ആദ്യ ദിവസം തന്നെ തിരിച്ചു പോയാലോ എന്ന് മഞ്ജു ആലോചിച്ചിരുന്നു, വലിയ വെളിപ്പെടുത്തലുകള്‍ നടത്തുന്ന സനലിനോടു ഒരു അപേക്ഷ… പതിനായിരത്തിനും ഇരുപത്തിഅയ്യായിരത്തിനും ഈ സിനിമയില്‍ വര്‍ക്ക് ചെയ്ത ആക്ടേഴ്‌സിനോടും അസിസ്റ്റന്റ്‌സ്‌നോടും ഈ സിനിമയ്ക്ക് സനല്‍ പറ്റിയ പ്രതിഫലംവെളിപ്പെടുത്തണം; ദിലീപ് ദാസിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു
കയറ്റം സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രതികരണവുമായി കലാസംവിധായകനും സിനിമാപ്രവര്‍ത്തകനുമായ ദിലീപ് ദാസ്. താന്‍ കയറ്റം സിനിമയുടെ തുടക്കം മുതല്‍ ഉണ്ടായിരുന്ന വ്യക്തിയാണെന്നും സംവിധായകന്‍ ഇപ്പോള്‍ നടത്തുന്ന നുണപ്രചാരണങ്ങളോട് പ്രതികരിക്കാതിരിക്കുന്നത് ക്രൂവിനോടുള്ള നന്ദികേടാണെന്നും വ്യക്തമാക്കിയാണ് ദിലീപ് ദാസിന്റെ പോസ്റ്റ്.
ദിലീപ് ദാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
“കയറ്റം സിനിമയും ആയി ബന്ധപെട്ടു സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഇട്ട പോസ്റ്റ് വായിച്ചു. കയറ്റം സിനിമയില്‍ കലാസംവിധായകന്‍ ആയി ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. എന്‍.ഐ.വി ആര്‍ട്ട് മൂവീസിന്റെ ആദ്യ സിനിമ മുതല്‍ കൂടെ സഹകരിക്കുന്ന ഒരാള്‍ എന്ന നിലയില്‍ കയറ്റം സിനിമയുടെ തുടക്കം മുതല്‍ ഞാന്‍ ഉണ്ടായിരുന്നു. സനലുമായി ആദ്യസിനിമ മുതലേ ഉള്ള ബന്ധം വെച്ച് പലരും ഇപ്പോള്‍ ഉള്ള സനല്‍ ഇളക്കി വിടുന്ന ഓരോ ആരോപണങ്ങളില്‍ എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്.
ഒന്ന് പറഞ്ഞു കൊള്ളട്ടെ, സനല്‍ സ്വന്തലാഭത്തിനായി നടത്തുന്ന എല്ലാത്തിലും എനിക്ക് പ്രതികരിക്കേണ്ട ആവശ്യമില്ല. വളരെ പരിമിതമായ സാഹചര്യങ്ങളില്‍ ഷൂട്ട് ചെയ്ത ഒരു സിനിമയില്‍ സഹകരിച്ച എല്ലാവര്‍ക്കും ഉണ്ടായേക്കുന്ന രീതിയില്‍ ഉള്ള പരാമര്‍ശങ്ങള്‍ കുറെ നാളായി സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും വരുന്നത് പലരും ചൂണ്ടികാണിച്ചിട്ടും പ്രതികരിക്കാതെ ഇരുന്നത് ഇല്ലാത്ത വിഷയങ്ങളില്‍ എന്തിനു പ്രതികരിക്കണം എന്നത് ആയിരുന്നു. എന്നാല്‍ ഇനിയും മിണ്ടാതെ ഇരുന്നാല്‍ അത് കയറ്റം സിനിമയുടെ ക്രൂ വിനോട് ഉള്ള നന്ദികേടും, നുണപ്രചരണം നടത്തുന്ന ഒരാള്‍ക്ക് വഴങ്ങലും ആകുമെന്ന് ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ്.
സനല്‍ പറഞ്ഞത് പോലെ, കയറ്റം സിനിമയുടെ ക്രൂ മുഴുവന്‍ താമസിച്ചത് ടെന്റ്റുകളില്‍ ആയിരുന്നു. നല്ല ഹോട്ടലുകള്‍ ഉള്ള മനാലിയില്‍ അടക്കം. എന്റെ അറിവില്‍ പെട്ടിടത്തോളം ആദ്യ ദിവസം തന്നെ തിരിച്ചു പോയാലോ എന്ന് മഞ്ജു ആലോചിച്ചിരുന്നു എന്നതാണ് സത്യം. സൗകര്യങ്ങള്‍ മാത്രമായിരുന്നില്ല പ്രശ്‌നം തീരെ പരിചയം ഇല്ലാത്ത ക്രൂ, മുഖ്യധാരസിനിമയില്‍ വര്‍ക്ക് ചെയ്യാത്ത കുറെ പുതുമുഖങ്ങള്‍, ഇതു വരെ ചെയ്തു വന്ന പാറ്റേണില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഷൂട്ടിംഗ് രീതികള്‍ അങ്ങിനെ പലതും അവരെ പ്രേരിപ്പിച്ചിട്ടുണ്ടാകാം.
