നടിയെ ആക്രമിച്ച കേസ് ; വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും!
നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് നടപടി. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം വർഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി എം വർഗീസ് തന്നെയാകും. തുടർ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്.
അതേസമയം, കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി 17 ലേക്ക് മാറ്റി . നേരത്തെ ഹർജി പരിഗണിച്ചപ്പോൾ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാൻ വിചാരണ കോടതി ജഡ്ജ് അനുമതി നിഷേധിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു ആരോപണം.
എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിയ്ക്ക് എതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിൽ അനുബന്ധകുറ്റപത്രം നൽകിയ സാഹചര്യത്തിൽ ഇതിന്‍റെ പകർപ്പ് തേടി നടി വിചാരണ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹർജിയിൽ അതിജീവിത കൂടുതൽ വാദങ്ങൾ ഉയർത്തുക.ഇതിനിടെ വിചാരണ നീണ്ട് പോകുന്നത് ചോദ്യം ചെയ്ത് കേസിലെ 8 ആം പ്രതി ദിലീപ് സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.
അതേസമയം ദിലീപിന്റെ ഹർജിയിൽ സുപ്രീം കോടതി എന്ത് നിലപാടെടുക്കുമെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. നേരത്തേ കൂടുതൽ സമയം അന്വേഷണത്തിന് അനുവദിക്കരുതെന്ന് കാണിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ആറ് മാസം കൂടി നീട്ടി നൽകുകയാണ് കോടതി ചെയ്തത്. ദിലീപിന്റെ അഭിഭാഷകർക്കെതിരേയും മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിലും അന്വേഷണം തുറന്നിട്ട് കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
അതുകൊണ്ട് തന്നെ തുടന്വേഷണത്തിന് കൂടുതൽ സമയം പ്രോസിക്യൂഷൻ തേടിയാൽ സുപ്രീം കോടതിക്ക് അത് തടയാൻ സാധിക്കില്ല.തുടരന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ പാടില്ലെന്ന് പറയാൻ കോടതിയ്ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതിയുടെ തന്നെ വിധികളും ഇടപെടലുകളും മുൻപിൽ ഉണ്ട്. തുടരന്വേഷണം പാടില്ലെന്ന് പറയാൻ പ്രതിയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടും.
തനിക്കെതിരായ കേസ് തന്റെ മുൻ ഭാര്യയും ഉന്നത പോലീസ് ഓഫീസറും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു. ഓഫീസർ നിലവിൽ ഡിജിപി റാങ്കിലാണ് അതിനാൽ നിഷ്പക്ഷ അന്വേഷണം സാധ്യമല്ല എന്നാണ് ദിലീപിന്റെ മറ്റൊരു വാദം. മാത്രമല്ല വിാചരണ കോടതി ജഡ്ജിക്കെതിരെ അടക്കം അതിജീവിത രംഗത്തെത്തിയിട്ടുണ്ടെന്നും വിചാരണ പൂർത്തിയാക്കി വിധി പറയാൻ അവരെ തടസപ്പെടുത്തുന്നുണ്ടെന്നും ദിലീപ് ആരോപിക്കുന്നുണ്ട്.ഇത്തരം ഗുരുതര ആരോപണങ്ങൾക്ക് ശക്തമായ തെളിവുകൾ ദിലീപ് കോടതിയിൽ ഹാജരാക്കേണ്ടി വരും.
നേരത്തേ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഖാൻവിൽക്കർ കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. പുതിയ ബെഞ്ചാകും കേസ് ഇനി പരിഗണിക്കുക. ഹർജി കോടതി തള്ളിയാൽ സിബിഐ അന്വേഷണമാകും ദിലീപ് ഉന്നയിക്കുന്ന അടുത്ത ആവശ്യം.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)