ക്യാന്‍സര്‍ എന്ന രോഗം ദൈവം എന്തിനാണ് എനിക്ക് തന്നത് എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്;നമ്മള്‍ ഇതുകൊണ്ട് അവസാനിക്കും എന്ന് വിചാരിച്ചാല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല ; ഇന്നസെന്റിന്റെ വാക്കുകള്‍ !
മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളായിരുന്നു ഇന്നസെന്റ്. ഹാസ്യ വേഷങ്ങളിലും അഭിനയപ്രാധാന്യമുള്ള കാരക്ടർ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടൻ മലയാളത്തിലെ പകരക്കാരില്ലാത്ത താരങ്ങളിൽ ഒരാളായി.
അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും നര്‍മ്മം വിട്ടു കളിച്ചിട്ടില്ല ഇന്നസെന്‍റ്. ജഗതി, ഇന്നസെന്റ്, ഇന്ദ്രന്‍സ്, പപ്പു, മാള അരവിന്ദന്‍, മാമുക്കോയ എന്നിങ്ങനെ ഒരുപിടി അതുല്യ കലാകാരന്മാര്‍ ചേര്‍ന്നാണ് മലയാള സിനിമയിലെ ഏടുകളെ ശുദ്ധഹാസ്യത്തിന്റേതുകൂടിയാക്കിത്തീര്‍ത്തത്. പലരും സിനിമയില്‍ പല വേഷങ്ങളും ആടിത്തീര്‍ത്തപ്പോള്‍ ഇന്നസെന്റ് ജീവിതത്തിലും പല നിറങ്ങളിലൂടെയാണ് കടന്നുപോയത്.
ക്യാന്‍സര്‍ എന്നും മനുഷ്യരെ സംബന്ധിച്ചിടത്തോളം ഭീകരരൂപിയായ രോഗമായി നിലനില്‍ക്കുമ്പോള്‍ അതിനെ ചിരിച്ചുകൊണ്ട് നേരിടാനാണ് അദ്ദേഹം ചുറ്റുപാടുമുള്ളവര്‍ക്ക് കാട്ടിത്തന്നത്. ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകത്തിലൂടെ അദ്ദേഹം കുറിയ്ക്കുന്നതും ഒരിയ്ക്കലും നമ്മള്‍ പ്രതീക്ഷിക്കാത്ത പ്രത്യാശയുടെ വാക്കുകളാണ്. തന്റെ അസുഖത്തെക്കുറിച്ച് അദ്ദേഹം പറയുന്നതും ഇതേ ചിരിയോടെയാണ്.
ഏത് അസുഖമാണെങ്കിലും നമ്മള്‍ ഇതുകൊണ്ട് അവസാനിക്കും എന്ന് വിചാരിച്ചാല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ഒരിക്കലും അങ്ങനെ മരിക്കാന്‍ തയ്യാറായിട്ട് നില്‍ക്കരുത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്കുറപ്പായിരുന്നു ഞാന്‍ ഉടനെയൊന്നും മരിക്കില്ലെന്ന്. പക്ഷേ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലെ അത്ര എളുപ്പമായിരുന്നില്ല അസുഖം സ്ഥിരീകരിച്ചപ്പോഴത്തെ അവസ്ഥ. വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു അപ്പോള്‍.
എനിക്ക് ക്യാന്‍സറിന്റെ ചികിത്സ തുടങ്ങി കുറേ കഴിഞ്ഞപ്പോഴാണ് ഭാര്യ ആലീസിനും ഇതേരോഗം സ്ഥിരീകരിക്കുന്നത്. ഒരു വര്‍ഷത്തെ ചികിത്സ കഴിഞ്ഞപ്പോഴേയ്ക്കും എനിക്ക് ഭേദമായി. പക്ഷേ ഗംഗാധരന്‍ ഡോക്ടര്‍ എന്നെ വിളിച്ച് ആലീസിന്റെ വിവരം പറഞ്ഞപ്പോള്‍ എങ്ങനെയൊക്കെയോ സന്തോഷം തിരികെ വന്ന ഞങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ വീണ്ടും വല്ലാതെയായി.
ആലീസിനോട് ടെസ്റ്റ് ചെയ്ത് നോക്കാന്‍ പറയുന്നത് ഞങ്ങളുടെ മകനാണ്. ആദ്യം അവളത് പറ്റില്ല എന്ന് പറഞ്ഞു. വെറുതെ പോയ് ഓരോ അസുഖത്തിനും ടെസ്റ്റ് ചെയ്യണ്ട ആവശ്യമില്ലല്ലോ? എന്നായിരുന്നു ആലീസിന്റെ ചോദ്യം. യാതൊരു അസ്വസ്ഥതയും ഇല്ലാതിരുന്ന ഘട്ടത്തിലാണ് ആലീസ് മാമോഗ്രാം ടെസ്റ്റ് ചെയ്ത് നോക്കുന്നത്. പക്ഷേ അന്നത് ചെയ്തത് എന്തുകൊണ്ടും നന്നായി എന്ന് പിന്നീട് ഞങ്ങള്‍ക്ക് തോന്നി. ടെസ്റ്റ് ചെയ്ത് ആറ് ദിവസം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ എന്നെ വിളിച്ചു, ആലീസിനും ചെറിയ പ്രശ്‌നം കാണുന്നുണ്ട് എന്ന് പറഞ്ഞു. വിവരം അറിഞ്ഞ ഉടനെതൊട്ട് ബന്ധുക്കളുടെ വിളികള്‍ വന്നു. അപ്പോള്‍ പ്രശ്‌നം കൂടുതല്‍ വഷളാകുകയാണ് ഉണ്ടായത്. എല്ലാവരുടേയും അഭിപ്രായങ്ങള്‍ പലതായി. ഇങ്ങനെ ഒരുപാട് ആളുകള്‍ പല അഭിപ്രായങ്ങളുമായും എത്തും. പക്ഷേ നമ്മള്‍ ഡോക്ടറില്‍ വിശ്വസിക്കുക. രോഗവിവരം അറിഞ്ഞ അന്ന് മുതല്‍ എന്നെ ചികിത്സിച്ചിരുന്നത് ആര്‍ സി സിയിലെ ഗംഗാധരന്‍ ഡോക്ടര്‍ ആണ്. ഞങ്ങള്‍ രണ്ട് പേരും ചെയ്തത് അദ്ദേഹത്തെ അനുസരിക്കുകയാണ്.
