Uncategorized
ദുല്‍ക്കര്‍ സല്‍മാന്റെ സുകുമാരക്കുറുപ്പ് – അണിയറയിലെ സത്യങ്ങള്‍…!! അന്ന് 2 കൊലപാതകങ്ങൾ നടന്നോ ?? എങ്കിൽ രണ്ടാമത് മരിച്ചത് ആര് ? ആരാണ് കൊന്നത് ?
ദുല്‍ക്കര്‍ സല്‍മാന്റെ സുകുമാരക്കുറുപ്പ് – അണിയറയിലെ സത്യങ്ങള്‍…!! അന്ന് 2 കൊലപാതകങ്ങൾ നടന്നോ ?? എങ്കിൽ രണ്ടാമത് മരിച്ചത് ആര് ? ആരാണ് കൊന്നത് ?
ദുല്‍ഖര്‍ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി വേഷമിടുന്ന ചിത്രം കുറുപ്പിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖറിന്റെ ജന്മദിനമായ ഇന്ന് സംവിധായകന് ശ്രീനാഥ് രാജേന്ദ്രനാണ് തന്റെ ഫെയ്സ് ബുക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്. ‘അരങ്ങിലെ കാഴ്ചകളേക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ സത്യങ്ങള്‍…” എന്ന ടാഗ് ലൈനോടെയാണ് സിനിമയെത്തുന്നത്.
കഴിഞ്ഞ വര്‍ഷമാണ് താന്‍ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി വേഷമിടുന്നെന്ന വാര്‍ത്ത ദുല്‍ഖര്‍ തന്റെ ഫെയ്സ്ബുക് പേജിലൂടെ അറിയിച്ചത്്. താരത്തിന്റെ അരങ്ങേറ്റ ചിത്രം സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രവീന്ദ്രന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെ തന്റെ സ്വപ്നപദ്ധതിയെന്നാണ് ദുല്‍ഖര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ പിന്നീട് ചിത്രത്തിനെക്കുറിച്ചുള്ള യാതൊരു വാര്‍ത്തകളും പുറത്തു വന്നില്ല.
എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട് . . ദാനില് സായൂജും, അരവിന്ദ് കെഎസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ രചിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് സുകുമാരക്കുറുപ്പിന്റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിക്കുന്നത്.
സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ ഇതിനു മുന്‍പും വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ എന്‍എച്ച് 47 ആയിരുന്നു അതില്‍ ശ്രദ്ധേയം.ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടിജി രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്.
മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന ഒരു കൊലപാതകവും അതിനെ തുടര്‍ന്ന് നടന്ന ഒരു തിരോധാനവും ഇന്നും കേരളത്തിലെയും ഒരു പക്ഷെ ലോകത്തെ തന്നെയും കുറ്റാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മറക്കാന്‍ കഴിയില്ല.
നിങ്ങള്‍ക്കും ഒരു പക്ഷെ അറിയാമായിരിക്കണം ആ കൊലപാതകം സംബന്ധിച്ച് അല്‍പ്പം ചില വസ്തുതകളൊക്കെ. കാരണം കേരളത്തിന് അത്രമാത്രം സുപരിചിതമാണ് കുറ്റവാളിയും കൊല്ലപ്പെട്ട വ്യക്തിയും. കൊല്ലപ്പെട്ടത് ചാക്കോ, കൊലയാളി സുകുമാരക്കുറപ്പ്. ചാക്കോ വധക്കേസിന് ഇന്ന് മുപ്പത്തിയൊന്ന് വയസ് തികയുകയാണ്. കേരളപ്പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ ഇപ്പോഴും പൂര്‍ത്തിയാക്കപ്പെടാത്ത അന്വേഷണം. ഒരു ലോങ്ങ് പെന്‍ഡിംഗ് കേസ്.
