News
പാട്ടിന്റെ പാലാഴിയിൽ മനം നിറഞ്ഞ് കേരള സാഹിത്യോത്സവ വേദി!
പാട്ടിന്റെ പാലാഴിയിൽ മനം നിറഞ്ഞ് കേരള സാഹിത്യോത്സവ വേദി!
മലയാള സംഗീത ലോകത്തിന്റെ സ്വകാര്യ അഹങ്കാരമായ സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ സാന്നിധ്യം കേരള സാഹിത്യോത്സവം അഞ്ചാം പതിപ്പിന്റെ വേദിയ്ക്ക് മാറ്റുകൂട്ടി. വേദി 5 അക്ഷരത്തിൽ നടക്കുന്ന പാട്ടിന്റെ പാലാഴി എന്ന സെഷനിലാണ് എം ജയചന്ദ്രൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചത് . 150 ഓളം ചിത്രങ്ങളിലായി 600 ലധികം പാട്ടുകൾ നിർമിച്ച എം ജയചന്ദ്രൻ തന്റെ സിനിമ ലോകത്തെ സംഗീതജീവിതം ആരംഭിച്ച് 25 വർഷങ്ങൾ പിന്നിടുന്ന ഈ മുഹൂർത്തത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യം കാണികൾക്കും വലിയ ആവേശമായി .
കോഴിക്കോടിനെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവച്ച അദ്ദേഹം കോഴിക്കോടുവച്ചാണ് തന്റെ സിനിമ ജീവിതം ആരംഭിച്ചത് എന്നും നിരുപാധികമായ സ്നേഹമാണ് കോഴിക്കോട് തനിക്ക് സമ്മാനിച്ചത് എന്നും ഓർത്തു . തന്നെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കാനും അദ്ദേഹം മറന്നില്ല . ഏതൊരു കലാകാരനും തന്റെ പൈതൃകം എന്നും മനസ്സിൽ കാത്തുസൂക്ഷിക്കണം എന്നും ഭാവം ഇല്ലാത്ത സംഗീതം ഒരു മൃതശരീരം പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മെ പാട്ടിലാക്കാൻ സാധിക്കാത്ത ഒന്നും പാട്ടല്ല, സംഗീതം വിശ്വവിശാലമായ ഭാഷയാണെന്നും എം ജയചന്ദ്രൻ കാണികളോടയി പറഞ്ഞു . തന്നെ സംബന്ധിച്ചിടത്തോളം സംഗീതം തന്റെ ജീവിതമാണെന്നും സംഗീതമാണ് തന്റെ മതം എന്നുമുള്ള ജയചന്ദ്രന്റെ വാക്കുകളെ നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ വരവേറ്റത് . കടൽകാറ്റിനൊപ്പം ഒഴുകിയെത്തിയ ജയചന്ദ്രൻ സംഗീതത്തിൽ വേദിയാകെ മതിമറന്നു . പ്രശസ്ത എഴുത്തുകാരനായ സച്ചിദാനന്ദന്റെ സാന്നിധ്യം സെഷനെ കൂടുതൽ സുന്ദരമാക്കി.
m jayachandran in KLF
