Malayalam
അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള തെളിവുകള്‍ ഡിജിറ്റലി ലോക്ക് ചെയ്യപ്പെട്ടവ; ദിലീപിനെ ഇനി കാത്തിരിക്കുന്നത്!?
അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള തെളിവുകള്‍ ഡിജിറ്റലി ലോക്ക് ചെയ്യപ്പെട്ടവ; ദിലീപിനെ ഇനി കാത്തിരിക്കുന്നത്!?
നടി ആക്രമിക്കപ്പെട്ട കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതുവരെ നടന്ന അന്വേഷണത്തിന്റെ വ്യക്തമായ വിവരങ്ങളും മുദ്രവെച്ച കവറില്‍ കൈമാറിയിട്ടുണ്ട്. ദിലീപ് പ്രധാനമായും തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. പോലീസ് തനിക്കെതിരെ മനഃപൂര്‍വ്വം വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും കേസന്വേഷണത്തിലെ പാളിച്ചകള്‍ മറയ്ക്കുന്നതിന് വേണ്ടിയാണ് തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്.
എന്നാല്‍ ഇതെല്ലാം തന്നെ പ്രോസിക്യൂഷന് തള്ളിയിട്ടുണ്ട്. പിന്നാലെ മറ്റൊരു സുപ്രധാന വിവരം കൂടി പുറത്ത് വരുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള തെളിവുകള്‍ ഡിജിറ്റലി ലോക്ക് ചെയ്യപ്പെട്ടവയാണ് എന്നാണ് പ്രോസിക്യൂഷന് പറയുന്നത്. ഈ വിവരം പുറത്ത് വന്നതോടെ അന്വേഷണം കൂടുതല്‍ തലത്തിലേയ്ക്ക് പോകുമെന്നുള്ള കാര്യം ഉറപ്പാണ്. പ്രതികളുടെ കൈവശമുള്ള ഫോണുകള്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശം വന്നിരുന്നു. എന്നാല്‍ ഇതിനിടെ പ്രതികള്‍ അന്വേഷണ സംഘത്തിന് കൈമാറിയ മൊബൈല്‍ ഫോണിലെ തെളിവുകളെല്ലാം തന്നെ ദിലീപും കൂട്ടുപ്രതികളും നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്.
പ്രതികള്‍ നല്കിയ ആറു ഫോണുകളിലെ തെളിവുകള്‍ ആണ് പൂര്‍ണ്ണമായും നശിപ്പിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന് വാദിക്കുന്നത്. ഈ കേസിലെ എഫ്ഐആര്‍ ഇട്ടതിന് ശേഷം ജനുവരി 30നാണ് തെളിവുകള്‍ നശിപ്പിച്ചത് എന്നും വിശദമായ ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതുവഴി കൃത്രിമം നടന്നതായി സംശയിക്കണം. ഫോണ്‍ ടാംപറിങ് സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി ഹൈക്കോടതിയില്‍ അറിയിച്ചു. ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിക്കുന്നതെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ വിശദീകരിച്ചു. ഡിലീറ്റുചെയ്ത ചില നിര്‍ണായകവിവരങ്ങള്‍ വീണ്ടെടുക്കാനായി മറ്റുവിവരങ്ങള്‍ വീണ്ടെടുക്കാന്‍ സമയം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷന് വ്യക്തമാക്കിയിരിക്കുന്നത്.
തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന അല്ലെങ്കില്‍ ഇത് ഡിലീറ്റ് ചെയ്ത വ്യക്തിയെ കണ്ടെത്തി ഇയാളെയും പ്രതി ചേര്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വിവരങ്ങള്‍ എല്ലാം ഏറ്റു പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാനും സാധ്യതയുണ്ട്. ഒരു പക്ഷേ, മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചുവെന്ന് കണ്ടെത്തിയാല്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ജാമ്യത്തെ പോലും അത് ബാധിക്കാം. കൂടാതെ അറസ്റ്റും ജയില്‍ വാസവും വീണ്ടും ഉണ്ടാകും. ദിലീപിന് മാത്രമല്ല, ഇതിന് കൂട്ടുനിന്നവര്‍ക്കും ഇത് തന്നെയാകും സംഭവിക്കുക.