1984 ജനുവരി 22 പുലര്‍ച്ചെ മൂന്നു മണിക്കാണ് മാവേലിക്കര-ചെങ്ങന്നൂര്‍ റോഡില്‍ കുന്നം വയലില്‍ ഒരു അംബാസിഡര്‍ കാര്‍ ആളിക്കത്തുന്നത് സമീപ വാസിയായ രാധാകൃഷ്ണന് കാണുന്നത്. രാധാകൃഷ്ണന് പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി ആദ്യം തീ അണച്ചു. നേരം പുലര്‍ന്നപ്പോള്‍ മാത്രമാണ് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു ജഡം പൊലീസ് കണ്ടെത്തുന്നത്.
അന്ന് ചെങ്ങന്നൂര്‍ ഡി വൈ എസ് പി ആയിരുന്ന പി എം ഹരിദാസിന്റെ സംശയങ്ങളാണ് ചാക്കോ വധത്തിന്റെ ചുരുളഴിച്ചത്. കത്തിക്കരിഞ്ഞ കാറിന്റെ ഉടമസ്ഥന് എന്ന നിലയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഭാസ്ക്കരപിള്ള എന്ന് വ്യക്തിയുടെ ശരീരത്തില്‍ കണ്ട ചില പൊള്ളലുകളും അയാളുടെ ഭാവപ്രകടനങ്ങളും അന്വേഷണ ഉദ്യോഗസഥരുടെ സംശയം ഇരട്ടിപ്പിച്ചു. പിന്നെ ഫോറന്‍സിക് പരിശോധനയ്ക്കെത്തിയ ഡോ മുരളി കൃഷ്ണയും നിര്‍ണ്ണായകമായ പല തെളിവുകളും കണ്ടെത്തി. ഭാസ്കരപിള്ളയെ ചോദ്യം ചെയ്തതില്‍ നിന്ന് ആദ്യം മനസിലാക്കിയത് കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പ് ആണെന്നായിരുന്നു.
എന്നാല്‍ സംഭവം നടന്ന് രണ്ട് ദിവസത്തിനു ശേഷം ആലപ്പുഴയിലെ ഹരിപ്പാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു മാന്‍ മിസ്സിംഗ് കേസ് പൊലീസിന്റെ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നതായിരുന്നു. കൊല്ലപ്പെട്ടത് ഫിലിം റപ്രസെന്റേറ്റീവ് ആയിരുന്ന ചാക്കോയാണെന്ന് തെളിഞ്ഞു. എന്തിന് സുകുമാരക്കുറുപ്പ് ബന്ധുക്കളും സഹായികളുമായ ഭാസ്ക്കരപിള്ള, ഷഹാസ് ,പൊന്നപ്പന് എന്നിവരുടെ സഹായത്തോടെ ചാക്കോയെ കൊല്ലണം. അതിന് പൊലീസ് കണ്ടെത്തിയ കാരണങ്ങള്‍ കേരളത്തെ അന്ന് കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. ആ കാരണം കേട്ടാല്‍ ഇന്നും ഞെട്ടലുണ്ടാകും.
