Malayalam
‘ഇപ്പോഴാണ് നമ്മള്‍ അക്ഷരാര്‍ഥത്തില്‍ ‘അണു’കുടുംബങ്ങളായത് ; മഞ്ജു വാര്യർ വീണ്ടും ഞെട്ടിച്ചു ; ഈ അണുവിന്റെ കാലത്ത് ലോഹിയുണ്ടായിരുന്നെങ്കിൽ ; ലോഹിദാദാസ് ഓർമ്മയായിട്ട് 12 വർഷം !
‘ഇപ്പോഴാണ് നമ്മള്‍ അക്ഷരാര്‍ഥത്തില്‍ ‘അണു’കുടുംബങ്ങളായത് ; മഞ്ജു വാര്യർ വീണ്ടും ഞെട്ടിച്ചു ; ഈ അണുവിന്റെ കാലത്ത് ലോഹിയുണ്ടായിരുന്നെങ്കിൽ ; ലോഹിദാദാസ് ഓർമ്മയായിട്ട് 12 വർഷം !
മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ ലോഹിതദാസ് വിടപറഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷമാകുന്നു. പന്ത്രണ്ട് വർഷം എന്തൊരു ദൂരമാണ്. പക്ഷെ ലോഹിതദാസ് എന്ന അമാനുഷിക പ്രതിഭ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഒരു വ്യാഴവട്ടം തികയുന്നു എന്നത് അവിശ്വസനീയമാണ്. ഒരുപക്ഷെ അദ്ദേഹത്തിന്റെ സിനിമകൾ അത്രമാത്രം കാലാതിവര്‍ത്തിയായതിനാലാകാം അദ്ദേഹം ഈ ലോകത്തില്ലന്നുള്ളത് അവിശ്വസനീയമാകുന്നത് . അദ്ദേഹം ഒരുക്കിയ കഥയും കഥാപാത്രങ്ങളും സിനിമകളുമൊക്കെ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതും അവയൊക്കെ അത്രത്തോളം ഹൃദയ സ്പർശിയായതുകൊണ്ടാണ് .
പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളും സാമൂഹിക വിര്‍മശനങ്ങളും ഉൾപ്പെടുത്തി ഒട്ടും തന്നെ അധികമാകാതെ തിരശീലയിൽ ആവാഹിക്കാൻ അസാധ്യ കഴിവ് തന്നെ ലോഹിതദാസ് കാണിച്ചു എന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ വിയോഗം ഇന്നും മലയാള സിനിമയിൽ തളം കെട്ടിക്കിടക്കുന്നതിന്റെ കാരണവും ഇതുതന്നെ. ലോഹിതദാസിന്റെ തൂലികയിൽ നിന്നുള്ള കഥാപാത്രങ്ങൾ ഇന്നത്തെ തലമുറയ്ക്ക് നഷ്ടമാകുന്നത് മറ്റാർക്കും നികത്താൻ സാധിക്കാത്തതാണ്.
44 തിരക്കഥകള്‍, സംവിധാനം ചെയ്‍തത് 12 ചിത്രങ്ങള്‍- ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ലോഹി മലയാളത്തിന് സമ്മാനിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ജയറാമും കുഞ്ചാക്കോ ബോബനുമൊക്കെ ലോഹിയുടെ കഥകളിലൂടെ വേറിട്ട നായകന്മാരായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
തനിയാവര്‍ത്തനം, മൃഗയ, കുട്ടേട്ടൻ, ഭൂതക്കണ്ണാടി, അമരം, വാത്സല്യം പാഥേയം, കൗരവർ തടുങ്ങി നിരവധി ശ്രദ്ധേയ സിനിമകള്‍ അദ്ദേഹം മമ്മൂട്ടിക്ക് സമ്മാനിച്ചപ്പോള്‍ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറി. കിരീടം, ദശരഥം, കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ധനം, ചെങ്കോൽ, കന്മദം തുടങ്ങി നിരവധി സിനിമകള്‍ മോഹൻലാലിനായും അദ്ദേഹം എഴുതുകയുണ്ടായി.
