Malayalam
അമ്മയുടെ പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് മോഹൻലാൽ; ഈ മാസം 22നാണ് അമ്മ ജനറൽബോഡി
അമ്മയുടെ പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് മോഹൻലാൽ; ഈ മാസം 22നാണ് അമ്മ ജനറൽബോഡി
ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന ആരോപണങ്ങൾക്കും പിന്നാലെ മലയാള താര സംഘടനയായ അമ്മ പിരിച്ചു വിട്ടിരുന്നത് വലിയ വാർത്തയായിരുന്നു. മോഹൻലാൽ പ്രസിഡന്റും സിദ്ദീഖ് ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഭരണ സമിതിയാണ് പിരിച്ചു വിട്ടത്. ആഗസ്റ്റ് 27 നായിരുന്നു ഭരണ സമിതി രാജി വെച്ചത്.
രണ്ട് മാസത്തിനുള്ളിൽ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും എന്നായിരുന്നു അന്ന് മോഹൻലാൽ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ ജനറൽ ബോഡി വിളിക്കാനോ തിരഞ്ഞെടുപ്പ് നടത്താനോ ഉള്ള ശ്രമങ്ങളൊന്നും സംഘടനയ്ക്കുള്ളിൽ നടന്നിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. നിലവിൽ അഡ്‌ഹോക്ക് കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.
ഇപ്പോഴിതാ ‘അമ്മ’യുടെ പ്രസിഡൻറായി മോഹൻലാൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് മോഹൻലാൽ അഡ്ഹോക് കമ്മിറ്റിയെ അറിയിച്ചു. എന്നാൽ രാജിവച്ച സിദ്ദീഖിന് പകരം ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പുതിയൊരാളെ തെരഞ്ഞെടുക്കും.
പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് മോഹൻലാൽ അഡ്ഹോക്ക് കമ്മിറ്റിയെ അറിയിച്ചുവെങ്കിലും മത്സരം ഉണ്ടായാൽ പിന്മാറും എന്നും അറിയിച്ചിട്ടുണ്ട്. മത്സരം ഉണ്ടായില്ലെങ്കിൽ നിലവിലുള്ള അഡ്ഹോക്ക് കമ്മറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയായി മാറി പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കും. ഈ മാസം 22നാണ് അമ്മ ജനറൽബോഡി കൊച്ചിയിൽ നടക്കുക.