പൊലീസ് കണ്ടെത്തിയ കാരണം ഇങ്ങനെ വായിച്ചെടുക്കാം. ഗള്‍ഫില്‍ ജോലി നോക്കിയിരുന്ന സുകുമാരക്കുറുപ്പിന് പതിമൂന്ന് ലക്ഷം രുപയുടെ ഒരു ഇന്‍ഷ്വറന്‍സ് പോളിസി ഉണ്ടായിരുന്നു. 1984 ജനുവരി ആറിന് അവധിക്ക് നാട്ടിലെത്തിയ സുകുമാരക്കുറുപ്പ് താന്‍ വായിച്ചറിഞ്ഞ ഒരു കഥയലുള്ളതു പോലെ താന്‍ അപകടമരണത്തിന് ഇരയായി എന്ന് രേഖയുണ്ടാക്കിയാല്‍ പതിമൂന്ന് ലക്ഷമോ അതില്‍ കൂടുതലോ തുക ലഭിക്കുമെന്ന് കൂട്ട് പ്രതികളെ ധരിപ്പിച്ചു. സുകുമാരക്കുറുപ്പിന്റെ പദ്ധതിയില്‍ താല്‍പ്പര്യം തോന്നിയ കൂട്ട് പ്രതികള്‍ രൂപത്തിലും തൂക്കത്തിലും സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള ചാക്കോയെ കണ്ടെത്തി തന്ത്രപൂര്‍വം വശത്താക്കി കൊലപ്പെടുത്തുകയായിരുന്നു,
ഷഹാസ് ഒഴികെയുള്ള രണ്ട് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഷഹാസിനെ മാപ്പ് സാക്ഷിയാക്കി എന്നാണ് രേഖകള്‍. സുകുമാരക്കുറുപ്പിനെ മാത്രം നാളിതു വരെ പിടികൂടാനായിട്ടില്ല. കാലം ഇത്ര കഴിഞ്ഞിട്ടും പല പല അന്വേഷണ സംഘങ്ങള്‍ മാറി മാറി അന്വേഷിച്ചിട്ടും സുകുമാരക്കുറുപ്പിന്റെ പൊടിപോലും കണ്ടെത്താനായിട്ടില്ല.
ശാസ്ത്രീയ അന്വേഷണത്തിലൂടെ തെളിയിക്കപ്പെട്ട കേസെന്ന ഖ്യാതിയും ചാക്കോ വധക്കേസിനുണ്ട്.ചാക്കോ വധം തെളിയിക്കപ്പെട്ടെങ്കിലും മുഖ്യ പ്രതി സുകമാരക്കുറുപ്പ് എവിടെ എന്ന ചോദ്യത്തിനു മുന്നില്‍ കേരള പൊലീസ് മൂക്കത്ത് വിരല്‍ വച്ച് മുഖം കുനിക്കും. അയാള്‍ കേരളത്തിലോ ഇന്ത്യയിലോ ഉണ്ടോ. അതോ വിദേശത്താണോ. അതോ സുകുമാരക്കുറുപ്പ് ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ?പൊലീസിന് സുകുമാരക്കുറുപ്പ് കീറാമുട്ടിയാണ്. എന്നാവും ലഭിക്കുന്ന ഉത്തരം.എന്നാല്ഇക്കാര്യങ്ങളില് സുകുമാരക്കുറുപ്പിന്റെ വീട്ടുകാരും ഉത്തരം മുട്ടി നില്‍ക്കുന്നത് കാണുമ്പോഴാണ് കുറുപ്പിന്റെ ഒളിവുകാലത്തിന്റെ ആഴവും പരപ്പും വെളിപ്പെടുന്നത്.
ലോക കുറ്റാന്വേഷണ ചരിത്രത്തിലെ അത്ഭുതമായ കുറ്റവാളി സുകുമാരക്കുറിപ്പിനെത്തേടി മാര്‍ച്ച് രണ്ടിന് മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 16/1989 ആയുള്ള ലോങ്പെന്‍ഡിങ് കേസുമായി ബന്ധപ്പെട്ട വാറണ്ടാണ് ഇത്.
മാവേലിക്കര പൊലീസ് ക്രൈം നമ്പര്‍ 22/84 ആയി രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതി ചെങ്ങന്നൂര്‍ താലൂക്കില്‍ ചെറിയനാട് വില്ലേജില്‍ പുത്തന്‍വീട്ടില്‍ ശിവരാമക്കുറുപ്പ് മകന് സുകു എന്നും സുകുമാരക്കുറുപ്പ് എന്നും വിളിക്കുന്ന സുകുമാരനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത് പ്രത്യേക അന്വേഷണ സംഘമായ തിരുവനന്തപുരം സിബിസിഐഡിയിലെ ഡിറ്റക്ടീവ് ഇന്‍സ്പെക്ടറോടാണ്.
