എന്റെ ഉമ്മ മരിച്ചു പോയി! ഷൂട്ടിനെ ബാധിക്കരുതെന്ന് കരുതി ഞാന്‍ പറയാതിരുന്നത് ആണെന്നും ഹനീഫ പറഞ്ഞു, ഞാനാകെ വല്ലാണ്ടായി ; സി ഐ ഡി മൂസ സെറ്റിലെ റക്കാനാകാത്ത അനുഭവം പങ്കു വെച്ച് ജോണി ആന്റണി !
ജോണി ആന്റണിയുടെ സിനിമാ കരിയറിൽ വഴിത്തിരിവായ സി ഐ ഡി മൂസ എന്ന ചിത്രം സംഭവിക്കുന്നത് 2003 ലാണ്. അതുവരെ ചെറിയ വേഷങ്ങളിൽ തല കാണിച്ചും സഹസംവിധായകനായും മലയാള സിനിമയിൽ ഇടം കണ്ടെത്തിയ യുവാവ്. സി ഐ ഡി മൂസയിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരാളായി മാറുകയായിരുന്നു. ദിലീപ് നായകനായ ചിത്രം ബോക്സ്ഓഫീസിൽ വമ്പൻ വിജയമായി മാറി.
പിന്നീട് കൊച്ചി രാജാവ്, തുറപ്പ് ഗുലാൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും ജോണി ഒരുക്കി. എന്നാൽ പിന്നീട് പതിയെ സംവിധാന രംഗത്ത് നിന്ന് അഭിനയത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു അദ്ദേഹം. അഭിനയത്തിൽ സജീവമായി നിൽക്കുന്ന ജോണിയുടെ അടുത്ത സംവിധാന സംരഭത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.
അതേസമയം, അഭിനയത്തിന് പുറമെ റിയാലിറ്റി ഷോയിൽ ജഡ്ജായും ജോണി ആന്റണി ഇപ്പോൾ പങ്കെടുക്കുന്നുണ്ട്. സീ കേരളം ടിവിയിൽ സംപ്രേഷണം ചെയ്യുന്ന, ടെലിവിഷനിലെയും സോഷ്യൽ മീഡിയയിലെയും താരങ്ങളും പങ്കാളികളും മത്സരാർത്ഥികളായി എത്തുന്ന ഞാനും എന്റാളും എന്ന ഷോയിലാണ് ജോണി ആന്റണി വിധികർത്താവായി ഇരിക്കുന്നത്.
കഴിഞ്ഞ ദിവസം ഷോയിലെ മത്സരാർത്ഥികളായ അര്‍ജുനും മാധവിയും സി ഐഡി മൂസയിലെ ഗാനത്തിനൊപ്പം ചുവടുവെച്ചിരുന്നു. താരദമ്പതികളുടെ പ്രകടനത്തെ കുറിച്ച് പറയുന്നതിനിടെ സി ഐ ഡി മൂസയെ കുറിച്ചും ആ സിനിമ ചെയ്യുമ്പോഴുണ്ടായ മറക്കാനാകാത്ത അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു.
കരിയറിൽ നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും സിഐഡി മൂസയെ ബ്രേക്ക് ചെയ്യുന്ന ഒരു സിനിമ തനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് ജോണി പറഞ്ഞു. സിനിമയുടെ രണ്ടാം ഭാഗം ചെയ്യാൻ താനും ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിച്ച അന്തരിച്ച നടൻ കൊച്ചിന്‍ ഹനീഫയെക്കുറിച്ചും വാചാലനായിരുന്നു. ജോണി ആന്റണിയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
’95 ദിവസമെടുത്താണ് സി ഐ ഡി മൂസയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നിസാരമായിരുന്നില്ല ഷൂട്ട്. ഡബ്ബിങ് എല്ലാം കഴിഞ്ഞ് പക്ക ആയപ്പോഴും ദിലീപിനൊരു വിശ്വാസം വരുന്നുണ്ടായിരുന്നില്ല. എന്റെ ആദ്യത്തെ സിനിമയാണ്. അസോസിയേറ്റായി ദിലീപിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഞാനും ടെന്‍ഷനിലായിരുന്നു. അന്ന് മൂന്ന് കോടിയോളം ചെലവാക്കി നിർമ്മിച്ച പടമാണ്,’
‘സിദ്ദിഖ് സാര്‍ വന്ന് പടം കാണട്ടെ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അതെന്താ സാര്‍ തന്നെ വരണമെന്ന് പറയാന്‍ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഇതുവരെ പരാജയം വന്നിട്ടില്ലല്ലോ, സാര്‍ തന്നെ വരട്ടെ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ദിലീപും ഞാനും വിളിച്ചു. സിനിമ കണ്ടിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. ജോണി നന്നായി ചെയ്തിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്,”ബ്രേക്ക് എടുക്കാതെയാണ് സി ഐ ഡി മൂസയിലെ പാട്ട് ചിത്രീകരിച്ചത്. മൂന്ന് മണിയായപ്പോള്‍ ഹനീഫിക്കയുടെയൊക്കെ ഷൂട്ട് കഴിഞ്ഞു. അപ്പോഴാണ് അദ്ദേഹം എന്നോട് ഉമ്മ മരിച്ച് പോയെന്ന് പറയുന്നത്. ഷൂട്ടിനെ ബാധിക്കരുതെന്ന് കരുതി ഞാന്‍ പറയാതിരുന്നത് ആണെന്നും അദ്ദേഹം പറഞ്ഞു. ഞാനാകെ വല്ലാണ്ടായി. ഉമ്മ മരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ജോണി ഇതെടുക്കുന്നത് അറിയാമായിരുന്നു. അതിന് തടസമാവരുത് എന്ന് കരുതിയാണ് ഞാൻ പറയാതിരുന്നതെന്ന് ഹനീഫിക്ക എന്നോട് പറഞ്ഞു,’ ജോണി ആന്റണി ഓർത്തു.സെക്കന്‍ഡ് പാര്‍ട്ട് വരാനായി എല്ലാവരും ആഗ്രഹിക്കുന്ന സിനിമയാണ് സി ഐ ഡി മൂസ. താനും അതിന് ആഗ്രഹിക്കുന്നുണ്ടെന്ന് ജോണി ആന്റണി പറഞ്ഞു. ‘അത് സംഭവിക്കണം. അതുണ്ടാവണം, ഉദയനും സിബിയും ചെയ്‌താൽ നല്ലതായിരിക്കും. എവിടെ ചെന്നാലും ആളുകള്‍ എന്നോട് ചോദിക്കുന്ന കാര്യമാണിത്. ഞാനും അത് ആഗ്രഹിക്കുന്നുണ്ട്. സാഹചര്യങ്ങൾ അനുകൂലമായി വന്നാൽ അത് സംഭവിക്കുമെന്നും ജോണി ആന്റണി പറഞ്ഞു
