തീരെ സഭ്യമല്ലാതെയാണ് ഇവിടെ ആളുകള്‍ റെയ്പ്പിനെക്കുറിച്ച് സംസാരിക്കുന്നത്, നീ അവന്റെകൂടെ കിടന്ന് കൊടുത്തിട്ടല്ലേ, സുഖിച്ചപ്പോള്‍ ഇതൊന്നും തോന്നിയില്ലായിരുന്നോ എന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നത്; കുഞ്ഞില മസിലാമണി പറയുന്നു !
ജിയോ ബേബി അവതരിപ്പിച്ച ആന്തോളജി സിനിമയായ ഫ്രീഡം ഫൈറ്റ് ലെ അസംഘടിതര്‍ എന്ന സെഗ്മെന്റ് എഴുതി സംവിധാനം ചെയ്തുകൊണ്ടാണ് കുഞ്ഞില മസിലാമണി സിനിമയിൽ അരങ്ങേറുന്നത്. ഈയടുത്ത് കുഞ്ഞിലയുടെ പേര് വീണ്ടും ഉയര്‍ന്ന് കേട്ടത് വനിത ഫിലിം ഫെസ്റ്റിവലില്‍ കുഞ്ഞിലയുടെസിനിമ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതോടെയാണ്. എന്ത്കൊണ്ട് കുഞ്ഞിലയുടെ ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചില്ല എന്നതിന് ഉത്തരം കൊടുക്കാന്‍ ഇന്നും അക്കാഡമി തയ്യാറായട്ടില്ല. ഇതേത്തുടര്‍ന്ന് നടനും സംവിധായകനുമായ രഞ്ജിത്തിനെതിരെയും കുഞ്ഞില രംഗത്തെത്തി. ഇപ്പോള്‍ ഈ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് കുഞ്ഞില.
എന്റെ സിനിമകള്‍ എന്തുകൊണ്ട് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചില്ല എന്ന് ഇന്നും വ്യക്തമായ ഒരുത്തരവും അക്കാഡമിയുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല എന്ന കുഞ്ഞില പറഞ്ഞു . നടനും സംവിധായകനുമായ രഞ്ജിത്ത് ഇതിനെരിരെ സംസാരിച്ചപ്പോള്‍ ഉപയോഗിച്ച വാക്ക് കുസൃതി എന്നാണ്. ചരിത്രത്തിലുള്ള ആണുങ്ങളുടെ മാതൃക പിന്തുടരുന്ന ആളാണ് രഞ്ജിത്ത്. ഇത് തന്നെയാണ് ഇയാളുടെ സിനിമയും. ഒരു സ്ത്രീ വളരെ ശക്തമായി അവരുടെ പ്രതിഷേധം നടത്തുമ്പോള്‍ അതിനെ കുട്ടിക്കളി എന്ന് വിശേഷിപ്പിച്ച് നിസാരവല്‍ക്കരിക്കാനാണ് രഞ്ജിത്ത് ശ്രമിച്ചത്. ഒരു സംവിധായികയോടാണ് അയാള്‍ക്ക് ഈ പ്രശ്നം. അതേ സമയം ഇതേ പ്രതിഷേധം നടത്തുന്നത് ഒരു ആണാണെങ്കില്‍ അദ്ദേഹം ഉറപ്പായും അത് ശ്രദ്ധിക്കും.
ജിയോ ബേബി ഒരു ഫെസ്റ്റിവലില്‍ നിന്ന് തന്റെ ചിത്രം പിന്‍വലിച്ചിരുന്നല്ലോ, അവിടേയും അവര്‍ ആ പ്രതിഷേധത്തെ കുട്ടിക്കളി എന്ന് പറയുമോ? അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ഈ വിഷയം സംസാരിക്കാന്‍ ചെല്ലുമ്പോള്‍ ക്യാമറ ഓണാക്കിവെച്ചതിനെ പ്രകോപിപ്പിക്കാന്‍ വേണ്ടി ചെയ്തത് എന്നാണ് പലരും പറഞ്ഞത്. അതിനോടും എനിക്ക് യോജിപ്പില്ല. കാരണം രഞ്ജിത്ത് തന്റെ സിനിമകളിലൂടെ എത്രയോ സ്ത്രീകളെ പ്രവോക്ക് ചെയ്യുന്നു. കുട്ടിക്കളിയായി കണ്ട കാര്യം എങ്ങനെയാണ് പ്രകോപിപ്പിക്കലാണെന്ന് പറയുമെന്നും കുഞ്ഞില ചോദിച്ചു .
നമ്മുടെ സിനിമകള്‍ പലതും തെറ്റായ സന്ദേശങ്ങളാണ് സമൂഹത്തിന് നല്‍കുന്നത്. പെണ്ണിനെ പുറകേ നടന്ന് ശല്യപ്പെടുത്തി പ്രണയം പറയുന്നതും അവരെക്കൊണ്ട് തിരിച്ച് സ്നേഹിപ്പിക്കുന്നതാണ് ശരി എന്നൊരു ബോധ്യം ആളുകളില്‍ ഉണ്ടാക്കിയെടുത്തു നമ്മുടെ സിനിമകള്‍. മലയാളത്തില്‍ മാത്രമല്ല ബോളീവുഡ് സിനിമകള്‍പോലും ഇതിനെയൊക്കെ മഹത്വവല്‍ക്കരിക്കുകയാണ്. റേപ്പിനെപ്പോലും പ്രണയത്തിന്റെ നൂലില്‍ക്കെട്ടിയാണ് പല സിനിമകളും കാണിക്കുന്നത്. ഇങ്ങനെയൊരു പൊതുബോധവും ഇവലിടെയുണ്ട്. ഇത്തരം പൊതുബോധങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതരം പോസ്റ്റുകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത് പോലും ഫോളോവേഴ്സിനെ കൂട്ടാനും ജനസമ്മിതി വര്‍ദ്ധിപ്പിക്കാനുമൊക്കെയാണ്. മാസ് പടം കടുവ എന്ന സിനിമ ഹിറ്റാകുന്നതും അഖില്‍ മാരാരുടെ പോസ്റ്റ് ഹിറ്റാകുന്നതും ഇത്തരമൊരു ചിന്തയുടെ ഭാഗമായാണ്.