120 ബി, 302, 201, 202, 404, 34 ഐപിസി എന്നിവയാണ് ചുമത്തിയിട്ടുള്ള വകുപ്പുകള്‍. സുകുമാരക്കുറുപ്പ് മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നൊന്നും പൊലീസിന് പോലും അറിയില്ല. പക്ഷേ, ചെറിയനാട്ടെ കുറുപ്പിന്റെ വീട് ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഒമ്പതു വര്‍ഷം മുന്‍പ് തിരുവല്ലയില്‍ കുറുപ്പിന്റെ മകന്റെ വിവാഹം നടന്നപ്പോഴും പന്തലില്‍ പൊലീസ് പടയുടെ വന്‍ സാന്നിധ്യമുണ്ടായിരുന്നു. കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നു, അയാളുടെ വീട്ടില്‍ വന്നു പോകുന്നു എന്നൊക്കെയാണ് നാട്ടുകാരുടെ സംസാരം. പക്ഷേ, പൊലീസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുറുപ്പിന്റെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സുകുമാര കുറുപ്പിന്റെ കഥ ഇങ്ങനെ :
1984 ജനുവരി 21 നാണ് കുറുപ്പും അളിയനും ഡ്രൈവറും ചേര്‍ന്ന് ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശ്യം.
ആലപ്പുഴയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറില്‍ കയറ്റി യാത്രാമധ്യേ കഴുത്തില്‍ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് അയാള്‍ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയശേഷം കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തി ആളൊഴിഞ്ഞ വഴിയരുകില്‍ കാറുള്‍പ്പെടെ കത്തിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് – പൈനുമ്മൂട് റോഡിനരുകില്‍ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറില്‍, കത്തിയ നിലയില്‍ ചാക്കോയെ കണ്ടെത്തിയത്.
സുകുമാരക്കുറുപ്പ് ഭാര്യയോടൊപ്പം ഏറെ വര്‍ഷം അബുദാബിയിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് വേഗത്തില്‍ പണക്കാരനാകാനുള്ള ആഗ്രഹം മനസില്‍ ഉദിച്ചത്. അതിനായി പദ്ധതി തയാറാക്കുകയാണ് പീന്നിടുണ്ടായത്. ഏകദേശം 30 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ 30,1616 ദിര്‍ഹത്തിനുള്ള ഒരു ഇന്‍ഷുറന്‍സ് പോളിസി അവിടെ അയാള്‍ എടുത്തു. തുടര്‍ന്ന്, താന്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തി തീര്‍ക്കും. കേസിന്റെ ഫോര്മാലിറ്റി എല്ലാം കഴിയുമ്പോള്‍ വന്‍തുകയ്ക്കുള്ള ഇന്‍ഷ്വറന്‍സ് തന്റെ ഭാര്യയ്ക്ക് ലഭിക്കും…ഈ പദ്ധതി മറ്റു മൂന്നു പേരോടു കൂടി സുകുമാരക്കുറുപ്പ് പങ്കു വച്ചു.
