Malayalam
അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു; പുരസ്കാര നിറവിൽ അവാർഡ് ജേതാക്കൾ …
അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു; പുരസ്കാര നിറവിൽ അവാർഡ് ജേതാക്കൾ …
50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു നടന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. ടാഗോർ തിയറ്ററിൽ വച്ചു നടന്ന പുരസ്കാരദാനച്ചടങ്ങിൽ മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ എ.കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജൻ എന്നിവരും പങ്കെടുത്തു.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമ്മൂട് , ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട കനി കുസൃതി, പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി നിവിൻ പോളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജെല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയും മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയ സ്വാസികയും അഭിനയത്തിന് പ്രത്യേക ജൂറി പരമാർശം നേടിയ അന്ന ബെന്നും സന്നിഹിതരായിരുന്നു.
അടുത്ത വർഷമെങ്കിലും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസിയുടെ പേരിൽ സമ്മാനിക്കണമെന്നു മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ കനി കുസൃതി പറഞ്ഞു.ഇതിനായി അധികൃതർ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ കനി തനിക്കു ലഭിച്ച പുരസ്കാരം പി.കെ.റോസിക്ക് സമർപ്പിക്കുന്നതായും വ്യക്തമാക്കി.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിർണയം നടത്തിയത്. 119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്.