ആദ്യം ക്യാന്‍സര്‍ വന്നപ്പോള്‍ അതിന് ഒരു വര്‍ഷത്തെ ചികിത്സ ചെയ്തപ്പോഴേയ്ക്കും പൂര്‍ണമായും രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ സാധിച്ചു. അസുഖം മാറി എന്ന് കരുതിയിരുന്നപ്പോഴാണ് രണ്ടാമതും വന്നത്. ആ ഘട്ടത്തില്‍ ഞാന്‍ കുറച്ചുകൂടി ധൈര്യവാനായി. എന്റെ ധൈര്യം ചുറ്റുമുള്ള മനുഷ്യര്‍ക്കില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം നമ്മള്‍ തമാശയൊക്കെ പറഞ്ഞ് എല്ലാവരോടും ചിരിച്ച് സന്തോഷിച്ചൊക്കെ ഇരിക്കുമ്പോള്‍ ചിലര്‍ വീട്ടിലേയ്ക്ക് കാണാനെത്തുന്നത് കരഞ്ഞ കണ്ണുകളുമായാണ്. എന്തിനാണ് അങ്ങനെ ചെയ്യുന്നത്. രോഗികള്‍ക്കരികിലേയ്ക്ക് ഒരിയ്ക്കലും അങ്ങനെയാരും എത്തരുത്.
രോഗവിവരം തിരിച്ചറിഞ്ഞ വീട്ടിലേയ്‌ക്കെത്തി എല്ലാവരേയും വിളിച്ചുകൂട്ടി ഞാന്‍ ആദ്യം പറഞ്ഞത് അസുഖം ക്യാന്‍സറാണ്. ഭേദമാകാന്‍ സമയമെടുക്കും, പക്ഷേ ചിരിച്ച മുഖത്തോടെയല്ലാതെ ആരും എന്റെ അടുത്തേയ്ക്ക് വരാന്‍ പാടില്ല. ഒരുകപ്പ് കാപ്പി തരാന്‍ വരുമ്പോള്‍ പോലും എനിക്ക് നിങ്ങളുടെ ഒക്കെ മുഖത്ത് കാണേണ്ടത് ചിരിയും സന്തോഷവുമൊക്കെയാണ്. ഇവിടെ ആരും കരഞ്ഞ് തളര്‍ന്നിരിക്കേണ്ടതില്ല. അല്ലെങ്കില്‍ ഈ വീട് വിട്ട് ഞാന്‍ എങ്ങോട്ടെങ്കിലും പോകും. എവിടെയെങ്കിലും പോയി ചികിത്സയൊക്കെ കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിച്ച് വരാം എന്നായിരുന്നു. പക്ഷേ എന്റെ വാക്കുകളേയും അതിനുള്ളില്‍ ഞാനൊളിപ്പിച്ച വേദനയേയും തിരിച്ചറിഞ്ഞതുകൊണ്ടാവാം എല്ലാവരും ഞാന്‍ പറഞ്ഞത് കേട്ടു. സങ്കടം വരുമ്പോള്‍ മാറിനിന്ന് കരഞ്ഞ് എന്റെയടുത്തേയ്ക്ക് എത്തുമ്പോള്‍ അതെല്ലാം മറന്ന് ഒരു പുഞ്ചിരിയോടെ മാത്രമേ ആലീസും മക്കളും എന്നെ സമീപിച്ചിരുന്നുള്ളൂ.
ക്യാന്‍സര്‍ എന്ന രോഗം ദൈവം എന്തിനാണ് എനിക്ക് തന്നത് എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. അസുഖം തിരിച്ചറിഞ്ഞതിന് ശേഷം ഞാന്‍ പൊതുപ്രവര്‍ത്തന രംഗത്തേയ്ക്ക് ഇറങ്ങി. അങ്ങനെയങ്ങനെ ഞാന്‍ ഈ അസുഖത്തെക്കുറിച്ച് അധികം ചിന്തിച്ച് കൂട്ടാതെ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തു. എപ്പോഴും മറ്റെന്തെങ്കിലുമൊക്കെ കാര്യങ്ങളില്‍ ഓരോരരോ തിരക്കുകള്‍ കണ്ടെത്തുക എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധി. അതോടൊപ്പം കൃത്യമായി ചികിത്സയും വേണം. അസുഖത്തെ നേരിടാന്‍ എന്നും താന്‍ തയ്യാറായിരുന്നു എന്നുമാണ് അദ്ദേഹം പറയുന്നത്.