പിന്നീട് കേസില്‍ ഒന്നാം പ്രതിയായ സുകുമാരക്കുറുപ്പിന്റെ അളിയന്, രണ്ടാം പ്രതിയായ വിശ്വസ്തനായ ഡ്രൈവര്‍, പിന്നെ അബുദാബിയിലെ കമ്പനിയിലെ ഒരു പ്യൂണ്‍ എന്നിവരായിരുന്നു അത്. 1984 ജനുവരി ആദ്യ ആഴ്ച സുകുമാരക്കുറുപ്പും ഒന്നാം പ്രതിയും പ്യൂണിനോടൊപ്പം തിരുവനന്തപുരത്തെത്തി. ചെറിയനാടുള്ള സുകുമാരക്കുറുപ്പിന്റെ ഭാര്യ വീടായ ്സ്മിതഭവനില് ഒത്തുചേര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്തു. തങ്ങളുടെ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി, ആലപ്പുഴ മെഡിക്കല്‍ കോളജ് ലബോറട്ടറിയില്‍ നിന്ന് അവര്‍ അല്പം ഈതര്‍ കൈക്കലാക്കി. കുറുപ്പിന്റെ നീളവും വണ്ണവും ഒത്ത ഒരു മൃതദേഹം സംഘടിപ്പിക്കാനും ശ്രമം നടന്നു. ഇതിനായി ആശുപത്രി മോര്‍ച്ചറികളും സെമിത്തേരികളും സംഘം അരിച്ചു പെറുക്കി. പക്ഷേ, ഒന്നും നടന്നില്ല. ഒടുവില്‍ കുറുപ്പിന്റെ ആകാരവടിവുള്ള ഒരാളെ കൊന്ന് കത്തിക്കാന്‍ തീരുമാനമായി.
ജനുവരി 21 ന് സംഘം ദേശീയപാതയോരത്തുള്ള ഹോട്ടല്‍ കല്പകവാടിയില് ഒത്തുചേര്‍ന്നു. സുകുമാരക്കുറുപ്പ് തന്റെ കെഎല്‍വൈ 5959 അംബാസിഡര്‍ കാറിലാണ് അവിടെ എത്തിച്ചേര്‍ന്നത്. മറ്റുള്ളവര്‍ ഒന്നാം പ്രതിയുടെ കെ.എല്‍.വൈ 7831 നമ്പര്‍ കാറിലും. കുറുപ്പ് ഒരു കാറിലും മറ്റു പ്രതികള്‍ അവര്‍ വന്ന കാറിലുമായി ദേശീയപാതയിലൂടെ തെക്കുഭാഗത്തേക്ക് യാത്രതിരിച്ചു. സുകുമാരക്കുറുപ്പിനോട് വലിപ്പസാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ഓച്ചിറ വരെ സഞ്ചരിച്ചിട്ടും അങ്ങനെ ഒരാളെ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചില്ല. തിരിച്ചുവരുന്ന വഴി കരുവാറ്റ എത്തിയപ്പോള്‍ ഒരാള്‍ അവരുടെ കാറിനു നേരേ കൈ കാണിച്ച് ലിഫ്റ്റ് അഭ്യര്‍ത്ഥിച്ചു.
കൊല്ലപ്പെട്ട ചാക്കോ ആയിരുന്നു അത്. വീട്ടിലേക്കു പോകാന്‍ ഒരു വാഹനം കാത്തുനില്ക്കുകയായിരുന്നു ചാക്കോ. അയാള്‍ക്ക് സുകുമാരക്കുറുപ്പിന്റെ വലിപ്പം ഉണ്ടെന്നു തോന്നിയ ഗൂഢാലോചനക്കാര്‍ കുറുപ്പിന്റെ കാറില്‍ ചാക്കോയ്ക്ക് ലിഫ്റ്റ് നല്കി. യാത്രയ്ക്കിടെ ചാക്കോയ്ക്ക് മദ്യം നല്കാന് ഇവര്‍ ശ്രമിച്ചു. പക്ഷേ, അയാള്‍ അത് നിരസിച്ചു. പക്ഷേ, നിരന്തരമായി നിര്‍ബന്ധിച്ച് അവര്‍ ചാക്കോയെക്കൊണ്ട് ഈതര്‍ കലര്‍ത്തിയ ബ്രാണ്ടി കഴിപ്പിച്ചു. നിമിഷങ്ങള്‍ക്കകം തന്നെ ഒന്നാംപ്രതി ചാക്കോയുടെ കഴുത്ത് ഒരു ടവ്വല്‍ കൊണ്ട് ബലമായി മുറുക്കുകയും കഴുത്ത് ഒടിക്കുകയും ചെയ്തു.
