ഞാനിപ്പോഴും ന്യൂജെന്‍ ആയിട്ടില്ല, രണ്ടു ദിവസം കൂടുമ്പോള്‍ തലയില്‍ കാച്ചിയ വെളിച്ചെണ്ണ തേക്കുന്ന, ആഴ്ചയിലൊരിക്കല്‍ ദേഹത്തു കുഴമ്പിട്ടു കുളിക്കുന്ന ആളാണു ഞാന്‍ ; നമിത പ്രമോദ്
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നമിത പ്രമോദ്. ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും നമിത പങ്കുവയ്‌ക്കാറുമുണ്ട്. ഹോട്ടൽ ബിസിനസിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ് താരം. കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗണ്‍ എന്ന കഫേ ഓപ്പൺ ചെയ്തിരിക്കുന്നത്. വിവാഹ ജീവിതത്തെ കുറിച്ചുള്ള സങ്കല്പ്പങ്ങള്‍ തുറന്നു പറയുകയാണ് താരം വിവാഹം എന്ന് എന്നതിനെ കുറിച്ച് വ്യക്തമായ പദ്ധതികളൊന്നും ഇല്ലെന്നും എന്തൊക്കെയായാലും താനൊരു നല്ല പാര്‍ട്‌നര്‍ ആയിരിക്കുമെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നമിത പറഞ്ഞു.
ഇപ്പോള്‍ ചോദിച്ചാലും ഞാന്‍ പറയും അഞ്ചു വര്‍ഷം കഴിയുമ്പോള്‍ വിവാഹം കഴിഞ്ഞിട്ടുണ്ടാകും എന്ന്. പക്ഷേ, സന്ദര്‍ഭവും ആളുമൊക്കെ ഒത്തു വരണമല്ലോ. ഒരു കാര്യം ഉറപ്പിച്ചു പറയാം, ഞാനൊരു നല്ല പാര്‍ട്‌നര്‍ ആയിരിക്കും. അച്ഛന്‍ പ്രമോദും അമ്മ ഇന്ദുവും തമ്മിലുള്ള സ്‌നേഹവും അടുപ്പവുമാണ് എന്റെ ടെക്സ്റ്റ് ബുക്.
വിവാഹത്തിനു മുമ്പ് കുറേ വര്‍ഷം അച്ഛന്‍ ഖത്തറിലായിരുന്നു. ഞാനും അഖിതയുമൊക്കെ ജനിച്ചു കഴിഞ്ഞ് ഒരിക്കല്‍ അച്ഛന്‍ വീണ്ടും വിദേശത്തേക്കു പോയി. എപ്പോഴും അസുഖം വരുന്ന കുട്ടികളായിരുന്നു ഞങ്ങള്‍. അച്ഛന് അമ്മ അയയ്ക്കുന്ന എല്ലാ കത്തിലും ഞങ്ങള്‍ പതിവായി എഴുതുന്ന ഒരു വാചകമുണ്ട്, ‘പനി മാറി, സ്‌കൂളില്‍ പോയി തുടങ്ങി.’ അച്ഛന്റെ മറുപടി വരും മുന്‍പേ ഞങ്ങള്‍ വീണ്ടും ആശുപത്രിയിലാകും. വൈകാതെ അച്ഛന്‍ നാട്ടിലേക്കു മടങ്ങി. പിന്നെ അവരുടെ സ്‌നേഹവും ആത്മബന്ധവും കണ്ടാണു ഞങ്ങള്‍ വളര്‍ന്നത്. അവര്‍ ഭയങ്കര ജോളിയാണ്, പരസ്പരം വലിയ ബഹുമാനവും. അച്ഛന്‍ എപ്പോഴും പറയും, സെല്‍ഫ് റെസ്‌പെക്റ്റ് വിട്ട് ഒന്നും ചെയ്യരുത്. നോ പറയേണ്ടിടത്തു നോ പറയണം.
ആ ചിട്ടകളില്‍ വളര്‍ന്നതു കൊണ്ടാകും ഞാനിപ്പോഴും ന്യൂജെന്‍ ആയിട്ടില്ല. രണ്ടു ദിവസം കൂടുമ്പോള്‍ തലയില്‍ കാച്ചിയ വെളിച്ചെണ്ണ തേക്കുന്ന, ആഴ്ചയിലൊരിക്കല്‍ ദേഹത്തു കുഴമ്പിട്ടു കുളിക്കുന്ന ആളാണു ഞാന്‍. കൊറിയന്‍ പോയിട്ട് ഇംഗ്ലിഷ് പാട്ടു പോലും കേള്‍ക്കാറില്ല. എ.ആര്‍. റഹ്‌മാനും ഹാരിസ് ജയരാജുമാണു ഫേവറിറ്റ്‌സ്- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നമിത പറഞ്ഞു.