ഇന്ന് മലയാളികൾ ആഘോഷിക്കുന്ന മഞ്ജു വാര്യരെ അന്നേ ലോഹിതദാസ് തിരിച്ചറിഞ്ഞു എന്നതിന് ഉദാഹരണമാണ് കന്മദം. ഇപ്പോഴിതാ ലോഹിതദാസ് ഓർമ്മകളിലൂടെ മഞ്ജു കടന്നുപോകവേ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ഇന്ന് ലോഹിതദാസ് ഉണ്ടായിരുന്നെങ്കില്‍ കൊവിഡ് കാലത്തെയും ലോക്ഡൗണിനെയും കുറിച്ച് എന്തായിരിക്കും പറയുകയെന്ന് താന്‍ ആലോചിച്ചു പോകുകയാണെന്ന് മഞ്ജു വാര്യര്‍ കുറിച്ചിരിക്കുന്നത്. ആ കുറിപ്പ് ഇങ്ങനെയാണ്…
‘ഇന്നലെയും ആലോചിച്ചു… ലോഹിസാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോള്‍ ഇങ്ങനെയായിരിക്കാം പറയുക, ‘ഇപ്പോഴാണ് നമ്മള്‍ അക്ഷരാര്‍ഥത്തില്‍ ‘അണു’കുടുംബങ്ങളായത് ‘!
ഉറപ്പാണ്, കഥകള്‍ക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിന്റെ അന്വേഷണം. മനുഷ്യര്‍ ‘തനിയാവര്‍ത്തന ‘ത്തിലെ ബാലന്‍ മാഷിനെപ്പോലെ വീട്ടിനുള്ളില്‍ തളച്ചിടപ്പെട്ട നാളുകളില്‍ തനിക്ക് മാത്രം സാധ്യമാകുന്ന സര്‍ഗാത്മക വൈഭവത്തോടെ ലോഹി സാര്‍ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ.
തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങള്‍ തീര്‍ക്കുന്ന, കരിങ്കല്ലുപോലൊരു കാലത്തില്‍ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോള്‍ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിന്റെ ഓര്‍മകള്‍ക്ക് പ്രണാമം,’ കന്മദം ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ലോഹിതദാസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുള്ള മഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെയാണ്.
ലോഹിതദാസിന് വേണ്ടി എഴുതിയത് കൊണ്ടോ അദ്ദേഹത്തെ ഓർത്തത് കൊണ്ടോ വളരെ മനോഹരമായ വാക്കുകളിലൂടെയാണ് മഞ്ജു ലോഹി സാറിനെ ഓർമ്മപ്പെടുത്തിയത്. അതല്ലേലും അഭിനയത്തിലൂടെയും ലുക്കിലൂടെയും നൃത്തത്തിലൂടെയും പിന്നിപ്പോൾ വരകളിലൂടെയും ഞെട്ടിച്ച മഞ്ജു വാക്കുകളിലൂടെ അമ്പരപ്പിച്ചു എന്നതിൽ അത്ഭുതമില്ല.
നടന്‍ പൃഥ്വിരാജും ലോഹിതദാസിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു. നടനെന്ന നിലയില്‍ തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ലോഹിതദാസെന്നും അദ്ദേഹവുമായി ചെയ്യാനിരുന്ന സിനിമ നടക്കാതെ പോയത് ജീവിതത്തിലെ വലിയ നഷ്ടമാണെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്,
തനിയാവര്‍ത്തനം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് തിരക്കഥാകൃത്തായി ലോഹിതദാസ് എത്തുന്നത്. 1997ലിറങ്ങിയ ഭൂതക്കണ്ണാടിയാണ് ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീട് കാരുണ്യം, ജോക്കര്‍, കസ്തൂരിമാന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങുന്ന സമയത്ത് 2009ലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ലോഹിതദാസ് മരണപ്പെട്ടത്.
ABOUT MANJU WARRIER
