Malayalam
‘മാസ്റ്റർ’ പ്രദർശിപ്പിക്കില്ല തിയേറ്റർ തുറക്കില്ല ദിലീപിന്റെ തിരിച്ചുവരവ് ആ തീരുമാനത്തിന് പിന്നിൽ
‘മാസ്റ്റർ’ പ്രദർശിപ്പിക്കില്ല തിയേറ്റർ തുറക്കില്ല ദിലീപിന്റെ തിരിച്ചുവരവ് ആ തീരുമാനത്തിന് പിന്നിൽ
കൊവിഡ് മൂലം സംസ്ഥാനത്താകമാനം അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകള്‍ ജനുവരി 5 മുതൽ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തിയേറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന എന്ന നിലപാടാണ് ഫിലിം ചേമ്പര്‍ സ്വീകരിച്ചിരിക്കുന്നത്.നിലവിൽ 50 ശതമാനം കാണികളെ ഉൾക്കൊള്ളിച്ച് പ്രദർശനം ആരംഭിക്കാനാണ് സർക്കാർ നിർദ്ദേശിച്ചത്. വൈദ്യുതി ഫിക്‌സഡ് ചാർജിലെ ഇളവ്, വിനോദ നികുതി ഇളവ് എന്നിവയാണ് തീയേറ്റർ ഉടമകൾ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നത്.
മാസ്റ്റർ റിലീസ് മുന്നിൽക്കണ്ട് മാത്രം തീയേറ്ററുകൾ ധൃതിയിൽ തുറക്കേണ്ടതില്ലെന്ന് ആന്റണി പെരുമ്പാവൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാരിൽ നിന്ന് പ്രതീക്ഷിച്ച ഇളവുകളൊന്നും ലഭിച്ചില്ല. ഫിലിം ചേംബർ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരെല്ലാവരും ചേർന്നാണ് ഇപ്പോഴത്തെ നിലപാട് എടുത്തിരിക്കുന്നത്. തിങ്കളാഴ്ച മുഖ്യമന്ത്രി സംസാരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ആനുകൂല്യങ്ങൾ ലഭിച്ചില്ലെങ്കിൽ മാസ്റ്റർ പ്രദർശിപ്പിക്കില്ലെന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.
തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ ജനറൽ ബോഡി യോഗത്തിൽ തന്‍റെ നിലപാട് വ്യക്തമാക്കി നടനും നിര്‍മ്മാതാവും തീയേറ്റര്‍ ഉടമയുമായ ദിലീപും രംഗത്ത് എത്തിയിരുന്നു.സംസ്ഥാനത്ത് തീയേറ്ററുകള്‍ തത്കാലം തുറക്കേണ്ടതില്ലെന്നാണ് യോഗത്തിൽ ദിലീപ് നിലപാട് വ്യക്തമാക്കിയത്. ദിലീപിനെ ആന്‍റണി പെരുമ്പാവൂര്‍ പിന്തുണയ്ക്കുകയുമുണ്ടായി. ഈ പ്രത്യേക സാഹചര്യത്തിൽ ഒരു തമിഴ് സിനിമയ്ക്കുവേണ്ടി തീയേറ്റര്‍ തുറക്കേണ്ടതുണ്ടോയെന്നാണ് ദിലീപ് യോഗത്തിൽ ചോദിച്ചത്. തമിഴ് സിനിമയ്ക്ക് വേണ്ടി ഇപ്പോള്‍ തീയേറ്റര്‍ തുറന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ വളരെ വലുതായിരിക്കുമെന്ന് ഫിയോക് ജനറല്‍ ബോഡിയില്‍ ദിലീപ് പറഞ്ഞു എന്നാണ് വാര്‍ത്തകള്‍
പൊങ്കൽ റിലീസായെത്തുന്ന ദളപതി വിജയ്‍യുടെ മാസ്റ്റര്‍ ജനുവരി 13നാണ് റിലീസ്. അത് മുന്നില്‍ കണ്ട് ഇപ്പോള്‍ തീയേറ്ററുകള്‍ തുറക്കേണ്ടതില്ലെന്നാണ് ഫിയോക്ക് ഇതോടെ തീരുമാനം എടുത്തിയിരിക്കുന്നത്. ദിലീപും ആന്‍റണിയും തങ്ങളുടെ നിലപാട് അറിയിച്ചതോടെ ഫിയോക്ക് യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചതായാണ് വിവരം.
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് സിനിമ മേഖലയില്‍ വീണ്ടും സ്വാധീനമുറപ്പിക്കുന്നതിന്റെ സൂചനകളായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അത് യാഥാര്‍ത്ഥ്യമാണെന്നാണ് ഏറ്റവും ഒടുവിലത്തെ ഈ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.നീണ്ടഇടവേളയ‌്ക്ക് ശേഷമാണ് ദിലീപ് സംഘടനാചുമതലകളിൽ സജീവമാകുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും ഫിയോക്കിന്റെ ചെയർമാൻ സ്ഥാനത്ത് ദിലീപ് തുടരുകയായിരുന്നു.
തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ അടിയന്തര ജനറല്‍ബോഡി യോഗം കൊച്ചിയിലാണ് നടന്നത്. ഫിയോക്കിന്‍റെ ചെയര്‍മാന്‍ നടന്‍ ദിലീപ്, പ്രസിഡന്‍റ് ആന്റണി പെരുമ്പാവൂര്‍, ജനറല്‍ സെക്രട്ടറി എം സി ബോബി, ട്രഷറര്‍ സുരേഷ് ഷെണായി എന്നിവരും സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും യോഗത്തിനായി എത്തിയിരുന്നു.
തിയേറ്ററുകള്‍ തുറക്കാത്ത പശ്ചാത്തലത്തില്‍ കേരളത്തില്‍ മാസ്റ്റര്‍ റിലീസ് ചെയ്യില്ല. എന്നാല്‍ ചിത്രത്തിന്റെ വിതരണവകാശം നേരത്തെ വിറ്റു പോയിരുന്നു. ജനുവരി 13ന് മുന്നേ തന്നെ തിയേറ്റര്‍ ഉടമകളുടെ ആവശ്യത്തിന് സര്‍ക്കാര്‍ പോംവഴി കണ്ടെത്തുമെന്നാണ് വിശ്വാസം എന്നാണ് കൊച്ചിന്‍-മലബാര്‍ ഏരിയയിലെ വിതരണവകാശമുള്ള ഫോര്‍ച്യൂണ്‍ സിനിമാസ് പ്രതികരിച്ചത്.
അതെ സമയം സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിലുളള അന്തിമ തീരുമാനം പതിനൊന്നാം തീയതി മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് ഫിയോക്ക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. ചര്‍ച്ച അനുകൂലമെങ്കില്‍ പതിനൊന്നാം തീയതി തിയേറ്ററുകള്‍ തുറക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
