Malayalam
സാമ്പത്തിക തട്ടിപ്പ് കേസ്; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകന്‍
സാമ്പത്തിക തട്ടിപ്പ് കേസ്; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകന്‍
വലിയ താരനിരയില്ലാതെ എത്തി മലയാള സിനിമയില്‍ പുതു ചരിത്രം കുറിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഇപ്പോഴിതാ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളായ പറവ ഫിലിംസിന്റെ വക്കാലത്ത് ഒഴിഞ്ഞിരിക്കുകയാണ് അഭിഭാഷകന്‍. ഹര്‍ജിക്കാര്‍ ഒത്തുതീര്‍പ്പിന് തയാറാകാത്തതിനാലാണ് അഭിഭാഷകന്റെ പിന്മാറ്റം എന്നാണ് റിപ്പോര്‍ട്ട്.
പറവ ഫിലിംസിന്റെ ഉടമസ്ഥരായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി കോടതിയുടെ പരിഗണനയിലാണ്. അഭിഭാഷകന്‍ പിന്മാറിയതിനാല്‍ ഇനി ജൂണ്‍ 12നാണ് ഹര്‍ജി പരിഗണിക്കുക. നിര്‍മ്മാതാക്കള്‍ക്ക് വാദിക്കാന്‍ ഇത് അവസാന അവസരമായിരിക്കുമെന്ന് അറസ്റ്റ് സ്‌റ്റേ ചെയ്ത് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് നീട്ടി നല്‍കിക്കൊണ്ടു ജസ്റ്റിസ് സി എസ് ഡയസ് പറഞ്ഞു.
മുന്‍കൂര്‍ ജാമ്യഹരജി തീര്‍പ്പാക്കാനിരിക്കെയാണ് അഭിഭാഷകന്‍ വക്കാലത്ത് ഒഴിയുന്നത്. നിര്‍മ്മാതാക്കളായ പറവ ഫിലിംസ് നടത്തിയത് മുന്‍ധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും ഹൈക്കോടതിയില്‍ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിര്‍മ്മാണ ചെലവായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏഴ് കോടി രൂപയാണ് പരാതിക്കാരനായ സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ല.
വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ലെന്നും പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ നിന്നുമാണ് പറവ ഫിലിംസ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്.
40 ശതമാനം ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിനിമ ബോക്ക് ബസ്റ്റര്‍ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല.
ഇക്കാര്യം ബാങ്ക് രേഖകളില്‍ നിന്ന് വ്യക്തമായി. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജിന്റെ ആരോപണം.