വരും വരായികളെ കുറിച്ച് ചിന്തിച്ച് പ്രതികള്‍ ഇതെല്ലാം ഏറ്റുപറഞ്ഞാല്‍ കേസില്‍ ഒരു തുറുപ്പ് ചീട്ടായി തന്നെ പ്രോസിക്യൂഷന് ഇത് കോടതിയില്‍ ഹാജരാക്കും. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തത് എവിടെ വെച്ചാണ് എന്നുള്ള വ്യക്തമായ വിവരം ഫോറന്‍സിക് പരിശോധനയില്‍ ലഭിച്ചുവെന്നാണ് വിവരം. മാത്രമല്ല, ഡിലീറ്റ് ചെയ്ത ചില വിവരങ്ങള്‍ വീണ്ടെടുക്കാനും കഴിഞ്ഞുവെന്നാണ് വിവരം. ഇനി ഇത് അനുസരിച്ച് കരുക്കള്‍ നീക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തുന്നത് ഇസ്രയേലിന്റെ അത്യാധുനിക ഹാക്കിങ് ടൂള്‍ ഉപയോഗിച്ചാണ്.
ഇസ്രയേല്‍ കമ്പനിയായ സെലിബ്രൈറ്റിന്റെ ”യുഫെഡ്” എന്ന ടൂളാണ് ഇതിനുപയോഗിക്കുന്നത്. അടുത്തിടെയാണു ഫോറന്‍സിക് വിഭാഗത്തിന് ഇതു ലഭ്യമായത്. നശിപ്പിച്ച ഡേറ്റകള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറിയ വിവരങ്ങളും വീണ്ടെടുക്കാം. ചൈനീസ് നിര്‍മിത ചിപ്സെറ്റുകളും പരിശോധിക്കാന്‍ ഈ ടൂളിനാകും.
പാസ് വേര്‍ഡ് തുറക്കല്‍, ഡീകോഡിങ്, വിശകലനം, റിപ്പോര്‍ട്ടിങ്, ലൊക്കേഷന്‍ ഹാക്കിങ് തുടങ്ങിയവയും സാധ്യമാകും. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഈ ഹാക്കിങ് സംവിധാനം ഫോറന്‍സിക് പരിശോധനയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ഫോണിലോ ആപ്പുകളിലോ സൂക്ഷിച്ച വ്യക്തിഗതവിവരങ്ങളും കണ്ടെത്താം. ഏഴ് ഫോണുകള്‍ ദിലീപ് ഉപയോഗിച്ചതില്‍ ആറെണ്ണമേ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുള്ളൂ. ഒരു ഫോണ്‍ കേടായതിനാല്‍ അഞ്ചുമാസം മുമ്പ് മാറ്റിയെന്നാണു ദിലീപിന്റെ വാദം.
എന്നാല്‍, 2017-ല്‍ ദിലീപ് ജയില്‍മോചിതനായശേഷം, അടുത്തിടെ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വരുന്നതുവരെ ഈ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മറ്റ് ഫോണുകള്‍ മുംബൈയില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെന്നും ദിലീപ് പറഞ്ഞിരുന്നു. പോലീസ് കൃത്രിമത്വം കാട്ടുന്നതിനു മുമ്പ് മൊബൈല്‍ ഡേറ്റ പരിശോധിക്കാനാണിതെന്നാണു വാദം. സ്വകാര്യപരിശോധന നടത്തിയതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിവരങ്ങള്‍ നശിപ്പിക്കാനാണു ഫോണുകള്‍ കൊണ്ടുപോയതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം.
