Malayalam
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് അന്തിമവാദം
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് അന്തിമവാദം
നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് അന്തിമവാദം നടക്കും. വിചാരണകോടതിയിലാണ് വാദം നടക്കുക. നേരത്തെ ഈ ഹര്‍ജി പരിഗണിച്ചിരുന്നു. പ്രോസിക്യൂഷനെ കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
നേരത്തെ ജാമ്യം റദ്ദാക്കണമെന്നാവശ്യം പ്രോസിക്യൂഷന് മുന്നോട്ട് വെച്ചിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായ എന്ത് കാരണം കൊണ്ടാണെന്നും എന്ത് തെളിവുകളുണ്ടെന്നുമാണ് കോടതി ചോദിച്ചത്. മാത്രമല്ല, കോടതിയെ ഇരുട്ടില്‍ നില്‍ത്താന്‍ നോക്കേണ്ടെന്നും ഉത്തമ ബോധ്യത്തോട് കൂടിയാണ് ഇവിടെ ഇരിക്കുന്നതെന്നും തുടങ്ങി രൂക്ഷ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചിരുന്നത്.
ദിലീപിന്റെ അഭിഭാഷകര്‍ തെളിവ് നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആരാഞ്ഞപ്പോള്‍ എന്ത് കൊണ്ട് അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തില്ലെന്നും കോടതി ചോദിച്ചിരുന്നു. അതിനും കൃത്യമായ ഒരു മറുപടി നല്കാന് പ്രോസിക്യൂഷന് ആയില്ല. വെറുതേ ആരോപണം മാത്രം ഉന്നയിച്ചിട്ട് കാര്യമില്ലെന്നും മതിയായ തെളിവുകള്‍ ഹാജാരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഈ ദൃശ്യങ്ങള്‍ പരിശോധിക്കണം എന്നതടക്കമുള്ള ഉപഹര്‍ജികളും പ്രോസിക്യൂഷന് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു കേസിന്റെ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി നല്‍കിയത്. ഒന്നര മാസം കൂടിയാണ് അധികമായി അനുവദിച്ച് ഉത്തരവിട്ടിരിക്കുന്നത്. കൂടുതല്‍ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ തുടരന്വേഷണത്തിന് സമയം അനുവദിക്കരുതെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. ദിലീപിന്റെ വാദം തള്ളുകയാണ് കോടതി ചെയ്തത്. കാവ്യമാധവനെ സാക്ഷിപട്ടികയില്‍ നിന്ന് പ്രതിപ്പട്ടികയിലേയ്ക്ക് മാറ്റുമോ എന്ന ചോദ്യത്തിനും കേസിന്റെ പുരോഗതിയിലും മാറ്റമുണ്ടാകുമെന്നാണ് കരുതേണ്ടത്.
ജസ്റ്റിസ് കൗസര്‍ എടപഗത്താണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. മൂന്ന് മാസം സമയം നീട്ടി നല്‍കണമെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ അന്വേഷണത്തില്‍ ദിലീപിനും കൂട്ട് പ്രതികള്‍ക്കെതിരെയും നിരവധി കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്.
ദിലീപിന്റെ സഹോദരന് അനൂപ്, അളിയന് സുരാജ് എന്നിവരുടെ ഫോണുകള്‍ പിടിച്ചെടുക്കണം, അവ പരിശോധിക്കണം, ഇതിന് പുറമെ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം എന്നീ കാര്യങ്ങളും പ്രോസിക്യൂഷന് കോടതിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ക്കെല്ലാം സമയം വേണം. ഈ ഘട്ടത്തില്‍ അന്വേഷണം അവസാനിപ്പിച്ചാല്‍ അന്വേഷണം പാതിവഴിയില്‍ നിലച്ച മട്ടാകുമെന്നും പ്രോസിക്യൂഷന് വാദിക്കുന്നു. അന്വേഷണത്തിന് ഇനിയും സമയം അനുവദിക്കരുത്, നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷന് വാദം ശരിയല്ല.
ഡിജിറ്റല്‍ പരിശോധനാ ഫലം ഫെബ്രുവരി 23നും മാര്‍ച്ച് 19നുമായി ലഭിച്ചതാണ്. ഇത്രയും ആഴ്ചകളായി ഇതുസംബന്ധിച്ച് പരിശോധിച്ചില്ല എന്ന പ്രോസിക്യൂഷന് വാദം അംഗീകരിക്കരുതെന്നും ദിലീപ് വാദിക്കുന്നു. അനൂപിന്റെയും സുരാജിന്റെയും ഫോണുകള്‍ പിടിച്ചെടുക്കണമെന്ന വാദം അംഗീകരിക്കാനാകില്ല. ഫോണുകളിലെ വിവരങ്ങള്‍ മുംബൈയിലെ ലാബില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചതാണ്. ഇനി ഫോണ്‍ പിടിച്ചെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്നും ദിലീപ് വാദിക്കുന്നു.
ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച പെന്‍ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാണ്. ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു കൈമാറിയ പെന്‍ഡ്രൈവ് സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രതിഭാഗം. പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് നല്കിയ ഹര്‍ജിയുടെ വാദത്തിനിടയിലായിരുന്നു ഈ ആവശ്യം.
കേസില്‍ വിചാരണ നിര്‍ത്തിവച്ചു തുടരന്വേഷണത്തിനു വഴിയൊരുക്കിയ നിര്‍ണായക വെളിപ്പെടുത്തലുകളും മുഖ്യപ്രതി ദിലീപ് അടക്കമുള്ളവരുടെ സംഭാഷണങ്ങളും അടങ്ങിയ പെന്‍ഡ്രൈവിന്റെ ആധികാരികതയാണു പ്രതിഭാഗം കോടതിയില്‍ ചോദ്യം ചെയ്തത്. പെന്‍ഡ്രൈവിലെ ശബ്ദസന്ദേശങ്ങള്‍ അടങ്ങുന്ന ഫയലുകള്‍ സൃഷ്ടിച്ച തീയതികള്‍ കണ്ടെത്താന്‍ കോടതി പ്രോസിക്യൂഷനു നിര്‍ദേശം നല്കി. പെന്‍ഡ്രൈവ് പരിശോധനയ്ക്കു വേണ്ടി ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണെന്നും പ്രോസിക്യൂഷന് ബോധിപ്പിച്ചിട്ടുണ്ട്.