ഒരു സ്ത്രീ തനിച്ച് ഒരു ടെന്റില്‍ താമസിപ്പിക്കുന്നതിലെ റിസ്‌ക് ഒഴിവാക്കാന്‍ പ്രൊഡ്യൂസറിന്റെ സൈഡില്‍ നിന്നും എടുത്ത തീരുമാനം ആയിരുന്നു മഞ്ജുവിനു വലിയ ടെന്റ്റും അതില്‍ മഞ്ജുവിന്റെ കൂടെ വന്നവരും എന്നത്. ഒരു ടെന്റില്‍ മൂന്നും നാലും പേര്‍ അഡ്ജസ്‌റ് ചെയ്ത് കഴിഞ്ഞത് ചിലവ് ചുരുക്കലിന്റെ കൂടി ഭാഗം ആയിട്ടായിരുന്നു ഇതൊക്കെ സനല്‍ കൂടെ അറിഞ്ഞു മഞ്ജു വാര്യരെ കണ്‍വിന്‍സ് ചെയ്യിപ്പിച്ചു ചെയ്ത കാര്യമാണ്. അതില്‍ എന്തോ നിഗൂഢത ഉണ്ടായിരുന്നു എന്നൊക്കെ ഇപ്പോള്‍ ആരോപിക്കുന്നത് തികച്ചും മലീമസമായ ഒരു മനസ്സിന്റെ തോന്നലുകള്‍ മാത്രം ആണ്.
മണാലിയില്‍ നിന്നും ചത്രു എന്ന സ്ഥലത്തേക്ക് പോയപ്പോള്‍ സൗകര്യങ്ങള്‍ വീണ്ടും പരിമിതപെട്ടു. അവിടെയും മഞ്ജു വാര്യര്‍ ഒരു പരാതിയും ഇല്ലാതെ സിനിമയ്ക്കായി പൂര്‍ണ്ണമനസ്സോടെ ജോലി ചെയ്തു എന്നാണ് ക്രൂവില്‍ ഉള്ള എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുള്ളത്. സ്വന്തം ആവശ്യങ്ങള്‍ക്കായി മറ്റുള്ളവരെ മാനിപ്പുലേറ്റ് ചെയ്യുന്ന ഒരാള്‍ക്ക് തന്റെ സൗകര്യത്തിനു പുതിയ ഒരാള്‍ മാനിപ്പുലേറ്റ് ചെയ്യപ്പെടാന്‍ തയ്യാറാവാത്തതില്‍ ഉള്ള നൈരാശ്യം മാത്രമാണ് സംവിധായകന്റെ എഴുത്തില്‍ ഞാന്‍ കാണുന്നത്.
സനല്‍, നിങ്ങള്‍ സിനിമകള്‍ ചെയ്യുന്നത് തുടരുക. ഇപ്പോഴത്തെ നിങ്ങളുടെ ഡിറ്റെക്റ്റീവ് പണികളും ഗൂഢാലോചനനിരീക്ഷണവും മൈലേജിനായി നടത്തുന്ന ഇമ്മാതിരി ചീപ്പ് ആരോപണങ്ങളും വളരെ പരിഹാസ്യമാണ്. കൊച്ചു സിനിമകളോടു സഹകരിക്കാന്‍ തയ്യാറാകുന്ന മെയിന്‍സ്ട്രീം അഭിനേതാക്കളെ ഇനി വരാന്‍ ഇരിക്കുന്ന സംവിധായകര്‍ക്ക് അപ്രോച്ച് ചെയ്യാന്‍ പറ്റാത്ത വിധം അകറ്റാതെ ഇരിക്കുക.
ക്രൂ ഏകദേശം മുഴുവനും പുതിയ ആള്‍ക്കാര്‍ ആയിരുന്നു. റെമ്യൂണറേഷനും സൗകര്യങ്ങളും കുറവായിരിക്കും എന്ന് എല്ലാവരോടും നേരത്തെ പറഞ്ഞിരുന്നു. അത് കൊണ്ടു തന്നെ ആ കാര്യത്തില്‍ ക്രൂവില്‍ ആര്‍ക്കും വിയോജിപ്പ് ഉണ്ടായിരുന്നില്ല.
ഇത്രയും വലിയ വെളിപ്പെടുത്തലുകള്‍ നടത്തുന്ന സനലിനോടു ഒരു അപേക്ഷ കൂടിയുണ്ട്. പതിനായിരത്തിനും ഇരുപത്തിഅയ്യായിരത്തിനും ഈ സിനിമയില്‍ വര്‍ക്ക് ചെയ്ത ആക്ടേഴ്‌സിനോടും അസിസ്റ്റന്റ്‌സ്‌നോടും ഈ സിനിമയ്ക്ക് സനല്‍ പറ്റിയ പ്രതിഫലം അദ്ദേഹം ഒന്ന് വെളിപ്പെടുത്തണം എന്നാണ് എന്റെ ഒരു ആഗ്രഹം.”
