Actor
മോഹൻലാലിന് ഒറ്റയ്ക്ക് കിട്ടേണ്ട കൈയടിയാണത് എന്ന് പറഞ്ഞ് റീഷൂട്ട് ചെയ്തു, എനിക്ക് സങ്കടം തോന്നി; തുറന്ന് പറഞ്ഞ് ജഗദീഷ്
മോഹൻലാലിന് ഒറ്റയ്ക്ക് കിട്ടേണ്ട കൈയടിയാണത് എന്ന് പറഞ്ഞ് റീഷൂട്ട് ചെയ്തു, എനിക്ക് സങ്കടം തോന്നി; തുറന്ന് പറഞ്ഞ് ജഗദീഷ്
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ, സംവിധാനം തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട് ജഗദീഷ്. ഓഫ് സ്‌ക്രീനിൽ നല്ലൊരു അധ്യാപകൻ കൂടിയാണ് ജഗദീഷ്. അവതാരകൻ എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള ജഗദീഷ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. കോമഡിയാണ് ജഗദീഷിനെ താരമാക്കുന്നതെങ്കിലും നായകനായും വില്ലനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് ജഗദീഷ്.
ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെ ഓർമ്മകൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ. വെള്ളാനകളുടെ നാട് എന്ന സിനിമയിൽ മോഹൻലാലിന് മാത്രമായി കൈയടി കിട്ടാൻ തന്നെ ഒഴിവാക്കി ഒരു രംഗം റീഷൂട്ട് ചെയ്‌തുവെന്നാണ് ജഗദീഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മാഗസീനിൽ എഴുതിയ ഓർമ്മക്കുറിപ്പിലാണ് ജഗദീഷ് ഇതേ കുറിച്ച് പറഞ്ഞത്.
സിനിമയിൽ മാഫിയ ശശിയുടെ കഥാപാത്രം ഫയൽ എടുത്തു കൊണ്ടു പോകുന്ന രംഗമുണ്ട്. മോഹൻലാലും ഞാനും കൂടി അത് തടയുന്നു. കുറച്ചു ഭാഗം ഷൂട്ട് ചെയ്ത് ബാക്കി പിറ്റേന്ന് ചെയ്യാം എന്ന് പ്രിയൻ പറയുന്നു. നിർമ്മാതാവായ മണിയൻപിള്ള രാജു ഒരു അഭിപ്രായം പറഞ്ഞു. ഫൈറ്റ് സീനിൽ മോഹൻലാലും ജഗദീഷും ഒരുമിച്ചു വേണ്ട. നായകന് ഒറ്റയ്ക്ക് കിട്ടേണ്ട കൈയടിയാണത്.
അതോടെ റീഷൂട്ട് ചെയ്തു. എനിക്ക് സങ്കടം തോന്നി. ലാലിന്റെ കൂടെ വരുമ്പോൾ തിയേറ്ററിലെ കൈയടി മനസിലുണ്ടായിരുന്നു. പക്ഷെ ഈശ്വരൻ മറ്റൊന്നാണ് വിചാരിച്ചത്. ലാലിന്റെ ഫൈറ്റ് കഴിഞ്ഞ് ഫയൽ അടങ്ങിയ പെട്ടി ഞാൻ ഒറ്റയ്ക്ക് രക്ഷിക്കാൻ ശ്രമിക്കുന്ന സീനുണ്ട്. അതിനും നല്ല കൈയടി കിട്ടി.
റിലീസ് ദിവസം മണിയൻപിള്ള രാജുവിനോട് ഞാൻ പറഞ്ഞു, ഒരുമിച്ച് അഭിനയിച്ചിരുന്നുവെങ്കിൽ മോഹൻലാലിന്റെ അക്കൗണ്ടിലേക്ക് പോയേനെ. ഇതിപ്പോ എനിക്കുള്ള കൈയടിയാണല്ലോ. അത് കേട്ട് രക്ഷപ്പെടാനായി മണിയൻപിള്ള പറഞ്ഞു, അതുകൊണ്ടാണ് അളിയാ ഞാൻ മാറ്റി എഴുതാൻ പറഞ്ഞത് എന്നും ജഗദീഷ് പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ നടൻ ജഗദീഷ് സ്വീകരിച്ച ശക്തമായ നിലപാടും തുറന്നുപറച്ചിലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ തുറന്നുപറച്ചിലുകൾ അധികാരത്തിനു വേണ്ടിയാണെന്ന കമന്റുകൾ വേദനിപ്പിച്ചുവെന്നും നടൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അമ്മയുടെ നേതൃനിരയിലേക്ക് ഇനി ഒരിക്കലും ഞാനില്ല. ഈ വിവാദങ്ങളോടെ അതുറപ്പിച്ചു. ചില സോഷ്യൽമീഡിയ വാർത്തകൾ കണ്ടു ഞെട്ടിപ്പോയി. ഞാൻ സംസാരിച്ചത് അമ്മയുടെ തലപ്പത്തേക്കു വരാൻ വേണ്ടിയായിരുന്നു എന്നൊക്കെയാണു ചിലരുടെ കണ്ടെത്തൽ. എന്തു സങ്കടകരമാണത്. അതിനു ഞാൻ കരുക്കൾ നീക്കുകയാണത്രെ. പല ഗൂഢതന്ത്രങ്ങളും സോഷ്യൽമീഡിയ തലയിൽ തന്നു.
എല്ലാം മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ. ഇത്തരം വീഡിയോകൾ മക്കളെയും വേദനിപ്പിച്ചു. ഒരു അധികാര സ്ഥാനവും മനസ്സിലില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ സിനിമയിൽ നല്ലൊരു വേഷമുണ്ടെന്നു പറഞ്ഞ് ആരെങ്കിലും വിളിക്കണേ എന്നാണു പ്രാർത്ഥന. അല്ലാതെ അമ്മയുടെ പ്രസിഡന്റ് ആകുന്നതും മറ്റും സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല.
യുവനേതൃത്വം വരട്ടെ. എന്നുവെച്ചു സംഘടനയിൽ നിന്നു മാറി നിൽക്കുകയൊന്നുമല്ല. അമ്മ നേതൃത്വം കൊടുക്കുന്ന എല്ലാ പരിപാടികളിലും സജീവസാന്നിധ്യമായി നിൽക്കും. അത്തരം താരനിശകളിൽ പരിപാടികൾ അവതരിപ്പിച്ചും അവതാരകനായും ഗായകനായും സംഘാടകനായുമൊക്കെ ഞാനുണ്ടാകും എന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
