ദിലീപിന് ഇന്ന് നിർണ്ണായകം ; മെമ്മറി കാര്‍ഡ് പരിശോധനയില്‍ ഹൈക്കോടതി വിധി ഇന്ന്; അതിജീവിത മുൾമുനയിൽ !
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഇന്ന് നിർണ്ണായകമാണ് .ദിലീപിന്റെ വാദം തള്ളുമോ ഇല്ലയോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത് .
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കണം എന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. മെമ്മറി കാര്‍ഡ് പരിശോധിക്കണം എന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവ് നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലുമായതിനാല്‍ റദ്ദാക്കണമെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധന തുടരന്വേഷണത്തിന് അനിവാര്യമാണ് എന്നും മെമ്മറി കാര്‍ഡില്‍ ഉണ്ടായ വ്യത്യാസത്തിന്റെ ആനുകൂല്യം എതിര്‍വിഭാഗത്തിന് ലഭിക്കുന്നത് തടയുന്നതിന് ഇത് ആവശ്യമാണ് എന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്. വിചാരണക്കോടതിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം ഉണ്ടായതായുള്ള ഫോറന്‍സിക് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫോറന്‍സിക് പരിശോധന ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഏപ്രില്‍ നാലിന് അപേക്ഷ നല്‍കിയിരുന്നത്.
എന്നാല്‍, മേയ് ഒമ്പതിന് ഈ ആവശ്യം വിചാരണക്കോടതി തള്ളുകയായിരുന്നു. ദിലീപിന്റെ ആവശ്യപ്രകാരം സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് പകര്‍പ്പ് എടുക്കാനായി 2020 ജനുവരി 10-ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ എത്തിച്ചപ്പോഴാണ് മെമ്മറി കാര്‍ഡ് മുന്‍പ് പരിശോധിച്ചതായി മനസ്സിലാകുന്നത് എന്നാണ് ക്രൈംബ്രാഞ്ച് വാദം.
ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് ഡയറക്ടറുടെ റിപ്പോര്‍ട്ട് എന്നും ഇത് വിചാരണക്കോടതിക്ക് അയയ്ക്കുകയും ചെയ്തിരുന്നു ക്രൈംബ്രാഞ്ച് പറഞ്ഞു. എന്നാല്‍ ഇക്കാര്യം പ്രോസിക്യൂഷനെ അറിയിച്ചിരുന്നില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ പ്രതിയായ നടന്‍ ദിലീപിനെയും ഹൈക്കോടതി നേരത്തെ കക്ഷി ചേര്‍ത്തിരുന്നു. ഹര്‍ജിയില്‍ നേരത്തെ തന്നെ വാദം പൂര്‍ത്തിയായിരുന്നു.
ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന എട്ടാം പ്രതി നടന്‍ ദിലീപ് വിചാരണ അനന്തമായി നീളാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നോയെന്ന് പരിശോധിക്കണമെന്നും തനിക്ക് നീതി ഉറപ്പാക്കണമെന്നുമാണ് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ നിലപാടെടുത്തത്. മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കേണ്ടെന്ന വിചാരണ കോടതി വിധിയില്‍ ഹൈക്കോടതി ഇടപെടണമെന്ന് അതിജീവിത നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
നീതിപൂര്‍വമായ വിചാരണ തന്റെ അവകാശമാണെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ മറ്റുദ്ദേശങ്ങളുണ്ടാകാം എന്നായിരുന്നു ദിലീപിന്റെ വാദം. പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ പുതുതായി ഒന്നുമില്ലെന്നും ദിലീപ് വാദത്തിനിടെ കോടതിയെ അറിയിച്ചിരുന്നു.
കേസിലെ നിര്‍ണായക തെളിവായ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ പരിശോധന വേണമെന്നാണ് ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ പറയുന്നത്.
സംസ്ഥാന ഫോറന്‍സിക് ലാബില്‍ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാല്‍ മെമ്മറി കാര്‍ഡ് സംസ്ഥാന ലാബില്‍ പരിശോധിക്കുന്നതില്‍ വിശ്വാസമില്ലെന്നും ചണ്ഡീഗഡിലെ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്നും ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും എന്നാല്‍ പിന്നീട് കേന്ദ്രലാബില്‍ പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് അയക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് ദിലീപ് വീണ്ടും രംഗത്തെത്തി.
മെമ്മറി കാര്‍ഡിന്റെ മിറര്‍ ഇമേജ് ഫോറന്‍സിക് ലാബില്‍ ഉണ്ടെന്നും അന്വേഷണ സംഘത്തിന് ആവശ്യമെങ്കില്‍ അത് പരിശോധിച്ചാല്‍ മതിയെന്നുമെന്നുമാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം.നേരത്തേ വാദത്തിനിടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ സംബന്ധിച്ച് ഫോറന്‍സിക് ലാബ് അസി.
ഡയറക്ടര്‍ ദീപയോട് ചോദിച്ചിരുന്നു. ദൃശ്യങ്ങളുടെ മൊത്തം ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ ആരോ കണ്ടിരിക്കാന്‍ സാധ്യത ഉണ്ടെന്ന ആശങ്കയുമാണ് അവര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.എന്നാല്‍ വീഡിയോയുടെ മൊത്തം ഹാഷ് വാല്യു മാറിയിട്ടില്ലെന്നും അതിനാല്‍ ദൃശ്യങ്ങള്‍ കോപ്പി ചെയ്യപ്പെട്ടിട്ടില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു. അതിനിടെ മെമ്മറി കാര്‍ഡ് പരിശോധന എന്തുകൊണ്ടാണ് ദിലീപ് എതിര്‍ക്കുന്നത് ഹൈക്കോടതി ചോദിച്ചിരുന്നു. ഹാഷ് വാല്യുവില്‍ എന്തുകൊണ്ട് മാറ്റം ഉണ്ടായെന്ന കാര്യം പരിശോധിക്കേണ്ടതില്ലേയെന്നും കോടതി ചോദിച്ചിരുന്നു.