ഇവിടെ കണ്‍സെന്റ് എന്ന് പറയുന്നതിന്റെ അര്‍ത്ഥം പലപ്പോഴും ആളുകള്‍ക്ക് മനസ്സിലായിട്ടില്ല. കാരണം രണ്ട് പേര് തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അതിര് പൂര്‍ണമനസ്സോടെ രണ്ട് പേരും തയ്യാറായിരിയ്ക്കണം. അങ്ങനെയാണ് തയ്യാറാകുന്നതെങ്കില്‍ രണ്ട് വ്യക്തികള്‍ക്കും അതില്‍ മാനസികമോ ശാരീരികമോ ആയ വേദന ഉണ്ടാവില്ല. അതില്ലാത്തിടത്തോളമാണ് ഈ കണ്‍സെന്റിനെക്കുറിച്ച് സംസാരിക്കേണ്ടിവരിക.
വേണോ വേണ്ടയോ എന്ന സംശയം അതില്‍ ഒരാള്‍ക്ക് തോന്നുകയാണെങ്കില്‍ അതിനര്‍ത്ഥം വേണ്ട എന്നാണ്. ഇതൊക്കെ പ്രേമബന്ധത്തിലും ബാധകമാണ്. നമ്മുടെ നാട്ടില്‍ ഇത്രമാത്രം ലൈംഗികാതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സെക്സില്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കേണ്ടത് സ്ത്രീയുടെ താല്‍പ്പര്യത്തെയാണ്. സ്ത്രീ പറയുകയാണ് എനിക്ക് സെക്സ് ചെയ്യാന്‍ താല്‍പ്പര്യമില്ല അല്ലെങ്കില്‍ സെക്സിലെ ഇന്ന കാര്യം ചെയ്യാന്‍ താല്‍പ്പര്യമില്ല. പക്ഷേ ഈ താല്‍പ്പര്യമില്ലായ്മ അറിയിച്ചിട്ടും ഇത് സംഭവിക്കുന്നുണ്ടെങ്കില്‍ അത് റെയ്പ്പല്ലേ. ഒരുപക്ഷേ പ്രേമം എന്നൊരു ഘടകമുള്ളതാകാം അതില്‍ ആളുകള്‍ക്ക് സംശയമുണ്ടാക്കുന്ന കാര്യം.
തീരെ സഭ്യമല്ലാതെയാണ് ഇവിടെ ആളുകള്‍ റെയ്പ്പിനെക്കുറിച്ച് സംസാരിക്കുന്നത്പ്രണയ ബന്ധത്തിലിരുന്ന രണ്ടുപേരില്‍ ഒരാള്‍ മറ്റൊരാള്‍ക്കെതിരെ കേസ് കൊടുത്താല്‍ ആളുകള്‍ അതിനെ കാണുന്നത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയല്ല. സഭ്യമായ രീതിയില്പ്പോലുമല്ല പലരും ഇതേക്കുറിച്ചൊക്കെ പറയുന്നത് പോലും. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യം വരുമ്പോള്‍ വളരെ വയലന്‍സായാണ് ആളുകള്‍ പ്രതികരിക്കുന്നത്. നീ അവന്റെകൂടെ കിടന്ന് കൊടുത്തിട്ടല്ലേ, സുഖിച്ചപ്പോള്‍ ഇതൊന്നും തോന്നിയില്ലായിരുന്നോ എന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നത്.
മാരിറ്റല്‍ റേപ്പ് ഒരു പ്രശ്നമായി ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല എന്നുള്ളതാണ് ഇതിലെ കാര്യം എന്ന് തോന്നുന്നു. കല്യാണത്തിനുള്ളില്‍ നടക്കുന്ന ലൈംഗികാതിക്രമത്തെ റേപ്പായി കാണാത്തത് കൊണ്ടാവാം ആളുകള്‍ റേപ്പിനെ പ്രേമവുമായി ബന്ധിപ്പിക്കുന്നത്. വിവാഹിതയായ സ്ത്രീകള്‍ ഇത്തരത്തില്‍ റേപ്പിന് ഇരയാക്കപ്പെടുന്നതും ഇവിടെയൊരു പ്രശ്നമല്ലാതാകുന്നത് നേരത്തെ പറഞ്ഞ ഒരു പൊതുബോധത്തില്‍ നിന്നാണ്. കാലങ്ങളായി ഇവിടെ നിലനില്‍ക്കുന്ന പൊതുബോധത്തിന് ചേര്‍ന്ന് നില്‍ക്കുന്നവരാണ് ഇവിടുത്തെ രാഷ്ട്രീയ പ്രവര്‍ത്തകരും സിനിമക്കാരും.
