ദിലീപിനെതിരെ പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളെ പ്രതിരോധിക്കാന്‍ കൊച്ചിയില്‍ ഗുണ്ടകളുടെ യോഗം നടന്നു.., വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ ഓരോ ദിവസവും പുറത്തെത്തുന്ന വിവരങ്ങള്‍ മലയാളി പ്രക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായി ബാലചന്ദ്രകുമാര്‍ മുതല്‍ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍ വരെ ദിലീപിന്റെ കുരുക്ക് മുറുക്കാവുന്ന വിഷയങ്ങളാണ്. വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നില്‍ക്കുകായാണ് ഈ വാര്‍ത്തകള്‍.
എന്നാല്‍ ഇപ്പോഴിതാ ഈ കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെതിരെ പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളെ പ്രതിരോധിക്കാന്‍ കൊച്ചിയില്‍ ഗുണ്ടകളുടെ യോഗം നടന്നെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബൈജു കൊട്ടാരക്കര. ദിലീപ് ഫാന്‍സ് എന്ന പേരിലാണ് വിവിധ ജില്ലകളില്‍ നിന്ന് വന്ന ഗുണ്ടകള്‍ ഇന്നലെ യോഗം ചേര്‍ന്നതെന്ന് ബൈജു പറഞ്ഞു. മലയാള സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ എത്രകാലം ദിലീപിനെ ന്യായീകരിക്കുമെന്നും ബൈജു ചോദിക്കുന്നു.
‘ഇപ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസിലായല്ലോ. മൊഴി മാറ്റിയ സിദ്ധീഖ്, ഇടവേള ബാബു, മറ്റ് രണ്ട് നടിമാര്‍ എന്നിവര്‍ക്ക് ഒന്നും ഓര്‍മയില്ലെന്നാണ് പറയുന്നത്. ഇന്നലെ എറണാകുളത്ത് ദിലീപ് ഫാന്‍സ് എന്ന പേരില്‍ കുറെ ഗുണ്ടകള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസിന്റെ കൈയിലുണ്ട്. ദിലീപിനെതിരെ വരുന്ന വാര്‍ത്തകളെ പ്രതിരോധിക്കാനാണ് ഇവര്‍ തീരുമാനിച്ചത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ കൊച്ചിയില്‍ എത്തി യോഗം ചേര്‍ന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ബൈജു പൗലോസിനും ഇക്കാര്യം അറിയാം’ എന്നും ബൈജു പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദിലീപിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത് വന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, ബൈജു ചെങ്ങമണ്ട്, ഇതുവരെ കണ്ടെത്താനാവാത്ത വിഐപി എന്നിവരാണ് മറ്റ് പ്രതികള്‍.
തന്റെ ദേഹത്ത് കൈ വെച്ച സുദര്‍ശന്‍ എന്ന പൊലീസുദ്യോഗസ്ഥന്റെ കൈ വെട്ടണം എന്ന് ദിലീപ് പറഞ്ഞതായി എഫ്‌ഐആറിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസ്, സുദര്‍ശന്‍, സന്ധ്യ, സോജന്‍ എന്നിവര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞതായും എഫ്‌ഐആറിലുണ്ട്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്.
അതേസമം, പള്‍സര്‍സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് തന്റെ മുന്നിലിരുന്ന് കണ്ടിരുന്നുവെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഈ ദൃശ്യങ്ങളുടെ ഒറിജിനല്‍ ശബ്ദത്തിന് വ്യക്തത കുറവായിരുന്നു. അതിനാല്‍ ദൃശ്യങ്ങളുടെ ശബ്ദം സ്റ്റുഡിയോയില്‍ കൊണ്ടുപോയി യഥാര്‍ത്ഥ ശബ്ദത്തിന്റെ 20 ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കണ്ടതെന്നും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണണോയെന്ന് ചോദിച്ച് ദൃശ്യങ്ങള്‍ കാണാന്‍ തന്നെയും ദിലീപ് ക്ഷണിച്ചിരുന്നു. ഭയവും സങ്കടവും തോന്നിയതു കൊണ്ടാണ് ദൃശ്യങ്ങള്‍ കാണാന്‍ തയ്യാറാകാതിരുന്നത്. ദിലീപിനോട് കടുത്ത അമര്‍ഷം തോന്നിയിരുന്നു. ഇതേ തുടര്‍ന്നാണ് ടാബില്‍ ഇതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പമുള്ള ശബ്ദം പകര്‍ത്തിയതെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ഈ ശബ്ദത്തിന്റെ പകര്‍പ്പ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനായി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റി. ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വിമര്‍ശനങ്ങളുണ്ടായിരുന്നു. ദിലീപിനെതിരെ ഇപ്പോള്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങളും കേസും തമ്മിലുള്ള ബന്ധമെന്തെന്ന് കോടതി ചോദിച്ചു. കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് പരാമര്‍ശം.