പിന്നീട് അവര്‍ സ്മിതാ ഭവനിലേക്ക് യാത്രയായി. ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, അവര്‍ സുകുമാരക്കുറുപ്പിന്റെ ഷര്‍ട്ടും ലുങ്കിയും ആ ശരീരത്തില്‍ ധരിപ്പിച്ചു. തുടര്‍ന്ന് അവര്‍ മൃതദേഹം കുറുപ്പിന്റെ കാറിന്റെ ഡിക്കിയിലാക്കി യാത്രയാരംഭിച്ചു. കൊല്ലകടവില്‍ എത്തിയപ്പോള്‍ അവര്‍ ചാക്കോയുടെ ശരീരം എടുത്ത് ഒന്നാം പ്രതിയുടെ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയ ശേഷം സമീപത്തെ നെല്‍വയലിലേക്ക് തള്ളിവിട്ടു. അകത്തും പുറത്തും പെട്രോള്‍ തളിച്ചിരുന്ന കാറിന് തീ കൊടുക്കുകയും ചെയ്തു. തീ ആളിപ്പടര്‍ന്നതോടെ കുറുപ്പിന്റെ കാറില്‍ കയറി എല്ലാവരും സ്ഥലം വിട്ടു. തീ കൊടുക്കാനുള്ള ശ്രമത്തിനിടെ ഒന്നും രണ്ടും പ്രതികള്‍ക്ക് പൊള്ളലേറ്റിരുന്നു. അവിടെ ഓടി രക്ഷപ്പെടുമ്പോള്‍, താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാന്‍ അവര്‍ ശ്രദ്ധിച്ചുമില്ല.
പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഇത്. നാട്ടുകാര്‍ ഓടിക്കൂടി മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് കേസിന് ഒരു പൂര്‍ണരൂപമായത്. സുകുമാരക്കുറുപ്പിന്റെ പ്യൂണ്‍ മാപ്പുസാക്ഷിയാവുകയും പ്രോസിക്യൂഷന്റെ ഒന്നാം ദൃക്സാക്ഷിയായി തെളിവ് നല്‍കുകയും ചെയ്തു. സംവങ്ങളെല്ലാംതന്നെ നടന്നതുപോലെ അയാള്‍ വിശദീകരിച്ചു. ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ കിട്ടി. ചാക്കോ മരിക്കുന്ന സമയത്ത് ആറുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ശാന്തമ്മയ്ക്ക് സര്‍ക്കാര്‍ താല്‍ക്കാലിക ജോലി നല്‍കിയിരുന്നു. അടുത്ത കാലത്താണ് ഇവരുടെ മകന്റെ വിവാഹംകഴിഞ്ഞത്.
കൊലപാതക ശേഷം പലായനം ചെയ്ത സുകുമാരക്കുറുപ്പിനെ തേടി പൊലീസ് നടക്കാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടായി. പല കഥകളും ഇതേപ്പറ്റി പ്രചരിച്ചു. വടക്കേ ഇന്ത്യയില്‍ കുറുപ്പ് ചികില്‍സയില്‍ കഴിഞ്ഞിരുന്നിടം വരെ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ജോര്‍ജ് ജോസഫ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. പലതവണ കുറുപ്പ് പൊലീസ് പിടിയിലായിട്ടുണ്ടെന്നും എന്നാല്‍, അത് കുറുപ്പാണെന്ന് മനസിലാകാതെ വിട്ടയച്ചിട്ടുണ്ടെന്നും കഥകള്‍ പറയുന്നു. എന്തായാലും കുറുപ്പിന്റെ കേസ് പൊലീസും കോടതിയും ഇതു വരെ ക്ലോസ് ചെയ്തിട്ടില്ല. കുറുപ്പ് ജീവിച്ചിരിക്കുന്നുവെന്ന് ബന്ധുക്കളെപ്പോലെ അവരും വിശ്വസിക്കുന്നു.
