലെ ടിപി കേസിലേയും മറ്റ് പല കേസുകളുടേയും ഒരു കലവറയാണ് രാമന്‍പിള്ള. അപ്പോള്‍ ഈ കേസിനകത്ത് അദ്ദേഹത്തെ പ്രതിയാക്കുകയോ, അന്വേഷണം ആ വഴിക്ക് നീളുകയോ ചെയ്താല്‍ രാമന്‍പിള്ള വെറുതെ ഇരിക്കില്ല. അത് ഒരുപാട് പേർക്ക് നോവുണ്ടാക്കും. അതുകൊണ്ട് തന്നെ രാമന്‍പിള്ളയുടെ നേർക്കൊന്നും ഈ അന്വേഷണം നീളില്ല.
വളരെ വ്യക്തമായി ഈ അന്വേഷണം മുന്നോട്ട് കൊണ്ടുപോയ എ ഡി ജി പി ശ്രീജിത്തിനെ ആ പദവിയില്‍ നിന്നും നീക്കി. അതിനും വ്യക്തമായ കാരണമുണ്ട്. പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായി ചാർജെടുക്കുന്നതിനും ഒരാഴ്ച മുമ്പ്, അതായത് വെറും പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ഫിലിപ്പ് എന്ന് പറയുന്ന അഭിഭാഷകന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഒരു പരാതി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു ആ പരാതി. ഈ നാടകങ്ങളൊക്കെ കാണുമ്പോഴെ അറിയാമായിരുന്നു ഇത് എവിടെ ചെന്ന് അവസാനിക്കും എന്നുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
അതുപോലെ തന്നെ വളരെ തന്ത്രപ്രധാനമായ മറ്റൊരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്. കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോർന്ന സംഭവത്തില്‍ ഫോർവേർഡ് നോട്ടുകളൊന്നും കൊടുക്കേണ്ടതില്ലെന്നതാണ് അത്. ഇത്രയും നീചമായ ഒരു പ്രവർത്തി ചെയ്തിട്ടുണ്ടും അതിനെക്കുറിച്ച് അന്വേഷണം വേണ്ടെന്നാണ് പറയുന്നത്. വിചാരണക്കോടതിയില്‍ നിന്നും പ്രതിയുടെ കയ്യിലേക്ക് എങ്ങനെ രേഖകള്‍ വന്നു എന്നുള്ളതിനെക്കുറിച്ചും ആർക്കും അറിയേണ്ട. ആരും ഇതിനെക്കുറിച്ച് അന്വേഷിക്കേണ്ട.
ഏതായാലും പുതിയ എ ഡി ജി പി വന്നതോടെ ഉദ്യോഗസ്ഥരുടെ കൈകള്‍ക്ക് ചങ്ങലിയിട്ടത് പോലെയായി എന്നാണ് അറിയാന്‍ കഴിയുന്നത്. മുകളില്‍ നിന്നുള്ള പ്രഷർ അത്രക്കാണെന്ന് പറയുന്നു. ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്. നമ്മുടെ നാട്ടില്‍ നിയമവും ഭരണവും കോടികളുമൊക്കെ കയ്യിലുണ്ടെങ്കില്‍ ക്വട്ടേഷന്‍ കൊടുത്ത് ആർക്ക് ആരേയും റേപ്പ് ചെയ്യിക്കാം. ആർക്കും ആരേയും എന്തും ചെയ്യാം എന്നുള്ള അവസ്ഥയാണെങ്കില്‍ ഈ നാട്ടില്‍ നമുക്കൊക്കെ ഉള്ള സ്ഥാനം എന്താണെന്നും അദ്ദേഹം ചോദിക്കുന്നു.
ഇങ്ങനെയൊക്കെയാണ് പോക്കെങ്കില്‍ ഈ ഉദ്യോഗസ്ഥ മേലാളന്‍മാർക്ക് കാലം മാപ്പ് തരില്ല. ജനം മുഴുവന്‍ അറിയുന്ന, അതിജീവിതയോടൊപ്പം ലക്ഷക്കണക്കിന് ആളുകള്‍ നില്‍ക്കുന്ന ഈ കേസില്‍ എന്തെങ്കിലും തിരിമറികള്‍ ആരുടേയെങ്കിലും ലാഭാത്തിന് വേണ്ടി നടത്തിയാല്‍ കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല.
